ചൊവ്വാഴ്ച, ജനുവരി 04, 2011

ആരാണീ വിഐപി ?

 by: Shafi Mji

'2003 ഒക്ടോബര്‍ മൂന്നിന് ലതാനായര്‍, മനോജ്, പ്രവീണ്‍, കൊച്ചുമോന്‍, അമ്മയുടെ ചേച്ചി ഓമന എന്നിവര്‍ ചേര്‍ന്ന് സീരിയലില്‍ അഭിനയിക്കാമെന്നു പറഞ്ഞ് കുമളിയില്‍ കൂട്ടിക്കൊണ്ടുപോയി. കുടിക്കാന്‍ ഡ്രിങ്ക്സ് തന്നു. അതിനുശേഷം ബോധം നശിച്ചു. ബോധം വന്നപ്പോള്‍ വസ്ത്രങ്ങള്‍ മുഴുവന്‍ നീക്കിയ സ്ഥിതിയിലായിരുന്നു'

കോട്ടയം മാതാ ആശുപത്രിയില്‍ മരണത്തോടു മല്ലിടവേ ശാരി നല്‍കിയ മൊഴിയാണിത്. 2004 സെപ്തംബര്‍ 21ന് വനിതാ കമീഷന്‍ അംഗം ലിസി ജേക്കബ്ബാണ് മൊഴിയെടുത്തത്.

ജീവിതം എന്തെന്നറിയും മുമ്പ് ഒരു വര്‍ഷത്തോളം ലൈംഗികപീഡനത്തിനിരയായി, ആരുടെയെന്നറിയാത്ത കുഞ്ഞിനെ പ്രസവിച്ച് പതിനേഴാമത്തെ വയസ്സില്‍ ദാരുണമായി കൊലചെയ്യപ്പെട്ട കിളിരൂരിലെ ശാരി കേരളത്തിന്റെ മനഃസാക്ഷിക്കുമുമ്പില്‍ ദീര്‍ഘനാള്‍ ചോദ്യചിഹ്നമായി നില്‍ക്കും. ശാരിയും അച്ഛനുമമ്മയുമില്ലാത്ത കുഞ്ഞ് ശയനയും ഉയര്‍ത്തുന്ന സാമൂഹ്യ പ്രശ്നത്തിനുനേരെ, പക്ഷേ, കേരളമിന്ന് മുഖം തിരിക്കുകയാണ.് പകരം മലീമസമായ രാഷ്ട്രീയ പകപോക്കലിനുവേണ്ടി ശാരിയെ വീണ്ടും വീണ്ടും കൊന്നുകൊണ്ടിരിക്കുന്നു.

നൃത്തത്തിലും ഫാഷന്‍ പരിപാടികളിലും മിടുക്ക് കാണിച്ച ശാരിയുടെ സീരിയല്‍ അഭിനയ മോഹം മുതലെടുത്താണ് പെണ്‍വാണിഭ സംഘം അവളെ റാഞ്ചിയത്. റിസോര്‍ട്ടുകളില്‍നിന്ന് റിസോര്‍ട്ടുകളിലേക്ക് പീഡനയാത്ര. 'കുമളിയില്‍വച്ച് ജ്യൂസ് കൊടുത്ത് മയക്കിയശേഷമാണ് ആദ്യ പീഡനം. അതിനുശേഷം പഴനിയില്‍ കൊണ്ടുപോയി ജ്യൂസ് കുടിക്കാന്‍ മകള്‍ മടി കാണിച്ചു. അപ്പോള്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി കുടിപ്പിച്ചു. അതുപോലെ ഗുരുവായൂരും കൊണ്ടുപോയി നിര്‍ബന്ധിച്ച് ജ്യൂസ് കുടിപ്പിച്ചു'. ശാരിയുടെ അച്ഛന്‍ സുരേന്ദ്രന്‍ ഇങ്ങനെ മൊഴി നല്‍കി.

ഗര്‍ഭിണിയായ ശാരിയെ ആഗസ്ത് 13നാണ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 15ന് പെണ്‍കുഞ്ഞിനെ പ്രസവിച്ചു. അമ്മയുടെ ആരോഗ്യനില വഷളായി. ഗുരുതരാവസ്ഥയില്‍ ആഗസ്ത് 28ന് മെഡിക്കല്‍ കോളേജില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. 29ന് കോട്ടയത്തെ കാരിത്താസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 30ന് തെള്ളകം മാതാ ആശുപത്രിയിലേക്കു മാറ്റി. രണ്ടുമാസം അവിടെ ചികിത്സ. ഒക്ടോബര്‍ 31ന് വീണ്ടും മെഡിക്കല്‍ കോളേജിലേക്ക്. നവംബര്‍ 13നു മരണം.

മരണകാരണം അണുബാധയെന്ന് ഔദ്യോഗികഭാഷ്യം. ആന്തരികാവയവങ്ങളുടെ രാസപരിശോധനയില്‍ അസ്വാഭാവികമായ അളവില്‍ ചെമ്പ് കലര്‍ന്നിരുന്നുവെന്ന് കണ്ടെത്തി. ശരീരത്തിലെ ലോഹാംശം മാരകമായി ഉയര്‍ന്നതു മൂലമാണ് മഞ്ഞപ്പിത്തം വന്ന് ക്രമേണ മരണത്തിലേക്കു നീങ്ങിയതെന്ന് പോസ്റ്റ്മോര്‍ട്ടത്തിനു നേതൃത്വം നല്‍കിയ ഫോറന്‍സിക് വിദഗ്ധന്‍ പറഞ്ഞു. എന്നാല്‍ ഒടുവില്‍ കേസന്വേഷിച്ച സിബിഐ ഈ വാദം തള്ളി.

റിസോര്‍ട്ടുകളില്‍നിന്ന് റിസോര്‍ട്ടുകളിലേക്ക്. ആശുപത്രികളില്‍നിന്ന് ആശുപത്രികളിലേക്ക്. ആദ്യം ലൈംഗികപീഡനം, പിന്നെ ചികിത്സാപീഡനം. മരണ കാരണം എന്തെന്ന് ഒരന്വേഷണത്തിലും ഉറപ്പിച്ചു പറയാത്ത മരണം. അതിക്രൂരമായ കൊലപാതകമല്ലാതെ മറ്റെന്താണിത്. ശാരിയുടെ അമ്മ ശ്രീദേവിയുടെ മൊഴിയില്‍ ഇങ്ങനെയുണ്ട്: 'മെഡിക്കല്‍ കോളേജില്‍ ചെന്നപ്പോള്‍ രണ്ടു ദിവസം ലേബര്‍ റൂമിലായിരുന്നു. മൂന്നാം ദിവസം കുട്ടി കരച്ചിലായിരുന്നു. മയക്കത്തില്‍ പ്രസവിച്ചു. പിറ്റേ ദിവസം മുതല്‍ ഛര്‍ദിയും വേദനയുമായിരുന്നു. ആരും കാര്യമായി ഒന്നും ചെയ്തില്ല. കൊച്ചുഡോക്ടര്‍ ആയിരുന്നു നോക്കിയത്. സീനിയര്‍ ഡോക്ടര്‍ വന്നപ്പോള്‍ കൊച്ചുഡോക്ടര്‍ പറയുന്നത് കേട്ടു മറുപിള്ള പോയിട്ടില്ലെന്ന്'

കേസ് ഒടുവില്‍ അന്വേഷിച്ച സിബിഐ സംഘം എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലെ പ്രതികള്‍ നേരത്തെ ലോക്കല്‍ പൊലീസ് പ്രതിചേര്‍ത്ത ഒമ്പതുപേര്‍ മാത്രമാണ്. നാലാം പ്രതി ലത എസ് നായര്‍, ഒന്നാം പ്രതി ശാരിയുടെ അമ്മയുടെ ചേച്ചി ഓമനക്കുട്ടി. പ്രതികളെല്ലാം കൂട്ടിക്കൊടുപ്പുകാര്‍. പ്രമാദമായ പെണ്‍വാണിഭക്കേസിലെ പ്രതികള്‍ കൂട്ടിക്കൊടുപ്പുകാര്‍ മാത്രമാവുമോ?

അല്ലെന്ന് ശാരി മരണക്കിടക്കയില്‍നിന്ന് വനിതാ കമീഷനു നല്‍കിയ മൊഴിയില്‍ പറയുന്നു. 'ആലപ്പുഴയില്‍ ഒരു റിസോര്‍ട്ടില്‍ കൊണ്ടുപോയി ചാന്‍സ് ചോദിച്ച് ഏഷ്യാനെറ്റിലെ മോഹന്‍സാറിന്റെ അടുത്ത് ചെന്നു. പിന്നീട് പൂജപ്പുര സെവന്‍ ആര്‍ട്സില്‍ കൊണ്ടുപോയി ചാന്‍സ് ചോദിച്ചു'. അച്ഛന്‍ സുരേന്ദ്രന്റെ മൊഴിയില്‍ ഇങ്ങനെയുണ്ട്: 'പീഡിപ്പിച്ചവരില്‍ ഒരാള്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ - സത്യന്‍, സത്യനേശന്‍, സതീശന്‍ എന്നിങ്ങനെ ഒരുപേര് പെണ്‍കുട്ടി പറഞ്ഞിരുന്നു. എറണാകുളത്ത് ഒരു സെയില്‍സ് ടാക്സ് ഓഫീസര്‍ ഉണ്ടെന്ന് കുട്ടി പറഞ്ഞു. ശ്രീകുമാര്‍, ജോസ്, ഡ്രൈവര്‍, ലതയും കൂടെയാണ് ആലപ്പുഴ കുവൈത്ത് ചാണ്ടിയുടെ വീട്ടില്‍ കൊണ്ടുപോയത്. ലതയോടും മനോജിനോടും പ്രവീണിനോടും താന്‍ ഗര്‍ഭിണിയാണെന്ന് കുട്ടി പറഞ്ഞിരുന്നു. പൊലീസ് ഉദ്യോഗസ്ഥര്‍ കുറ്റവാളികളെ ശരിക്ക് ചോദ്യം ചെയ്യുന്നില്ലാ എന്നാണ് ഞങ്ങളുടെ അഭിപ്രായം.'

സിബിഐയുടെ ഒടുവിലത്തെ റിപ്പോര്‍ട്ടില്‍ ഇങ്ങനെ പറയുന്നു: 'ആലപ്പുഴയിലെ റിസോര്‍ട്ടില്‍ തോമസ് ചാണ്ടി എംഎല്‍എ, ഏഷ്യാനെറ്റ് മോഹനന്‍ എന്നിവര്‍ക്ക് ലതാനായര്‍ ശാരിയെ പരിചയപ്പെടുത്തിയിരുന്നെങ്കിലും ഇവര്‍ ഉപദ്രവിച്ചില്ല. പോയി ശരീരമൊക്കെ നന്നാക്കി വരൂ എന്ന് പറഞ്ഞ് മടക്കി അയക്കുകയായിരുന്നു.'

ആരാണ് തോമസ് ചാണ്ടി? മന്ത്രി പി കെ ശ്രീമതിയുടെ രാജി ആവശ്യപ്പെട്ട് നിയമസഭയില്‍ വായമൂടിക്കെട്ടി പ്രകടനം നടത്തിയ പ്രതിപക്ഷ എംഎല്‍എ. ഉമ്മന്‍ചാണ്ടി ഭരണകാലത്ത് കോണ്‍ഗ്രസിന്റെ ഫണ്ട് സംഘാടകസംഘത്തിലെ പ്രമുഖന്‍. ആരാണ് മോഹനന്‍? ഏഷ്യാനെറ്റ് ചാനലിന്റെ തലവന്‍. ഇതൊന്നും കേരളത്തിലെ മാധ്യമങ്ങള്‍ അറിയാത്ത കാര്യമാണോ? അറിഞ്ഞിട്ടും അവരെന്തുകാണ്ട് ഈ ചൂടുള്ള വാര്‍ത്ത പൂഴ്ത്തി?

വിഐപിയെ രക്ഷിച്ച വിവിഐപി

Shafi Maji

ശാരി മരണത്തോട് മല്ലിടുമ്പോള്‍ ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള സംസ്ഥാന ഭരണകൂടം പെണ്‍കുട്ടിയുടെ ജീവന്‍രക്ഷിക്കാനല്ല ശ്രമിച്ചത്. പകരം പെണ്‍കുട്ടിയുടെ മൊഴിയില്‍ പേരുവന്ന വിഐപികളെ രക്ഷിക്കാന്‍ കരുനീക്കുകയായിരുന്നു. ഇതിനായി വിവിഐപി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിതന്നെ പലതവണ കോട്ടയത്ത് വന്നുപോയി. എന്നാല്‍ ഒരിക്കല്‍പോലും ശാരിയെ ചെന്നുകാണാന്‍ മുഖ്യമന്ത്രി തയാറായില്ല.

2004 സെപ്തംബര്‍ 29ന് തിരുവല്ലയില്‍ മുഖ്യമന്ത്രി അന്വേഷണ ഉദ്യോഗസ്ഥരുടെ പ്രത്യേകയോഗം വിളിച്ചുചേര്‍ത്തു. ഡിജിപി ഹോര്‍മിസ് തരകനും പങ്കെടുത്തു. സിഐ റാങ്കിലുള്ള ഒരുദ്യോഗസ്ഥനുമായി മുഖ്യമന്ത്രി അടച്ചിട്ട മുറിയില്‍ ദീര്‍ഘനേരം രഹസ്യചര്‍ച നടത്തി. ഒക്ടോബര്‍ ഒന്നിന് തിരുവല്ല ടിബിയില്‍ ഡിജിപി പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം വീണ്ടും വിളിച്ചുപേര്‍ത്തു.

ഈ യോഗങ്ങള്‍ക്കുശേഷമാണ് കേസ് ഡയറി പൊലീസ് തിരുത്തിയത്. വിഐപികളുടെ പേരുള്‍പ്പെട്ട ഭാഗം കീറിക്കളയുകയായിരുന്നു. ഇത് കണ്ടുപിടിച്ച കേരളാ ഹൈക്കോടതി സംസ്ഥാന ആഭ്യന്തര വകുപ്പിനെ അതിരൂക്ഷമായി വിമര്‍ശിച്ചു. ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രതിക്കൂട്ടിലായി. പെണ്‍വാണിഭ സംഘത്തിലെ പ്രധാന കണ്ണി ലതാനായരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കവേ 2004 ഒക്ടോബര്‍ 6,9 തിയതികളില്‍ ജസ്റ്റിസ് ബസന്ത് പൊലീസിനുനേരെ പൊട്ടിത്തെറിച്ചു. "നഗ്നനേത്രങ്ങള്‍കൊണ്ട് പരിശോധിച്ചാല്‍ പരാതിയുടെ ഒന്നാംപേജ് രണ്ട്, മൂന്ന് പേജുകളില്‍നിന്ന് വ്യത്യസ്തമാണെന്ന് ഏതൊരാള്‍ക്കും മനസ്സിലാക്കാം''-കോടതി നിരീക്ഷിച്ചു. പെണ്‍കുട്ടിയുടെ പിതാവ് കോട്ടയം ജില്ലാ പൊലീസ് സുപ്രണ്ടിന് നല്‍കിയ പരാതിയെക്കുറിച്ചാണ് പരാമര്‍ശം. ഈ പരാതിയെത്തുടര്‍ന്നാണ് കേസന്വേഷണം ആരംഭിച്ചതെങ്കിലും ആദ്യഘട്ടത്തില്‍ അത് കേസ് ഡയറിയില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. കോടതി ആവര്‍ത്തിച്ച് ആവശ്യപ്പെട്ടപ്പോഴാണ് കൃത്രിമം വരുത്തി ഉള്‍പ്പെടുത്തിയത്. ഈ പരാതി പ്രഥമവിവര മൊഴിയുടെ ഭാഗമാക്കിയിരുന്നുമില്ല. ഇതില്‍ കോടതി അത്ഭുതം പ്രകടിപ്പിച്ചു. "ഇതില്‍ ഉന്നതരുടെ പേരുള്ളതിനാലാണോ?'' എന്ന് നിറഞ്ഞ ചേംബറില്‍ ജഡ്ജി ചോദ്യമെറിഞ്ഞപ്പോള്‍ പബ്ളിക് പ്രോസിക്യൂട്ടര്‍ നിന്നുപരുങ്ങി.

ഹൈക്കോടതിയുടെ ചരിത്രത്തില്‍ ഉണ്ടാകാത്ത ഒരു നിര്‍ദേശവുംജസ്റ്റിസ് ബസന്ത് അന്നു നല്‍കി. പേജുകള്‍ ഇനിയും മാറാതിരിക്കാന്‍ എല്ലാ പേജുകളിലും ഹൈക്കോടതിയുടെ മുദ്ര പതിപ്പിക്കാനായിരുന്നു ആ നിര്‍ദേശം. കേസ് ഡയറിയില്‍ പേജ്നമ്പര്‍ പോലും ഇടാതിരുന്നതിനെ കോടതി കളിയാക്കി.

ശാരിക്ക് പ്രായപൂര്‍ത്തിയായെന്ന് സ്ഥാപിക്കാനുള്ള പൊലീസിന്റെ ശ്രമവും കോടതിയുടെ ഇടപെട്ടതിനാലാണ് പൊളിഞ്ഞത്. കേസ് ഡയറിയില്‍ പ്രായം 19 എന്നാണ് രേഖപ്പെടുത്തിയിരുന്നത്. എന്നാല്‍ ഇതിനാസ്പദമായ തെളിവ് കോടതിയില്‍ ഹാജരാക്കിയില്ല. പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായെന്ന് പ്രോസിക്യൂട്ടര്‍ ആവര്‍ത്തിച്ച് വാദിച്ചപ്പോള്‍ ഏതു രേഖയുടെ അടിസ്ഥാനത്തിലാണിതെന്ന് കോടതി ചോദിച്ചു. പെണ്‍കുട്ടി പറഞ്ഞതു പ്രകാരമാണെന്നായിരുന്നു പ്രോസിക്യൂട്ടറുടെ മറുപടി. നാലുതവണ കോടതിആവശ്യപ്പെട്ടിട്ടും സ്കൂള്‍രേഖ പരിശോധിക്കാനുള്ള പ്രാഥമിക ചുമതല എന്തുകൊണ്ട് പൊലീസ് നിര്‍വഹിച്ചില്ലെന്ന് കോടതി അത്ഭുതപ്പെട്ടു. പിന്നീട് ഡിഐജി ശ്രീലേഖയുടെ നേതൃത്വത്തിലുള്ള പ്രത്യേകാന്വേഷണത്തിന്റെ പരിശോധനയില്‍ പ്രായം 17 ആണെന്ന് കണ്ടെത്തി. പീഡനത്തിനിരയായ പെണ്‍കുട്ടി മേജറാണെന്നു കാണിക്കാന്‍ വെപ്രാളപ്പെട്ട് കോടതി സമക്ഷം നാണംകെട്ട കേരളത്തിലെ ഏക ആഭ്യന്തരമന്ത്രി എന്ന റെക്കോഡ് ഉമ്മന്‍ചാണ്ടിക്കു സ്വന്തം.

പ്രതി പ്രവീണുമായി ശാരി സ്നേഹത്തിലായിരുന്നുവെന്നും 2004 സെപ്തംബര്‍ 14ന് വിവാഹക്കരാറുണ്ടാക്കിയെന്നും കേസ് ഡയറിയില്‍ കാണാം. പെണ്‍കുട്ടിക്ക് അഞ്ചുലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്നും വിവാഹം കഴിക്കാമെന്നും അതില്‍ പറയുന്നു. ഈ കരാറിനെക്കുറിച്ച് എന്തുകൊണ്ട് അന്വേഷിച്ചില്ലെന്ന് കോടതി ചോദിച്ചു. പ്രതിയെ ഭീഷണിപ്പെടുത്തി ഒപ്പിടുവിപ്പിച്ചതാണെന്നായിരുന്നു പ്രോസിക്യൂട്ടറുടെ മറുപടി. ആരാണ് ഭീഷണിപ്പെടുത്തിയതെന്നും എന്തിനാണ് ഭീഷണിയെന്നും കോടതി ചോദിച്ചു. ഇക്കാര്യത്തില്‍ പെണ്‍കുട്ടിയുടെ അഛന്റെ മൊഴിപോലും എന്തുകൊണ്ട് പൊലീസ് രേഖപ്പെടുത്തിയില്ലെന്ന് കോടതിചോദിച്ചപ്പോള്‍ പ്രോസിക്യൂട്ടര്‍ നിന്നു വിയര്‍ത്തു.

ഇത്രയും രൂക്ഷമായ ജൂഡീഷ്യറിയുടെ വിമര്‍ശനത്തിനുമുന്നില്‍ ഏതു മുഖ്യമന്ത്രിയും ചൂളും. ഏത് ഡിജിപിയും വിയര്‍ക്കും. പക്ഷേ അവര്‍ ചൂളിയില്ല; വിയര്‍ത്തില്ല. പകരം ഒരു സര്‍ക്കിള്‍ ഇന്‍സ്പെക്ടറെ സസ്പെന്റ്ചെയ്ത് 'നിയമത്തെ അതിന്റെ വഴിക്കുവിട്ടു'. പിന്നെയോ..... ഉമ്മന്‍ചാണ്ടിയുടെ വിലയിടിഞ്ഞപ്പോള്‍ മാധ്യമങ്ങള്‍ രക്ഷക്കെത്തി. കിളിരൂര്‍ കേസ് അട്ടിമറിക്കപ്പെടാതിരിക്കാന്‍ ഇടപെട്ട സിപിഐ എം നേതാക്കള്‍ക്കുനേരെ മാധ്യമങ്ങള്‍ ചെളിവാരിയെറിഞ്ഞു. നുണ പലവട്ടം ആവര്‍ത്തിച്ചാല്‍ സത്യമാകുമെന്ന തന്ത്രം അവര്‍ പുറത്തെടുത്തു.

കിളിരൂര്‍കേസില്‍ ഒഴിവാക്കപ്പെട്ട വിഐപിമാര്‍ രണ്ടല്ല, കൂടുതലുണ്ട്. പക്ഷേ ഒരേയൊരു വിവിഐപിയേ ഉള്ളൂ. അത് അന്നത്തെ മുഖ്യമന്ത്രി, ഇന്നത്തെ പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി മാത്രമാണ്. ശാരിയും മാതാപിതാക്കളും മൊഴിനല്‍കിയ ഒരു എംഎല്‍എയെയും മൊഴിയില്‍പെടാത്ത മറ്റൊരു എംഎല്‍എയെയും കൂട്ടി ഈ വിവിഐപി 2007ല്‍ എന്തിനാണ് നിയമസഭയില്‍ ബഹളംവെച്ചത്? ശാരിയെ ആശുപത്രിയില്‍ചെന്നുകണ്ടു എന്ന ഒരേയൊരു കുറ്റത്തിന് പി കെ ശ്രീമതി രാജിവെക്കണമെന്നാവശ്യപ്പെട്ട് ഉമ്മന്‍ചാണ്ടിയും കൂട്ടരും ഇറങ്ങിപ്പോയതിനെ എങ്ങിനെ വിശേഷിപ്പിക്കാം. എ കെ ആന്റണിയുടെ ഭാഷയില്‍ പറഞ്ഞാല്‍ ക്രൂരവും പൈശാചികവും