വ്യാഴാഴ്‌ച, നവംബർ 25, 2010

അഴിമതിയുടെ പര്യായമായ രണ്ടാം യുപിഎ

കോടികളുടെ അഴിമതിയുടെ കാലം കഴിഞ്ഞു. ഇപ്പോള്‍ ലക്ഷം കോടികളുടെ കാലമാണ്. ആഗോളവല്‍ക്കരണകാലം അഴിമതിയുടെ നിര്‍വചനങ്ങളെയും സങ്കല്‍പ്പങ്ങളെയും പുതുക്കിയെഴുതിയിരിക്കുന്നു. കൈക്കൂലി ഇന്ന് കാലഹരണപ്പെട്ട ഒരു പദമായി മാറിയിരിക്കുന്നു. ആ വാക്കിന്റെ അര്‍ഥതലങ്ങളില്‍ ഒതുങ്ങുന്ന വലിപ്പമല്ല ഇന്ന് ഈ വിഭാഗത്തില്‍പ്പെടുന്ന പണത്തിനുള്ളത്. രണ്ടാം തലമുറ സ്പെക്ട്രം അഴിമതി 1.76 ലക്ഷം കോടി രൂപയുടെതാണ്. രാജ്യത്തെ മൊത്തം വിദ്യാഭ്യാസബജറ്റിന്റെ മൂന്നിലൊന്നു വരുന്ന തുകയാണത്. ഖജനാവിന് നഷ്ടപ്പെട്ട ആ പണമുണ്ടായിരുന്നെങ്കില്‍ രാജ്യത്ത് എത്ര സ്കൂളുകള്‍ പുതുതായി ആരംഭിക്കാമായിരുന്നു? എത്ര പുതിയ ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങള്‍ തുടങ്ങാന്‍ കഴിയുമായിരുന്നു? അല്ലെങ്കില്‍ എത്ര ആയിരം അധ്യാപകരെ സൃഷ്ടിക്കാമായിരുന്നു? എത്ര ആശുപത്രികള്‍ സ്ഥാപിക്കാന്‍ കഴിയുമായിരുന്നു? ഇനിയുമേറെ നീട്ടാന്‍ കഴിയുന്ന താരതമ്യമാണിത്.
അടുത്തിടെ പ്രസിദ്ധീകരിച്ച യുഎന്‍ഡിപി റിപ്പോര്‍ട് പ്രകാരം ദയനീയാവസ്ഥയിലുള്ള രാജ്യത്തിന്റെ സ്ഥിതി ഓര്‍ക്കുമ്പോള്‍ വരുന്ന ചിന്തകളാണിതെല്ലാം. അഴിമതിയുടെ പര്യായമായി പരിഗണിക്കപ്പെടുന്ന ദക്ഷിണാഫ്രിക്കന്‍ രാജ്യങ്ങളേക്കാളും ദയനീയമാണ് ദാരിദ്യ്രത്തിന്റെ കാര്യത്തില്‍ രാജ്യത്തിന്റെ അവസ്ഥ. പോഷകാഹാര കുറവ്മൂലം ഏറ്റവുമധികം കുട്ടികള്‍ മരണപ്പെടുന്ന രാജ്യമാണ് നമ്മുടേത.് ഏറ്റവും അധികം ദരിദ്രര്‍ ജീവിക്കുന്ന രാജ്യത്ത് പണമില്ലായ്മയാണ് പ്രധാന തടസമായി പറയുന്നത്. അപ്പോഴാണ് രാജ്യത്തിന്റെ ഖജനാവിന് 1.76 ലക്ഷം കോടി രൂപ നഷ്ടപ്പെടുത്തിയ വാര്‍ത്ത വരുന്നത്. അതിനു അരങ്ങൊരുക്കിയവര്‍ക്ക് എത്ര കോടികള്‍ ലഭിച്ചിട്ടുണ്ടാകുമെന്നും അവര്‍ ആരൊക്കെയാണെന്നുമാണ് ഇനി അറിയാനുള്ളത്.
എല്ലാം പ്രധാനമന്ത്രി അറിഞ്ഞിട്ടാണെന്ന് സാധ്യമായ എല്ലായിടങ്ങളിലും രാജ ആവര്‍ത്തിച്ചിരിക്കുന്നു. പ്രധാനമന്ത്രിയും ധനമന്ത്രിയുമായി നേരിട്ട് നടത്തിയ ചര്‍ച്ചകളുടെ അടിസ്ഥാനത്തിലാണ് കാര്യങ്ങള്‍ തീരുമാനിച്ചതെന്നും രാജ പറയുന്നു. പ്രധാനമന്ത്രിക്ക് നേരിട്ട് എഴുതിയ കത്തിലും രാജ അത് ഓര്‍മിപ്പിക്കുന്നുണ്ട്്. സ്പെക്ട്രം അനുവദിക്കുന്ന രീതി സുതാര്യമായിരിക്കണമെന്ന് പറഞ്ഞ് ശക്തമായി കത്തെഴുതിയ പ്രധാനമന്ത്രിക്കുള്ള മറുപടിയിലാണ് രാജ ഇത് സൂചിപ്പിക്കുന്നത്. ഈ കത്ത് കൈപ്പറ്റിയെന്നു മാത്രം എഴുതി അറിയിച്ച പ്രധാനമന്ത്രി പിന്നീട് എന്തേ നിശബ്ദനായി. മന്ത്രിമാരുടെ സംഘത്തിന്റെ തീരുമാനത്തിനും അറ്റോര്‍ണി ജനറലിന്റെ അഭിപ്രായത്തിനും വിധേയമായി മാത്രമേ ഈ കാര്യത്തില്‍ തീരുമാനമെടുക്കാവൂ എന്ന് കത്തെഴുതിയ നിയമമന്ത്രിയുടെ അഭിപ്രായത്തെയും ധനമന്ത്രാലയത്തിന്റെ പുതിയ മാര്‍ഗം അവലംബിക്കണമെന്ന നിര്‍ദേശത്തെയും പുച്ഛിച്ച് തള്ളുമ്പോഴും മന്ത്രിസഭയുടെ തലവന്‍ എങ്ങനെ നിശബ്ദനായി എന്ന ചോദ്യം പ്രസക്തം. രാജയെ പ്രോസിക്യൂട്ട് ചെയ്യുന്നതിന് അനുമതിക്കായുള്ള അപേക്ഷയില്‍ അടയിരുന്ന പ്രധാനമന്ത്രിയുടെ നടപടിയില്‍ സുപ്രീംകോടതി ഞടുക്കം രേഖപ്പെടുത്തിയത് സമീപകാല ചരിത്രത്തിലെ അപൂര്‍വ നടപടിയാണ്.
അഴിമതി ആരോപണത്തിനു വിധേയമായി രണ്ടാം യുപിഎ സര്‍ക്കാരില്‍നിന്നും രാജിവെക്കേണ്ടി വന്ന രണ്ടാമത്തെ മന്ത്രിയാണ് രാജ. ആദ്യത്തെയാള്‍ നമ്മുടെ നാട്ടില്‍നിന്നും പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ശശി തരൂരാണ്. ക്രിക്കറ്റായിരുന്നു അദ്ദേഹത്തിന്റെ മേഖല. ഉദാരവല്‍ക്കരണകാലം എല്ലാമേഖലകളെയും അഴിമതിയുടെ കേളീരംഗമാക്കി മാറ്റി. അടിമുടി കച്ചവടവല്‍ക്കരിക്കപ്പെട്ട ക്രിക്കറ്റിന്റെ പുതിയ രൂപമായ ഐപിഎല്‍ ആയിരുന്നു തരൂരിന് കളിക്ക് വേദിയായത്. വിയര്‍പ്പിന്റെ ഓഹരിയെന്ന പദം ചര്‍ച്ചകളില്‍ നിറഞ്ഞു. വിയര്‍പ്പൊഴുക്കിയതിനു പകരം ഓഹരി വാങ്ങിയ സുനന്ദ ഇപ്പോള്‍ ശശിയുടെ മൂന്നാം ഭാര്യയാണ്.

അടുത്ത വിവാദത്തിന്റെ വിഷയം കോമണ്‍വെല്‍ത്ത് ഗെയിംസായിരുന്നു. ഒളിംമ്പിക്സ് സംഘടിപ്പിച്ചതിലെ മികവിലൂടെ ലോകത്തെ അമ്പരപ്പിച്ച ചൈനയുടെ വഴിയിലൂടെ ഇന്ത്യയും നീങ്ങുന്നെന്നായിരുന്നു ആദ്യ പ്രചാരവേല. എന്നാല്‍, രാജ്യത്തിനു അവമതിപ്പ് മാത്രമായി മിച്ചം. ഒരിക്കലും കേട്ടുകേള്‍വി പോലുമില്ലാത്ത വിധം എല്ലാ തരത്തിലും അഴിമതി കോമണ്‍വെല്‍ത്തില്‍ കൊടികുത്തി വാണു. വിദ്യാഭ്യാസവ്യാപനത്തിനായുള്ള സര്‍വശിക്ഷ അഭിയാനിലേക്കുള്ള കേന്ദ്രസര്‍ക്കാരിന്റെ വിഹിതത്തേക്കാളും അധികമാണ് കോമണ്‍വെല്‍ത്തിനായി ചെലവഴിച്ചത്. കല്‍മാഡിയെ കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ടി സെക്രട്ടറി സ്ഥാനത്തുനിന്നും രാജിവെപ്പിച്ചതാണ് വലിയ കാര്യമായി കൊട്ടിഘോഷിക്കുന്നത്്. എന്നാല്‍, കല്‍മാഡിയില്‍ ഒതുങ്ങുന്നതല്ല കോമണ്‍വെല്‍ത്തിന്റെ അഴിമതി. ഇതിനായി ചെലവഴിച്ച തുകയുടെ നല്ലൊരു പങ്കും ചെലവഴിച്ചത് ഡല്‍ഹി സര്‍ക്കാരാണ്. മറ്റു പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് നഗര വികസനമന്ത്രാലയമാണ്. സാധാരണഗതിയില്‍ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കേണ്ടത് കായികമന്ത്രാലയമാണ്. ഇവരെല്ലാം അധികാരസ്ഥാനങ്ങളില്‍ തുടരുകയാണ്. പാര്‍ടി സ്ഥാനം രാജിവെച്ച കല്‍മാഡിയോട് താന്‍ വഹിക്കുന്ന കായിക ചുമതലകള്‍ ഒഴിയണമെന്ന് എന്തേ കോണ്‍ഗ്രസ് ആവശ്യപ്പെട്ടില്ല?
രാജ്യത്തിനുവേണ്ടി പൊരുതി മരിച്ചവരെപോലും അഴിമതിക്കായി കരുവാക്കുന്നതില്‍ ഒരു മടിയും കാണിച്ചില്ല കോണ്‍ഗ്രസ് എന്നത് ഞെട്ടിപ്പിക്കുന്ന വസ്തുതയാണ്. മഹാരാഷ്ട്രയിലെ ആദര്‍ശ് ഫ്ളാറ്റ് വിവാദത്തില്‍ അതാണ് കണ്ടത്. കാര്‍ഗിലില്‍ ഉള്‍പ്പെടെ രാജ്യത്തിനുവേണ്ടി പൊരുതി മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് ഫ്ളാറ്റ് നല്‍കുന്നതിന് രൂപികരിച്ച സൊസൈറ്റിയുടെ മറവില്‍ വന്‍ കച്ചവടമാണ് നടത്തിയത്. മഹാരാഷ്ട്ര മുഖ്യമന്ത്രിയെ മാറ്റിയതിലൂടെ ധാര്‍മികമായി വലിയ എന്തോ കാര്യംചെയ്ത മട്ടിലാണ് കോണ്‍ഗ്രസ്. എന്നാല്‍, ഇതുമായി നേരിട്ട് ബന്ധപ്പെട്ട രണ്ടു മുന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രിമാര്‍ യുപിഎ സര്‍ക്കാരില്‍ മന്ത്രിമാരായിട്ടുണ്ട്. അവരെ തൊടാന്‍ എന്തേ കോണ്‍ഗ്രസ് മടികാണിക്കുന്നു. പ്രതിരോധ മന്ത്രാലയത്തിന്റെ സ്ഥലത്താണ് ഫ്ളാറ്റ് നിര്‍മിച്ചിരിക്കുന്നത്. തീരദേശ നിയമപ്രകാരം അനുവദനീയമായതിനേക്കാളും ഏറെ അധികം നിലകളുള്ള കെട്ടിടത്തിന് എങ്ങനെ കേന്ദ്ര അനുമതി ലഭിച്ചു? ഇനി അനുമതി വാങ്ങാതെയാണ് നിര്‍മിച്ചതെങ്കില്‍ എല്ലായിടത്തും വാളുമായി ഇറങ്ങുന്ന ജയറാം രമേശ് എന്തേ കണ്ണടച്ചു? ഇപ്പോള്‍ ക്ളീന്‍ ഇമേജുമായി മുഖ്യമന്ത്രിയായ പൃഥിരാജ് ചൌഹാന്‍, ബിപിഎല്‍ കുടുംബങ്ങള്‍ക്കായി നിര്‍മിച്ച ഫ്ളാറ്റ് സ്വന്തമാക്കിയതിനെ സംബന്ധിച്ച് പുതിയ വിവാദവും തുടങ്ങിയിട്ടുണ്ട്.
പ്രകൃതിവിഭവങ്ങളെയും രാജ്യത്തിന്റെ പൊതുസമ്പത്തിനെയും വിറ്റുതുലച്ച് ലക്ഷം കോടികള്‍ കൊള്ളയടിക്കുന്ന സംഘമായി രണ്ടാം യുപിഎ സര്‍ക്കാര്‍ അധഃപതിച്ചിരിക്കുന്നു. ഇപ്പോള്‍ സംഭവിച്ചതെല്ലാം ജനങ്ങളോട് വിശദീകരിക്കാന്‍ പ്രധാനമന്ത്രിക്ക് ഉത്തരവാദിത്തമുണ്ട്. അഴിമതിയെക്കുറിച്ച് അന്വേഷിക്കുന്നതിനായി സംയുക്ത പാര്‍ലമെന്ററി സമിതി രൂപീകരിക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യത്തോട് മുഖംതിരിഞ്ഞുനില്‍ക്കുന്നതിലൂടെ തനിക്കും എന്തോ മറയ്ക്കാനുണ്ടെന്നു തന്നെയാണ് അദ്ദേഹം സ്വയം പ്രഖ്യാപിക്കുന്നത്. സുപ്രീംകോടതിയുടെ പരാമര്‍ശത്തിനുശേഷം എന്തെങ്കിലും മാറ്റമുണ്ടോയെന്നു മാത്രമാണ് ഇനി അറിയാനുള്ളത്.
 പി രാജീവ്

വെള്ളിയാഴ്‌ച, നവംബർ 19, 2010

ചൈന

ചൈനയെ നിങ്ങള്‍ എന്തിനു ഭയക്കണം?
ജനസഖ്യയാല്‍ വീര്‍പ്പുമുട്ടുന്ന ഒരു രാജ്യം, നിങ്ങള്‍ കണ്ടത്തിയതുപോലേ ജനം തിന്നു തീര്‍ത്താല്‍ തകര്‍ന്നുകൊള്ളും......
കമ്യൂണിസമെന്ന കാലഹരണപെട്ട ദര്‍ശനത്തിന്‍ കീഴിലാണ് ചൈന. ഒരു നഖ പൊട്ടിന്റെ അത്രമാത്രമുള്ള ക്യൂബ അമേരിക്ക എന്ന കോംമ്പത്തെ ചെകുത്താന്റെ മൂക്കിന്‍ കീഴിലാണ്. അതും ആ കാലഹരണപെട്ട ദര്‍ശനത്തിന്‍ കീഴില്‍..... മാക്സിസത്തിന്‍ കീഴില്‍....!!!

ബുധനാഴ്‌ച, നവംബർ 17, 2010

ഇല്ല ! സുനിത സമ്മതിക്കില്ല..

സുനിതയെ ഇന്ത്യയിലെ സെക്‌സ് മാഫിയ എന്തിന് ഭയക്കുന്നു?.

ഭയം സുനിതയുടെ നിഘണ്ടുവില്‍ ഇല്ല എന്നതു തന്നെ കാരണം. വ്യഭിചാരത്തെരുവിലേക്ക് വലിച്ചെറിയപ്പെടുന്ന പാവം പെണ്‍കുട്ടികളുടെ രക്ഷകയാണ് ഈ നാലടി ആറിഞ്ചുള്ള കൃശഗാത്രി.

ഇന്ത്യയിലും സമീപരാജ്യങ്ങളില്‍നിന്നുമായി പ്രതിവര്‍ഷം രണ്ടുലക്ഷം പേരെ തട്ടിക്കൊണ്ടുവന്ന് വന്‍ നഗരങ്ങളിലും ടൂറിസ്‌റ്റ് കേന്ദ്രങ്ങളിലും വ്യഭിചാരവൃത്തിക്ക് വിനിയോഗിക്കുന്നു. ഇതിന് മധ്യേയാണ് ഡോ. സുനിത കൃഷ്‌ണന്‍ പ്രതിരോധ കവചമണിഞ്ഞ് നില്‍ക്കുന്നത്. വാണിജ്യ ലൈംഗിക ചൂഷണത്തിനായി തട്ടിക്കൊണ്ടുപോകുന്ന കുട്ടികളെ സാഹസികമായി രക്ഷിക്കാന്‍ ശ്രമിക്കുന്ന സുനിത ലൈംഗിക പീഡനത്തിന് ഇരയാകുന്ന സ്‌ത്രീകളുടെയും കുട്ടികളുടെയും മോചനത്തിനായി ഒന്നരപതിറ്റാണ്ടായി പോരാട്ടത്തിലാണ്.

വധശ്രമവും ഭീഷണിയും തുടര്‍ച്ചയായി ഈ നാല്‍പ്പത്തൊന്നുകാരി നേരിടുന്നു. പതിനാല് തവണ സെക്‌സ് മാഫിയ സംഘങ്ങള്‍ ആക്രമിച്ചു. ഒരു ചെവി അവര്‍ അടിച്ചുപൊട്ടിച്ചു. തട്ടിക്കളയും എന്ന ഫോണ്‍ ഭീഷണി തുടര്‍ച്ചയായി വന്നപ്പോള്‍ പൊലീസ് രംഗത്തുവന്നു. ആളെ തിരിച്ചറിഞ്ഞെങ്കിലും പ്രതി വീടും പൂട്ടി മുങ്ങി. ഗുണ്ടൂര്‍കാരനായ അയാള്‍ ഭാര്യയേയും രണ്ട് കുട്ടികളേയും ഉപേക്ഷിച്ച് മറ്റൊരു സ്‌ത്രീയോടൊപ്പമാണ്.

മാംസക്കച്ചവടത്തിന്റെ ഇരയാക്കി മാറ്റിയ അയാളുടെ കാമുകിയെ ഏഴുവര്‍ഷംമുമ്പ് സുനിത രക്ഷപ്പെടുത്തിയിരുന്നു. കീശനിറയ്‌ക്കാനുള്ള ഒരു 'കച്ചവടസാമഗ്രിയെ' രക്ഷപ്പെടുത്തിയതിലുള്ള രോഷമായിരുന്നു ആ വധഭീഷണി. പക്ഷേ അതിനുമുമ്പേ അവളെ എയ്‌ഡ്‌സ് കാര്‍ന്നുതുടങ്ങിയിരുന്നു. ഇന്ന് അവള്‍ ജീവിതത്തിന്റെ അന്ത്യഘട്ടത്തിലാണ്. തന്റെ പഴയ കാമുകനാണ് വധഭീഷണി മുഴക്കിയതെന്നറിഞ്ഞപ്പോള്‍ അവള്‍ കരഞ്ഞുപറഞ്ഞു: "വല്യേട്ടത്തീ... അയാള്‍ ക്രൂരനാണ്. എങ്കിലും വെറുതെ വിട്ടേക്കൂ...'' സുനിത അത് കേട്ടു. അന്തേവാസികള്‍ക്ക് അമ്മയും വല്യേട്ടത്തിയും അധ്യാപികയും എല്ലാമാണ് സുനിത.

സുനിതയുടെ പോരാട്ടത്തിന്റെ ഫലമായി ജീവിതം തിരിച്ചുകിട്ടിയത് ആയിരങ്ങള്‍ക്കാണ്. സെക്‌സ് മാഫിയയുടെ ഇരകളായ സ്‌ത്രീകളേയും പെണ്‍കുഞ്ഞുങ്ങളേയും ഹൈദരാബാദിലെ 'പ്രജ്വല' എന്ന സംഘടനയിലൂടെ സംരക്ഷിക്കുന്നു. എച്ച്ഐവി ബാധിതരായവരെ സംരക്ഷിക്കാന്‍ പ്രത്യേക കേന്ദ്രം.

പാലക്കാടന്‍ മണ്ണിന്റെ പൈതൃകമാണ് സുനിതയ്‌ക്ക്. അച്‌ഛന്‍ രാജു കൃഷ്‌ണന്‍ കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍, അമ്മ നളിനി. ജനനം ബംഗളൂരുവില്‍. അച്‌ഛന്റെ ജോലിയുമായി ബന്ധപ്പെട്ട് മാറി മാറി താമസം. ബംഗളൂരുവില്‍ താമസിക്കുമ്പോഴായിരുന്നു ഓര്‍മയെ നടുക്കുന്ന ആ സംഭവം. 16 വയസ്സുള്ളപ്പോള്‍ എട്ടുപേര്‍ ചേര്‍ന്ന് സുനിതയെ പിച്ചിച്ചീന്തി. ആ അനുഭവം സുനിതയെ വേറിട്ടൊരു വഴിയിലേക്ക് നയിച്ചു. കൂട്ടമാനഭംഗത്തിനിരയായി എന്നൊരു ചിന്തയേ ആ കൌമാരമനസ്സിനെ ബാധിച്ചില്ല. തന്നെപ്പോലെ ആയിരക്കണക്കായ കുട്ടികള്‍, യുവതികള്‍ ലൈംഗിക ആക്രമണത്തിനും ചൂഷണത്തിനും വിധേയമാകുന്നുവെന്ന യാഥാര്‍ഥ്യം അവളുടെ മനസ്സിനെ തട്ടിയുണര്‍ത്തി. തളര്‍ച്ചയ്‌ക്കുപകരം ആത്മവീര്യത്തിന്റെ നാമ്പുകളാണ് ആ മനസ്സില്‍ മുളച്ചത്. തന്റെ അനുഭവം മറ്റാര്‍ക്കും ഉണ്ടാകരുത്. ലൈംഗിക ചൂഷണത്തിന് ഇരയായവര്‍ക്കും മാന്യമായ ഒരു ജീവിതം വേണം. അതിനുള്ള സാഹചര്യവും സംവിധാനവും ഉണ്ടാകണം. സുനിതയുടെ തീരുമാനത്തെ വീട്ടുകാര്‍ വിലക്കിയെങ്കിലും നിശ്ചയിച്ച വഴിയിലൂടെ സഞ്ചരിച്ച് ബിരുദവും ബിരുദാനന്തര ബിരുദവുമെടുത്തു. മനഃശാസ്‌ത്ര-സാമൂഹ്യസേവനത്തില്‍ ഡോക് ‌ടറേറ്റും കരസ്ഥമാക്കി.

ലൈംഗിക ചൂഷണത്തിന് ഇരയായവര്‍ക്കൊപ്പം ജീവിക്കാന്‍ തീരുമാനിച്ചെങ്കിലും അത്ര എളുപ്പമായിരുന്നില്ല. ആദ്യമൊക്കെ സുനിതയെ സംശയദൃഷ്‌ടിയോടെയാണ് അവര്‍ വീക്ഷിച്ചത്. എന്നാല്‍, കുറേക്കഴിഞ്ഞപ്പോള്‍ വേദനകള്‍ ഇറക്കിവയ്‌ക്കാനുള്ള അത്താണിയായി അവര്‍ സുനിതയെ കാണാന്‍ തുടങ്ങി. മനോവൈകല്യമുള്ള പന്ത്രണ്ടുകാരിയെ പട്ടാപ്പകല്‍ ഒരാള്‍ മാനഭംഗപ്പെടുത്തി. ആ കുട്ടിയെ രക്ഷപ്പെടുത്തിയതോടെ സുനിത ശ്രദ്ധാകേന്ദ്രമായി.

ബംഗളൂരുവില്‍ 1996ല്‍ നടന്ന ലോകസുന്ദരി മത്സരത്തിനെതിരെ സ്‌ത്രീകളെ തെരുവില്‍ ഇറക്കിയതിന് സുനിതയ്‌ക്ക് രണ്ടുമാസം ജയിലില്‍ കിടക്കേണ്ടിവന്നു. ജീവകാരുണ്യപ്രവര്‍ത്തകനായ ബ്രദര്‍ വര്‍ഗീസ് തെക്കനത്തുമായി പരിചയപ്പെട്ടതോടെ സുനിത ഹൈദരാബാദിലെത്തി. അവിടെ ബ്രദര്‍ ജോസ് വെട്ടിച്ചെട്ടിലുമായി പരിചയപ്പെട്ടു. ജീവകാരുണ്യ പ്രവര്‍ത്തകനാണ് ബ്രദര്‍ ജോസ്. ഭൂകമ്പാനന്തരം ലാത്തൂരില്‍ ദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരുന്ന ബ്രദര്‍ ജോസ് അശരണരായ കുട്ടികളെ പുനരധിവസിപ്പിക്കുന്നതിനായി 'ബോയ്‌സ് ടൌണ്‍' എന്ന സാങ്കേതിക പരിശീലനകേന്ദ്രം ഹൈദരാബാദില്‍ നടത്തിയിരുന്നു. സുനിതയുടെ ജീവിതവീക്ഷണവും അര്‍പ്പണവും ബ്രദര്‍ ജോസിന് ഇഷ്‌ടമായി. അങ്ങനെയാണ് 2005 സെപ്തംബര്‍ 18ന് 'പ്രജ്വല' സ്ഥാപിതമാകുന്നത്. നിര്‍ബന്ധിത വ്യഭിചാരത്തിന് വിധേയമാകുന്നവരെ ബോധവല്‍ക്കരണത്തിലൂടെ തിരികെ കൊണ്ടുവരിക. അത്തരം സ്‌ത്രീകള്‍ക്ക് മാന്യമായ തൊഴിലില്‍ പരിശീലനം നല്‍കുക, അമ്മമാരുടെ പാത മക്കള്‍ പിന്തുടരാതെ നോക്കുക എന്നിവയാണ് പ്രജ്വലയുടെ പ്രധാന ലക്ഷ്യം. ബ്രദര്‍ ജോസ് വൈകാതെ മരിച്ചു.

പ്രജ്വലയ്‌ക്ക് 'ഒറ്റുകാരുടെ' ഒരു ശൃംഖലയുണ്ടെന്ന് സുനിത പറഞ്ഞു. എവിടെയൊക്കെ വേശ്യാലയങ്ങള്‍ നടക്കുന്നുവെന്ന് വിവരം ഇവരിലൂടെ ലഭിക്കും. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് സഹായത്തോടെ റെയ്‌ഡ് ചെയ്യും. മോചിപ്പിക്കപ്പെടുന്നവരെ പ്രജ്വല ഏറ്റെടുക്കും. മാസങ്ങള്‍ നീണ്ട ബോധവല്‍ക്കരണത്തിനുശേഷമാണ് ഇവരെ പുതിയ ജീവിതത്തിലേക്ക് കൊണ്ടുവരിക. പെണ്‍കുട്ടികളുടെ ജീവിതസാഹചര്യം, വസ്‌ത്രധാരണരീതി, നടത്തം, പെരുമാറ്റം തുടങ്ങി എല്ലാ കാര്യങ്ങളിലും ശ്രദ്ധിക്കും.

1996ല്‍ ഹൈദരാബാദിലെ ചുവന്ന തെരുവായ മെഹബൂബ് കീ മെഹന്‍ഡിയില്‍ സുനിത ഒരു സ്‌കൂള്‍ സ്ഥാപിച്ചു. അവിടെനിന്ന് സ്‌ത്രീകളെ കോടതി ഉത്തരവ് അനുസരിച്ച് പൊലീസ് ഒഴിപ്പിച്ചപ്പോള്‍ അമ്മമാര്‍ പലവഴിക്ക് രക്ഷപ്പെട്ടു. നിരാലംബരായ കുട്ടികള്‍ക്കുവേണ്ടിയായിരുന്നു ആ സ്‌കൂള്‍. അഞ്ച് കുട്ടികളുമായാണ് തുടങ്ങിയത്. പിന്നീട് അമ്മമാര്‍തന്നെ മുന്‍കൈയെടുത്ത് കുട്ടികളെ ചേര്‍ക്കാന്‍ തുടങ്ങി. ഇന്ന് ഹൈദരാബാദ് നഗരത്തില്‍ 17 സ്‌കൂളുകള്‍ നടത്തുന്ന പ്രജ്വലയിലെ കുട്ടികളുടെ എണ്ണം അയ്യായിരത്തിലേറെയാണ്.

പുനരധിവസിക്കപ്പെട്ട കുട്ടികളില്‍ മിക്കവരും എച്ച്ഐവി പോസിറ്റീവ്. പീഡനത്തിന്റെ നടുക്കുന്ന കഥകളാണ് കുട്ടികള്‍ക്കൊക്കെ പറയാനുള്ളത്. ആറോ ഏഴോ വയസ്സുള്ള ആണ്‍മക്കള്‍ അമ്മമാരുടെ കൂട്ടിക്കൊടുപ്പുകാരായി വളര്‍ന്നു. എട്ടും പത്തും പന്ത്രണ്ടും വയസ്സുള്ള പെണ്‍കുട്ടികളെ അമ്മമാര്‍തന്നെ മാംസക്കച്ചവടത്തിന് വിറ്റു. ഇതിന് ഒരളവോളം മാറ്റം വരുത്താന്‍ പ്രജ്വലയിലൂടെയും അതിലെ സ്‌കൂളുകളിലൂടെയും കഴിഞ്ഞുവെന്ന് സുനിത പറഞ്ഞു. സ്‌കൂളുകള്‍ക്കുപുറമെ മൂന്ന് പുനരധിവാസകേന്ദ്രങ്ങള്‍ നടത്തുന്നു. രണ്ടെണ്ണം കുട്ടികള്‍ക്കും ഒരെണ്ണം സ്‌ത്രീകള്‍ക്കും. ആസ്‌താ നിവാസ്, ആശാനികേതന്‍ എന്നാണ് യഥാക്രമം അവ അറിയപ്പെടുന്നത്.

ഏഴാം ക്ളാസുവരെ ആസ്‌താ നിവാസില്‍ കുട്ടികളെ പഠിപ്പിക്കും. പിന്നീട് മറ്റ് സ്‌കൂളുകളിലേക്ക് മാറ്റും. അതും ശ്രമകരമായ ജോലിയാണ്. 'കുട്ടികളെ പൊതുജീവിത ധാരയിലേക്ക് കൊണ്ടുവരികയാണ് ഉദ്ദേശ്യം. എന്നാല്‍, ദൌര്‍ഭാഗ്യമെന്നുപറയട്ടെ പ്രജ്വലയ്‌ക്ക് കിട്ടിയ അംഗീകാരം കുട്ടികള്‍ക്ക് സ്‌കൂള്‍ പ്രവേശനത്തിന് തടസ്സമാകുന്നു. മനുഷ്യക്കടത്തില്‍നിന്ന് രക്ഷപ്പെട്ടവരാണ് കുട്ടികളെന്നും അവരില്‍ ചിലര്‍ എച്ച്ഐവി പോസിറ്റീവാണെന്നും സ്‌കൂള്‍ അധികൃതര്‍ക്ക് അറിയാം. അതിനാല്‍ ചില സ്‌കൂള്‍ അധികൃതര്‍ വൈദ്യപരിശോധനയ്‌ക്ക് നിര്‍ബന്ധിക്കും. എന്തെങ്കിലും കാരണം പറഞ്ഞ് കുട്ടികളെ അകറ്റിനിര്‍ത്താനാണ് ഇത്'- സുനിത പറയുന്നു.

സ്‌ത്രീകള്‍ക്കായി പരിശീലനകേന്ദ്രങ്ങള്‍ നടത്തുന്നുണ്ട്. പ്രിന്റിങ്, ബുക്ക് ബയന്റിങ്, സ്‌ക്രീന്‍ പ്രിന്റിങ്, മരപ്പണി, വെല്‍ഡിങ്, ഡ്രൈവിങ് തുടങ്ങിയ ജോലികളാണ് പരിശീലിപ്പിക്കുന്നത്. ഇവിടങ്ങളില്‍ ജോലിചെയ്യുന്നവര്‍ക്ക് വേതനം നല്‍കുന്നു. യൂണിസെഫ്, കാത്തലിക് റിലീഫ് സര്‍വീസ് തുടങ്ങിയ സ്ഥാപനങ്ങളില്‍നിന്നുള്ള ധനസഹായവും ഇതിന് ഉപയോഗിക്കുന്നു. ടാക്‌സി, ഓട്ടോഡ്രൈവര്‍മാരായി ജോലിനോക്കുന്ന പലരുമുണ്ട്. ഹോട്ടലുകള്‍, ഹോസ്‌റ്റലുകള്‍ എന്നിവിടങ്ങളില്‍ ഹൌസ്‌കീപ്പറായി ജോലിചെയ്യുന്നവരും നിരവധി. സുനിതയുടെ പുനരധിവാസ പദ്ധതിക്ക് അമൂല്‍ ഇന്ത്യ, താജ് ഗ്രൂപ്പ് ഹോട്ടലുകള്‍, ഹെറിറ്റേജ് ആശുപത്രികള്‍ എന്നിവ സഹകരിക്കുന്നു. മുന്നൂറോളംപേര്‍ ഇങ്ങനെ ജോലിചെയ്യുന്നു. 650 പേര്‍ക്ക് ഇതിനകം വിവാഹജീവിതം നല്‍കി.

സാമ്പത്തികം, സ്ഥലം എന്നിവയൊക്കെ പ്രജ്വലയെ അലട്ടുന്ന പ്രശ്‌നങ്ങളാണ്. ഒരു ഘട്ടത്തില്‍ ഓഫീസ് സാധനങ്ങള്‍ വിറ്റ് പ്രജ്വലയിലെ ജോലിക്കാര്‍ക്ക് ശമ്പളം കൊടുക്കേണ്ടി വന്നു. എന്നാലും കാര്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുന്നു. തനിക്ക് ലഭിക്കുന്ന പല പുരസ്‌കാരങ്ങളും ഇതിന് സഹായകമാണ്. ഏറ്റവും മികച്ച ജീവകാരുണ്യ പ്രവര്‍ത്തനം നടത്തുന്ന മലയാളിക്കുള്ള വി ഗംഗാധരന്‍ സ്‌മാരക ട്രസ്‌റ്റ് പുരസ്‌കാരം ലഭിച്ചതില്‍ അഭിമാനമുണ്ടെന്ന് സുനിത പറഞ്ഞു. സി അച്യുതമേനോന്‍, ഗൌരിയമ്മ, എം എസ് സ്വാമിനാഥന്‍, എം എസ് വല്യത്താന്‍, മൃണാളിനി സാരാഭായ് തുടങ്ങിയ മികച്ച കേരളീയര്‍ക്ക് നേരത്തേ ലഭിച്ച പുരസ്‌കാരത്തിന്റെ പിന്‍ഗാമിയാകാന്‍ തനിക്ക് കഴിഞ്ഞുവെന്നതില്‍ ഏറെ സന്തോഷമുണ്ടെന്നും ഇത് സ്വീകരിക്കാന്‍ ഡിസംബറില്‍ കൊല്ലത്തെത്തുമെന്നും അവര്‍ പറഞ്ഞു. ദൌത്യം ഫലപ്രാസ്‌തിയിലെത്തിക്കുന്നതിന് ഫണ്ടിന്റെ ദൌര്‍ലഭ്യം പ്രശ്‌നമാകുന്നുണ്ട്. മൂന്ന് സ്‌കൂളുകള്‍ നടത്തിവന്നിരുന്ന സ്ഥലം ഒഴിയണമെന്ന് ഈ വര്‍ഷം ആദ്യം നോട്ടീസ് ലഭിച്ചു. മറ്റൊരു സ്ഥലം കണ്ടെത്താനും അവിടെ സ്‌കൂള്‍ തുടങ്ങാനുമുള്ള ധനം കണ്ടെത്താന്‍ നെട്ടോട്ടമായി. അപ്പോഴാണ് വിമാനത്താവളത്തില്‍ കണ്ടുമുട്ടിയ ഒരു അപരിചിതന്‍ സുനിതയ്‌ക്ക് ഒരു ചെക്ക് നല്‍കുന്നത്. 35 ലക്ഷം രൂപ. ആളെ തിരിച്ചറിഞ്ഞപ്പോള്‍ സന്തോഷം. ഡാല്‍മിയ സിമന്റിന്റെ ഉടമ എം എച്ച് ഡാല്‍മിയ. പ്രജ്വല കുറെ സ്ഥലം വാങ്ങി. ഇനിയുള്ള ശ്രമം അവിടെ കെട്ടിടം നിര്‍മിക്കുകയാണ്.

ഇന്ത്യയില്‍ ദിവസംതോറും പെണ്‍കുട്ടികള്‍ തട്ടിയെടുക്കപ്പെടുന്നു എന്ന ചിന്ത സുനിതയെ വേദനിപ്പിക്കുന്നു. കുട്ടികളെ മോഹിച്ചെത്തുന്ന, ഏഷ്യയിലെ 25 ശതമാനം സെക്‌സ് ടൂറിസ്‌റ്റുകളും അമേരിക്കയില്‍നിന്നാണെന്ന് സുനിത പറയുന്നു. ചെറിയ കുട്ടികളുമായി ലൈംഗികബന്ധം പുലര്‍ത്തണമെന്ന് ആഗ്രഹിക്കുന്ന അമേരിക്കക്കാര്‍ അവിടെ അതിന് അവസരം കിട്ടാതെ വരുമ്പോള്‍ ശ്രീലങ്ക, ഇന്ത്യ, ഫിലിപ്പൈന്‍‌സ് പോലുള്ള രാജ്യങ്ങളെ ആശ്രയിക്കുന്നു. ഇന്ത്യയില്‍ മൂന്നുവയസ്സുള്ള പെണ്‍കുട്ടികള്‍ക്കുപോലും രക്ഷയില്ല. തട്ടിക്കൊണ്ടുപോകലിനെപ്പറ്റിയുള്ള വിവരം ലഭിച്ച് പൊലീസുമായി അവിടെയെത്തുമ്പോള്‍ വൈകിപ്പോയിട്ടുണ്ടാവും. 'രക്ഷാശ്രമത്തിനിടയിലാണ് പലവട്ടം മര്‍ദനമേല്‍ക്കേണ്ടിവന്നത്. അടികൊണ്ട് വലത് ചെവിയുടെ കേള്‍വി ഭാഗികമായി നഷ്‌ടപ്പെട്ടു. ഇടത് കൈ ശരിയായി നിവര്‍ക്കാന്‍ പറ്റാതായി. ഇല്ല. ഞാന്‍ പിന്‍വാങ്ങില്ല. എന്റെ ദൌത്യവുമായി ഞാന്‍ മുന്നോട്ടുതന്നെ.'

സുനിതയുടെ ഭര്‍ത്താവ് സിനിമാ നിര്‍മാതാവ് രാജേഷ് ടച്ച് റിവറാണ്. പ്രജ്വലയ്‌ക്കുവേണ്ടിയും അദ്ദേഹം നിരവധി ചിത്രങ്ങള്‍ പിടിച്ചു. അത്തരത്തിലൊരു ചിത്രമായ 'അനാമിക'. ആന്ധ്രാപ്രദേശ് പൊലീസ് അക്കാദമി, നാഷണല്‍ പൊലീസ് അക്കാദമി എന്നിവിടങ്ങളില്‍ പാഠ്യവിഷയമാണ്.തന്റെ പ്രവര്‍ത്തനത്തിന് ഭര്‍ത്താവ് എല്ലാ പ്രോത്സാഹനവും നല്‍കുന്നു. ആദ്യം പീഡിതയായ, പിന്നീട് പീഡിതര്‍ക്ക് രക്ഷകയായ ഡോ. സുനിത കൃഷ്‌ണന്റെ സമര്‍പ്പിത ജീവിതകഥയാണ് ഇത്.

*****

ആര്‍ എസ് ബാബു

വെള്ളിയാഴ്‌ച, നവംബർ 12, 2010

അഹം!

         രൂപാന്ത്രം വരാതേ, തളംകെട്ടിനിക്കുന്നത് 
അഴുക്കാവനെ തരമുള്ളു....
അതുകൊണ്ടാണ് മാര്‍ക്സ് പറഞ്ഞത് മാറാന്‍. 
മാറ്റത്തെ ഭീരുക്കളാണ് 
ഭയപെടുക എന്നത് ലളിതവല്‍ക്കരണമാവും. 
അവര്‍ ഉള്ളതിനെ 
അതുപോലെ സരംരക്ഷിക്കാന്‍ 
അച്ചാരം വാങ്ങി അതിനുവേണ്ടി 
നിലകൊണ്ടവരുമാണ്......
മാറ്റത്തെ ഭയപെടുത്തുന്നത് ഫാസിസത്തിന്റെ 
മനസുകളാണ്. ഇവര്‍ പറയാതേ പറയുന്നത് 
തന്റെതാണ് ശരിയെന്നും, 
തനിക്കുശേഷം പ്രളയവുമാണെന്നാണ്. 
പാര്‍ട്ടിയുടെ മാറ്റം സംഘടനാ 
ചട്ടത്തിലൂടെയല്ലെന്നും, 
വെക്തിക്ക് പാര്‍ട്ടിയേക്കാള്‍ വലുതാവമെന്നും, 
ആ വലുതിനേക്കാള്‍ 
താനാണ് വലുതെന്നുംകൂടിയാണ്. 
അങ്ങനെ വലുതാവുന്നത് ദൈവമാണെന്നും, 
അങ്ങനെയെത്തിയാല്‍ 
സര്‍വലോകത്തെയും പാര്‍ട്ടിയെയും തന്നിലൂടെ 
സംരക്ഷിക്കപെട്ടോളും എന്നും വരുത്താം.......!!!

എന്താണാവോ അരാഷ്ട്രീയത?

          നിലവിലുള്ളതിനെ നിലനിര്‍ത്താന്‍ സഹായകരമാവുന്ന വാദഗതികാരുടെ അവസാന പിടിവള്ളിയാണ് അരാഷ്ട്രിയത. രാഷ്ട്രിയമില്ലെന്നു പറയുന്നതും ഒരു രാഷ്ട്രിയമാണ് എന്നതുകൊണ്ടാത്രെ "എന്താണാവോ അരാഷ്ട്രീയത?" എന്നചോദ്യത്തിനുമുമ്പില്‍ അരാഷ്ട്രിയവാദികള്‍ പതറുന്നത്! അരാഷ്ട്രിയ വേഷപകര്‍ച്ചയില്‍ അവതരിപ്പിക്കുന്ന സാംസ്കാരിക വേദികള്‍ മൂത്താണ് ഫാസിസം രൂപാന്ത്രപെടുന്നത് അതുകൊണ്ടാണ് r.s.s- സ്വയം ഒരു സാംസ്കാരി സംഘമെന്നു വിശേഷിപ്പിക്കുന്നത്. അതിനെ പിന്‍പറ്റിവന്ന ജമാത്തിയും n.d.f- ബി.ജെ.പിയുടെ കാര്‍ബന്‍ അവതാരങ്ങളായി ഈ തിരഞ്ഞെടുപ്പില്‍ നാം കണ്ടതാണ്. ഈ മാരിച വേഷ, മുന്‍ മാതൃകകളായ ഫാസിസത്തെയും നാസിസത്തെയും നേരിടാന്‍ വേണ്ടിയാണ് മാക്സിംകോര്‍ക്കി കലാകാരന്‍മാരോട് ചോദിച്ചത് നിങ്ങള്‍ ആരുടെ പക്ഷത്താ‍ണെന്നു......?