ബുധനാഴ്‌ച, ജനുവരി 26, 2011

ഗണതന്ത്ര ദിവസ്

ജനത്തെ (ഗണത്തിനെ ) മുഴുവന്‍ വഞ്ചി ച്ച് ഒരുപിടി ശ ത കോടീശ്വരന്‍ മാരെ ഉണ്ടാക്കാലോ ജനാധിപത്യം? ഇതോ ഗണതന്ത്രം? 
പണം കൊള്ളയടിച്ച് ആ പണം കൊണ്ട് വീണ്ടും തെരഞ്ഞെടുപ്പുകള്‍ ജയിക്കലോ ജനാധിപത്യം? 
ജനത്തിന്റെ പോക്കറ്റടിച്ചു അമ്ബാനിമാരെ വീര്‍പ്പിക്കാലോ ജനാധിപത്യം?



മാവോയിസത്തിന്റെ രാഷ്ട്രീയവും പ്രത്യയശാസ്ത്രവും

കെ ടി കുഞ്ഞിക്കണ്ണന്‍

മാവോയിസ്റ്റുകളുടെ സൈനിക അതിസാഹസികതാപരമായ പ്രവര്‍ത്തനങ്ങളും ഭീകര കൃത്യങ്ങളും മനുഷ്യത്വരഹിതമായ മാനങ്ങള്‍ കൈവരിച്ചിരിക്കുകയാണ്. സാമ്രാജ്യത്വത്തിനും ഇന്ത്യന്‍ ഭരണകൂടത്തിനുമെതിരെ ദീര്‍ഘകാല ജനകീയ യുദ്ധപാത തെരഞ്ഞെടുത്തവര്‍ ഇടതുപക്ഷ രാഷ്ട്രീയ പ്രവര്‍ത്തകരെ വേട്ടയാടുകയാണ്. സായുധസമരപാതയില്‍ തങ്ങള്‍ ജ്വലിച്ചുനില്‍ക്കുകയാണെന്ന് ബോധ്യപ്പെടുത്താനായി ഇടയ്ക്കിടെ തീവണ്ടികളില്‍ ബോംബുവെച്ച് സ്ഫോടനങ്ങള്‍ സൃഷ്ടിക്കുന്നു. അര്‍ധസൈനികരെയും നിരപരാധികളായ ജനങ്ങളെയും വധിക്കുന്നു. സംഘടിത ഇടതുപക്ഷ രാഷ്ട്രീയത്തെയും ബഹുജനമുന്നേറ്റങ്ങളെയും ദുര്‍ബലപ്പെടുത്തുകയും തകര്‍ക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ മാര്‍ക്സിസത്തിനന്യമായ ഭീകരവാദവും പെറ്റിബൂര്‍ഷ്വാ അരാജകവാദവും ആസൂത്രണം ചെയ്യപ്പെട്ടതാണ്. തങ്ങളുടെ തെറ്റായ പ്രത്യയശാസ്ത്ര രാഷ്ട്രീയ നിലപാടുകള്‍മൂലം മാവോയിസ്റ്റുകള്‍ ഇടതുപക്ഷ പ്രസ്ഥാനത്തിനും ജനാധിപത്യരാഷ്ട്രീയത്തിനുമെതിരായി ബൂര്‍ഷ്വാ വലതുപക്ഷശക്തികളുടെ കൈകളില്‍ കളിക്കുന്ന അവസ്ഥയാണ് സംജാതമായിരിക്കുന്നത്.


ഈയൊരു സാഹചര്യത്തിലാണ് മാവോയിസ്റ്റുകളുടെ രാഷ്ട്രീയ പ്രത്യയശാസ്ത്ര അടിസ്ഥാനങ്ങളെയും ഇടതുപക്ഷ തീവ്രവാദത്തിന്റെ വര്‍ത്തമാനത്തെയും രൂപാന്തരങ്ങളെയും കുറിച്ച് വസ്തുനിഷ്ഠമായൊരു വിശകലനം ആവശ്യമായിരിക്കുന്നത്. 1960കളുടെ അവസാനം ഇന്ത്യയുള്‍പ്പെടെ നിരവധി രാജ്യങ്ങളിലെ കമ്യൂണിസ്റ്റ് പാര്‍ടികളില്‍ പിളര്‍പ്പുകള്‍ സൃഷ്ടിച്ച് തങ്ങളുടെ പ്രത്യയശാസ്ത്ര വഴികാട്ടിയായി മാര്‍ക്സിസം - ലെനിനിസം - മൌസേദോങ് ചിന്ത സ്വീകരിച്ച ഒട്ടേറെ എം എല്‍ പാര്‍ടികള്‍ രൂപം കൊള്ളുകയുണ്ടായി. ഇന്ത്യയിലും നക്സല്‍ബാരി സായുധസമരത്തെത്തുടര്‍ന്ന് ചാരുമജുംദാറുടെ നേതൃത്വത്തില്‍ സിപിഐ (എംഎല്‍) എന്ന പാര്‍ടി രൂപീകരിക്കപ്പെട്ടു. 1969 ഏപ്രില്‍ 19 മുതല്‍ 22 വരെ കൊല്‍ക്കൊത്തയിലെ ഗാര്‍ഡന്‍ റീച്ചിലുള്ള റെയില്‍വെ കോളനിയിലെ ഒരു കെട്ടിടത്തില്‍ നടന്ന രഹസ്യസമ്മേളനത്തിലാണ് പാര്‍ടി രൂപീകരണം നടന്നത്. "എഴുപതുകളെ വിമോചനത്തിന്റെ ദശകമാക്കണം. ഇന്ത്യയില്‍ രാഷ്ട്രീയാധികാരം നേടുന്നതിനെക്കുറിച്ച് 1975നപ്പുറം കാത്തിരിക്കുന്നതിനെക്കുറിച്ച് എനിക്ക് ചിന്തിക്കാനേ കഴിയുന്നില്ല'' എന്നാണ് അക്കാലത്ത് മജുംദാര്‍ ആവേശം കൊണ്ടത്. വര്‍ഗശത്രുവിന്റെ രക്തത്തില്‍ കൈമുക്കാത്തവര്‍ കമ്യൂണിസ്റ്റല്ലെന്നായിരുന്നു അക്കാലത്തെ വിപ്ളവഭാഷ്യം. ഉന്മൂലന ലൈനിലൂടെ അതിവേഗം എംഎല്‍ രാഷ്ട്രീയം ജനങ്ങളില്‍നിന്നൊറ്റപ്പെടുകയും വിവിധ ഗ്രൂപ്പുകളായി ശിഥിലമാവുകയും ചെയ്തു.

ഏഷ്യനാഫ്രിക്കന്‍ ലാറ്റിനമേരിക്കന്‍ നാടുകളില്‍ ഇതുപോലെ രൂപീകരിക്കപ്പെട്ട ബഹുഭൂരിപക്ഷം എംഎല്‍ പാര്‍ടികളും തകര്‍ന്നുപോയിരിക്കുന്നു. തങ്ങളുടെ തെറ്റായ രാഷ്ട്രീയ പ്രത്യയശാസ്ത്ര നിലപാടുകള്‍മൂലം ഇത്തരം ഗ്രൂപ്പുകളെല്ലാം സാമൂഹ്യയാഥാര്‍ത്ഥ്യത്തില്‍നിന്നകന്ന വിപ്ളവ പ്രയോഗങ്ങളിലൂടെ സ്വയം തകരുകയാണ് ഉണ്ടായത്.

എന്നാല്‍ ഇത്തരം ഗ്രൂപ്പുകളില്‍ ചിലത് തീവ്ര ഇടതുപക്ഷ വേഷമണിഞ്ഞ്, നവ വലതുപക്ഷവുമായി ചേര്‍ന്ന്, മാവോയിസം സ്വീകരിച്ച് ഇന്ത്യയിലും മറ്റു പിന്നോക്ക രാജ്യങ്ങളിലും കേന്ദ്രീകരിച്ച് സായുധസമരമെന്ന പേരില്‍ ആക്ഷനുകളും പോലീസുമായി ഏറ്റുമുട്ടലുകളും നടത്തുന്നുണ്ട്. എഴുപതുകളിലെ തിരിച്ചടികള്‍ക്കുശേഷം പാര്‍ടിയുടെ പേരില്‍നിന്നുപോലും ലെനിനിസം ഉപേക്ഷിച്ച് മാവോയിസ്റ്റുകളായി രൂപാന്തരം പ്രാപിച്ച ഇടതുപക്ഷ തീവ്രവാദികള്‍ ഒരു സമാന്തരസേനപോലെ പ്രവര്‍ത്തിക്കുന്നുണ്ട്.


എഴുപതുകളെ വിമോചനത്തിന്റെ ദശകമാക്കുമെന്ന് പ്രഖ്യാപിച്ച ചാരുമജുംദാരെയും കനായി ചാറ്റര്‍ജിയെയും സ്ഥാപകനേതാക്കളായി ഉയര്‍ത്തിക്കാട്ടിക്കൊണ്ടാണ് സിപിഐ (മാവോയിസ്റ്റ്) പ്രവര്‍ത്തിക്കുന്നത്. "ചൈനയുടെ ചെയര്‍മാന്‍ നമ്മുടെ ചെയര്‍മാന്‍'', "ചൈനീസ് പാത നമ്മുടെ പാത'' തുടങ്ങിയ മാര്‍ക്സിസ്റ്റ് വിരുദ്ധവും യാന്ത്രികവുമായ വിപ്ളവക്കാഴ്ചപ്പാടാണ് അന്തഃസത്തയില്‍ ഇപ്പോഴും മാവോയിസ്റ്റുകള്‍ പിന്‍പറ്റുന്നത്. സാമൂഹ്യയാഥാര്‍ത്ഥ്യങ്ങളെയും സ്വന്തം രാജ്യത്തിന്റെ വസ്തുനിഷ്ഠ സ്ഥിതിയെയും കണക്കിലെടുക്കാതെ യാന്ത്രികമായ വിപ്ളവ പ്രയോഗങ്ങള്‍ നടത്തുന്നവരെ, മറ്റൊരു രാജ്യത്തിന്റെ വിപ്ളവമാതൃകയെ അനുകരിക്കുന്നവരെ, മൌ വിശേഷിപ്പിച്ചത് കണ്ണുകള്‍കെട്ടി കുരുവിയെ പിടിക്കുന്നവര്‍ എന്നാണ്.

ചരിത്രത്തില്‍നിന്ന് പാഠങ്ങള്‍ പഠിക്കാന്‍ വിസമ്മതിക്കുന്ന പെറ്റി ബൂര്‍ഷ്വാ അരാജകവാദികള്‍ കൂടുതല്‍ തീവ്രമായ വിപ്ളവപരത അണിഞ്ഞുകൊണ്ട് തങ്ങളുടെ കലാപസിദ്ധാന്തങ്ങളെയും വിപ്ളവ വ്യാമോഹങ്ങളെയും മാവോയിസമായി ഇപ്പോള്‍ കൊണ്ടാടുകയാണ്. പെറ്റിബൂര്‍ഷ്വാ വിപ്ളവ മനോവ്യാപാരത്തിനകത്ത് എളുപ്പം ചെലവാകുന്ന തിരുത്തല്‍വാദത്തെയും സോഷ്യല്‍ ഡെമോക്രസിയെയുമെല്ലാം സംബന്ധിച്ച് ഭയചിന്തകള്‍ പടര്‍ത്തിയാണ് തങ്ങളുടെ സായുധസമര സിദ്ധാന്തത്തിനും അതിസാഹസികതാവാദത്തിനും സമ്മതി ഉണ്ടാക്കുന്നത്. മനുഷ്യത്വരഹിതമായ ഭീകര പ്രവര്‍ത്തനങ്ങളിലൂടെ ഇടതുപക്ഷ രാഷ്ട്രീയ പ്രവര്‍ത്തകരെയും വിശിഷ്യ സിപിഐ എം കേഡര്‍മാരെയും വകവരുത്തുകയെന്നത് ഒരു സായുധ അടവ് നയമായി തന്നെ മാവോയിസ്റ്റുകള്‍ വികസിപ്പിച്ചിരിക്കുകയാണ്.


കോര്‍പ്പറേറ്റുകള്‍ക്കും മുതലാളിമാര്‍ക്കും പ്രാദേശിക ജന്മിമാര്‍ക്കും കോണ്‍ട്രാക്ടര്‍മാര്‍ക്കുമെതിരെ ജനങ്ങള്‍ക്കുവേണ്ടി പോരാടുകയാണെന്ന പ്രതീതി സൃഷ്ടിച്ചുകൊണ്ടാണ് മാവോയിസ്റ്റുകള്‍ തങ്ങളുടെ ഭീകരരാഷ്ട്രീയത്തെ വിപ്ളവ പ്രവര്‍ത്തനമാക്കി അവതരിപ്പിക്കുന്നത്. നവ സാമൂഹ്യ പ്രസ്ഥാന ബുദ്ധിജീവികളുടെയും വന്‍കിട മാധ്യമങ്ങളുടെയും സഹായവുമവര്‍ക്കുണ്ട്.

ആഗോളവല്‍ക്കരണനയങ്ങള്‍ തീഷ്ണമാക്കുന്ന കാര്‍ഷികത്തകര്‍ച്ചയുടേതും ആദിവാസി - അധഃസ്ഥിത ജനസമൂഹങ്ങളുടെ പ്രാന്തവല്‍കരണത്തിന്റേതുമായ സാമൂഹ്യസാഹചര്യം മാവോയിസ്റ്റുകളുടെ അതിവിപ്ളവപ്രയോഗങ്ങള്‍ക്ക് വളക്കൂറുള്ള മണ്ണൊരുക്കുന്നുണ്ടെന്നത് ഇടതുപക്ഷ വിപ്ളവശക്തികള്‍ ഗൌരവപൂര്‍വം തന്നെ പരിഗണിക്കേണ്ടതുണ്ട്. ഗറില്ലാ സമരത്തിന്റെയും സാമൂഹ്യമാറ്റത്തിന്റെയും ചുവപ്പന്‍ അഭിലാഷങ്ങളാല്‍ പ്രചോദിതരാകുന്നവരും രാഷ്ട്രീയ പക്വതയും മാര്‍ക്സിസ്റ്റ് വീക്ഷണത്തിന്റെ തെളിച്ചവും കൈവന്നിട്ടില്ലാത്തവരുമായ വലിയൊരു വിഭാഗത്തെ സ്വാധീനിക്കുവാന്‍ മാവോയിസ്റ്റുകള്‍ക്കിന്ന് അവരുടെ സ്വാധീനമേഖലകളില്‍ കഴിയുന്നുണ്ട്. ഇടതുപക്ഷ വിപ്ളവ പ്രസ്ഥാനത്തിലേക്ക് ആകര്‍ഷിക്കപ്പെടാനിടയുള്ള യുവതീ യുവാക്കളെ വഴിതെറ്റിക്കാനായി മാവോയിസ്റ്റ് പ്രസ്ഥാനത്തെ ഇന്ന് വലതുപക്ഷശക്തികളും അന്താരാഷ്ട്ര സന്നദ്ധ സംഘടനകളും ഉപയോഗപ്പെടുത്തുന്നുണ്ട്. അതുകൊണ്ട് തന്നെ മാവോയിസം രൂപം കൊള്ളാനിടയായ ലോകസാഹചര്യത്തെയും അതിന്റെ പ്രത്യയശാസ്ത്ര അടിസ്ഥാനങ്ങളെയും വസ്തുനിഷ്ഠമായ വിശകലനത്തിലൂടെ തുറന്നുകാട്ടേണ്ടതുണ്ട്. ജനാധിപത്യത്തിനും സോഷ്യലിസത്തിനും വേണ്ടിയുള്ള സമരങ്ങളെ ദുര്‍ബലപ്പെടുത്തുന്ന മാവോയിസത്തിന്റെ തെറ്റായ രാഷ്ട്രീയത്തെ ചെറുക്കുന്നതിനാവശ്യമായ പ്രത്യയശാസ്ത്ര വ്യക്തത കൈവരിക്കുക എന്നത് വളരെ പ്രധാനമാണ്. നമ്മുടെ രാജ്യത്തും ആഗോളതലത്തിലും ഇടതുപക്ഷ തീവ്രവാദം നേരിട്ട തിരിച്ചടികളുടെ ചരിത്രത്തില്‍നിന്ന് പാഠം പഠിക്കാത്തവരാണ് ഇപ്പോഴും മാവോയിസത്തെ വിമോചന പ്രത്യയശാസ്ത്രമായി പുനരാനയിക്കുന്നത്.


മാവോയിസ്റ്റ് പാര്‍ടികള്‍ക്ക്

സംഭവിച്ചത്

വിപ്ളവത്തിന്റെ ആസന്ന സാധ്യതകളില്‍ ആവേശഭരിതരായി സായുധ സമരമാരംഭിച്ച അറുപതുകളില്‍ എം എല്‍ പാര്‍ടികള്‍ നേരിട്ട തിരിച്ചടികളുടെ രാഷ്ട്രീയവും പ്രത്യയശാസ്ത്രപരവുമായ കാരണങ്ങള്‍ പരിശോധിക്കുന്നതിന് മുമ്പ് അത്തരം സംഘടനകളുടെ ദുരന്ത പരിണതികളെ അറിയേണ്ടതുണ്ട്. സിപിഎസ്യുവും സിപിസിയും തമ്മിലുള്ള മഹത്തായ സംവാദത്തിന്റെ കാലത്ത് സിപിസി ലൈന്‍ അംഗീകരിച്ച പാര്‍ടിയായിരുന്നു ഇന്തോനേഷ്യന്‍ കമ്യൂണിസ്റ്റ് പാര്‍ടി. അംഗത്വംകൊണ്ട് ലോകത്തിലെ മൂന്നാമത്തെ പാര്‍ടിയും ഇന്തോനേഷ്യയിലെ ഏറ്റവും വലിയ രാഷ്ട്രീയ പാര്‍ടിയുമായിരുന്നു ഇന്തോനേഷ്യന്‍ കമ്യൂണിസ്റ്റ് പാര്‍ടി. 1965ല്‍ സുഹാര്‍ത്തോ എന്ന സൈനിക മേധാവിയെ ഉപയോഗിച്ച് സിഐഎ നടത്തിയ കൂട്ടക്കൊലയില്‍ അഞ്ചുലക്ഷം കമ്യൂണിസ്റ്റുകാര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. സാര്‍വദേശീയ പ്രസ്ഥാനത്തിലെ ഭിന്നതകളും വിഭാഗീയ രാഷ്ട്രീയ നിലപാടുകളുംമൂലം കൂട്ടായ ഒരു ചെറുത്തുനില്‍പ്പോലും അസാധ്യമായിത്തീരുകയായിരുന്നുവെന്ന് പിന്നീട് ഇന്തോനേഷ്യന്‍ പാര്‍ടി വിലയിരുത്തിയിട്ടുണ്ട്.

ഫിലിപൈന്‍സിലെ കമ്യൂണിസ്റ്റ് പാര്‍ടി മൊത്തത്തില്‍ത്തന്നെ സായുധസമര നിലപാട് സ്വീകരിക്കുകയും 10,000 വരെ അംഗസംഖ്യയുള്ള ന്യൂ പീപ്പിള്‍സ് ആര്‍മി രൂപീകരിക്കുകയും ചെയ്തു. പര്‍വതമേഖലയില്‍ കര്‍ഷക സഹായത്തോടെ ദശകങ്ങള്‍ നീണ്ടുനിന്ന പോരാട്ടം നടത്തി. ഫലത്തില്‍ സംഭവിച്ചത് കേന്ദ്ര രാഷ്ട്രീയത്തെ നിര്‍ണയിക്കുന്ന രാഷ്ട്രീയ പ്രക്രിയകളില്‍നിന്ന് ഫിലിപ്പൈന്‍സിലെ പാര്‍ടി അകറ്റപ്പെടുകയായിരുന്നു. അര്‍ധഫ്യൂഡല്‍ അര്‍ധ കൊളോണിയല്‍ സമൂഹം, കാര്‍ഷികവിപ്ളവം, ദീര്‍ഘകാല ജനകീയയുദ്ധം എന്നെല്ലാമുള്ള തത്വങ്ങള്‍ ഉരുവിട്ട് പിന്നോക്ക പ്രദേശങ്ങളില്‍ അവര്‍ ഒതുങ്ങിക്കഴിഞ്ഞു. ചൈനീസ് വിപ്ളവത്തിന്റെ യാന്ത്രികമായ അനുകരണം പുരോഗമിച്ച വര്‍ഗങ്ങളില്‍നിന്നും പൊതുരാഷ്ട്രീയ മണ്ഡലത്തില്‍നിന്നും സ്വയം ഒഴിഞ്ഞുമാറുന്നതിലേക്കാണ് അവരെ എത്തിച്ചത്. ആധുനിക സാമൂഹ്യരാഷ്ട്രീയ മേഖലകളുടെ എല്ലാ തുറകളും ബൂര്‍ഷ്വാസിക്ക് വിട്ടുകൊടുക്കുകയാണ് ഫിലിപ്പൈന്‍സ് പാര്‍ടി അവരുടെ വരട്ടുതത്വവാദംമൂലം ചെയ്തത്. അമേരിക്കന്‍ കാര്‍മികത്വത്തിലുള്ള മാര്‍ക്കോസ് സ്വേച്ഛാധിപത്യത്തിനെതിരെ അതിശക്തമായ ജനകീയ രോഷം കത്തിപ്പടരുകയും മാര്‍ക്കോസിന് നാടുവിട്ടോടിപ്പോകേണ്ടിവരികയും ചെയ്യുന്നിടംവരെ വികസിച്ച രാഷ്ട്രീയസ്ഥിതിയില്‍ ഫലപ്രദമായി ഇടപെടാനോ പ്രതിസന്ധിഘട്ടത്തെ ഉപയോഗപ്പെടുത്തുവാനോ ഫിലിപ്പൈന്‍സ് പാര്‍ടിക്കു കഴിഞ്ഞില്ല. സായുധസമരത്തിന്റെ പേരില്‍ ഗുഹാജീവികളെപ്പോലെ ഒളിഞ്ഞുകഴിയുന്ന ഒരു രാഷ്ട്രീയത്തിന്റെ ദുരന്തപൂര്‍ണമായ പരിണതിയാണ് ഫിലിപ്പൈന്‍സിലെ മാവോയിസ്റ്റുകളുടേത്. ഇന്നുവളരെ ദുര്‍ബലമായൊരു വിഭാഗമായി ഫിലിപൈന്‍ ന്യൂ പീപ്പിള്‍സ് ആര്‍മി നിലനില്‍ക്കുന്നുണ്ടെന്ന് മാത്രം.


ഇതിനേക്കാള്‍ ദുരന്തപൂര്‍ണമാണ് മലേഷ്യന്‍ കമ്യൂണിസ്റ്റ് പാര്‍ടിയുടെ അനുഭവം. തായ്ലന്റ് അതിര്‍ത്തിയിലുള്ള വനപ്രദേശങ്ങളില്‍ പതിനായിരക്കണക്കിന് അംഗങ്ങളുള്ള സായുധസേനകളുടെ ക്യാമ്പുകളും താവളങ്ങളും അവര്‍ സ്ഥാപിച്ചിരുന്നു. മാവോയിസത്താല്‍ പ്രചോദിതമായി സായുധസമരം ഊര്‍ജ്ജിതമാക്കിയവര്‍ പെട്ടെന്ന് തന്നെ ലോകശ്രദ്ധ പിടിച്ചുപറ്റി. ചൈനയിലെ കാന്റണില്‍നിന്നും ആറ് ഭാഷകളില്‍ റേഡിയോ പ്രക്ഷേപണങ്ങള്‍ അവര്‍ ദീര്‍ഘകാലം നടത്തിയിരുന്നു. എന്നാല്‍ മറ്റെല്ലാ മാവോയിസ്റ്റ് ഗ്രൂപ്പുകളെയും പോലെ രണ്ടു ലൈന്‍സമരവും പിളര്‍പ്പും പിന്നീട് സൈനികവിഭാഗങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലുകളും എല്ലാമായി അവര്‍ തകരുകയാണുണ്ടായത്.

കംബോഡിയന്‍ പാര്‍ടി ലിന്‍പിയോവോ സിദ്ധാന്തങ്ങള്‍ക്ക് അടിപ്പെട്ട് സ്വയംതന്നെ ഭീകരമായൊരു പതനത്തിലേക്കാണ് എത്തിയത്. സ്വന്തം 'മാര്‍ക്സിസ്റ്റ്' പ്രയോഗവുമായി പോള്‍ പോട്ട് ആ പാര്‍ടിയെ അതിവിചിത്രവും ക്രൂരവുമായൊരു അവസ്ഥയിലേക്കാണ് നയിച്ചത്.

ചൈനീസ് ലൈനില്‍നിന്നും സി പി സിയുടെ വ്യതിയാനങ്ങളില്‍നിന്നും ഒഴിഞ്ഞുനിന്ന് തെക്കനേഷ്യയില്‍ അധികാരത്തിലെത്തിയ ഏക പാര്‍ടിയായിരുന്നു ഹോചിമിന്‍ നേതൃത്വം നല്‍കിയ വിയത്നാം പാര്‍ടി. തങ്ങളുടേതായ വസ്തുനിഷ്ഠ സ്ഥിതിഗതികള്‍ക്കനുസൃതമായി മാര്‍ക്സിസം പ്രയോഗിക്കുവാനും സായുധസമരം വിജയപ്രദമായി നടത്തുവാനും വിയത്നാമീസ് പാര്‍ടിക്ക് കഴിഞ്ഞത് സ്വതന്ത്രമായൊരു നിലപാട് കൊണ്ടുതന്നെയായിരുന്നു. കോമിന്റേണിന്റെ കൃത്യമായ ഉപദേശ നിര്‍ദേശങ്ങളനുസരിച്ചാണ് ചൈന, വിയത്നാം, കൊറിയ എന്നിവിടങ്ങളില്‍ കമ്യൂണിസ്റ്റ് പാര്‍ടി വളര്‍ന്നതും അധികാരത്തിലെത്തിയതുമെന്നുള്ള കാര്യം പ്രത്യേകശ്രദ്ധ അര്‍ഹിക്കുന്നതാണ്.

യൂറോപ്പില്‍ തുര്‍ക്കിയിലാണ് ജനസ്വാധീനമുള്ളതും സായുധസമരം നടത്താന്‍ കഴിഞ്ഞതും ചൈനീസ് നിലപാട് സ്വീകരിച്ചതുമായ പാര്‍ടിയുണ്ടായിരുന്നത്. സായുധസമരപദ്ധതികളും വിഭാഗീയ നിലപാടുകളുംമൂലം തുര്‍ക്കിയിലെ പാര്‍ടി ശിഥിലമാവുകയാണുണ്ടായത്. അല്‍ബേനിയയിലെ അന്‍വര്‍ ഹോജ നേതൃത്വം കൊടുത്ത പാര്‍ടിയും ഇതേ ഗതിയില്‍ അവസരവാദ നിലപാടുകളില്‍ പെട്ട് തകരുകയാണുണ്ടായത്. യൂറോപ്പിലെ പല രാജ്യങ്ങളിലും മൌ ചിന്തയെ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് പല പലചെറിയ എംഎല്‍ പാര്‍ടികള്‍ രൂപംകൊണ്ടെങ്കിലും അവയിലൊന്നുപോലും വളര്‍ന്നു പ്രസക്തമായൊരു രാഷ്ട്രീയപാര്‍ടി പോലുമായില്ല.

പില്‍ക്കാലത്ത് മൌ ചിന്ത ഉയര്‍ത്തിപ്പിടിച്ച് രംഗത്തുവന്ന പാര്‍ടികളില്‍ ശ്രദ്ധേയമായത് പെറുവിലെ "ഷൈനിങ് പാത്ത്' വിഭാഗമായിരുന്നു. ഷൈനിങ് പാത്ത് വിശാല പിന്നോക്ക പ്രദേശമായ ആന്‍ഡീസ് പര്‍വതനിരകള്‍ വിമോചിത മേഖലയാക്കിക്കൊണ്ട് ശക്തമായ സായുധസമരം അഴിച്ചുവിട്ടു. ഔദ്യോഗികസേനയ്ക്ക് വെല്ലുവിളി ഉയര്‍ത്തുന്ന സൈനിക മുന്നേറ്റങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്ന ജനകീയ ഗറില്ലാ സേനയാണ് തങ്ങളുടേതെന്ന് ഷൈനിങ് പാത്ത് പ്രചാരണം അഴിച്ചുവിട്ടു. മാര്‍പാപ്പ തന്നെ ലിമയിലെത്തി ആയുധം താഴെവെയ്ക്കാന്‍ ആവശ്യപ്പെടുംവിധം തങ്ങളൊരു അനിഷേധ്യശക്തി ആയിരിക്കുന്നുവെന്നാണ് ഷൈനിങ് പാത്ത് നേതാവ് ഗോണ്‍സാലോ അക്കാലത്ത് അഹങ്കരിച്ചത്. അമേരിക്കന്‍ മാവോയിസ്റ്റ് ഗ്രൂപ്പായ ആര്‍സിപിയുഎസ്എയുടെ നേതാവ് ബോബ് അവാക്കിന്‍ സാര്‍വദേശീയ പ്രസ്ഥാനം കെട്ടിപ്പടുക്കുവാനുള്ള നീക്കങ്ങളിലൂടെയാണ് മാവോയിസ്റ്റുകള്‍ക്കിടയില്‍ ശ്രദ്ധേയനായത്. മാര്‍ക്സിയന്‍ വൈരുദ്ധ്യവാദം പുതിയ യുഗത്തില്‍ പ്രയോഗിക്കുന്ന സൈദ്ധാന്തികാചാര്യന്മാരായി അവാക്കിനും ഗോണ്‍സാലോയും ഉയര്‍ത്തിക്കാണിക്കപ്പെട്ടിരുന്നു. അവാക്കിന്‍ മാര്‍ക്സിസം - ലെനിനിസം മൌ ചിന്തയെ മാവോയിസമായി വികസിപ്പിച്ചു. പുതിയ യുഗത്തിന്റെ മാര്‍ക്സിസം മാവോയിസമാണെന്ന് പ്രഖ്യാപിച്ചു.

പെറുവില്‍ ഷൈനിങ് പാത്ത് മാവോയിസത്തെ ഗോണ്‍സാലോ ചിന്തയായി കൂടി വികസിപ്പിച്ച് ഗോണ്‍സാലോയെ അപ്രമാദിതനായ നേതൃത്വമായി അവരോധിച്ചു. നിരന്തരമായ തിരിച്ചടികളും ജനങ്ങളില്‍നിന്നുള്ള ഒറ്റപ്പെടലും ഷൈനിങ് പാത്തിന്റെ ശിഥിലീകരണത്തിന് വഴിയൊരുക്കി. ഗോണ്‍സാലോ അറസ്റ്റ് ചെയ്യപ്പെട്ടതോടെ ആ പാര്‍ടിയും പിളര്‍പ്പില്‍നിന്ന് പിളര്‍പ്പിലേക്ക് അധഃപതിച്ചു. എണ്‍പതുകളില്‍ മാവോയിസ്റ്റ് വിപ്ളവ മുന്നേറ്റങ്ങളിലൂടെ ലോകമെമ്പാടുമുള്ള ഇടതുതീവ്രവാദികളെ ആവേശം കൊള്ളിച്ച പെറുവിലെ ഷൈനിങ്പാത്തിന്റെ ദുരന്തപൂര്‍ണമായ തകര്‍ച്ച ഇന്ത്യന്‍ മാവോയിസ്റ്റുകള്‍ പാഠമാക്കേണ്ടതാണ്.

ഇന്ത്യന്‍ മാവോയിസ്റ്റുകളെപ്പോലെ വലിയ അവകാശവാദങ്ങളും മുന്നേറ്റ ചിത്രങ്ങളുമാണ് ഷൈനിങ് പാത്തും മുമ്പ് അവതരിപ്പിച്ചിരുന്നത്. സായുധ ഏറ്റുമുട്ടലുകളും ആക്രമണങ്ങളുമാണ് വിപ്ളവ പ്രവര്‍ത്തനമെന്ന് തെറ്റിദ്ധരിച്ച പെറ്റി ബൂര്‍ഷ്വാ അരാജക നിലപാടുകളുടെ അനിവാര്യമായ തകര്‍ച്ചയാണ് പെറുവില്‍ സംഭവിച്ചത്. ഇതേ വിധി തന്നെയാണ് ഇന്ത്യന്‍ മാവോയിസ്റ്റുകളെയും കാത്തിരിക്കുന്നത്. രാജ്യത്തിന്റെ 25% ഭൂപ്രദേശങ്ങള്‍ തങ്ങളുടെ നിയന്ത്രണത്തിലാണെന്നും 289 ജില്ലകളില്‍ തങ്ങളുടെ സ്വാധീനം വ്യാപിച്ചിരിക്കുന്നെന്നും 1,20,000 സ്ക്വയര്‍ കിലോമീറ്റര്‍ ഏരിയ ഗറില്ലാമേഖലയായി മാറ്റിയിരിക്കുന്നുവെന്നല്ലാമാണല്ലോ മാവോയിസ്റ്റ് പ്രസിദ്ധീകരണങ്ങള്‍ അവകാശപ്പെട്ടുകൊണ്ടിരിക്കുന്നത്. എണ്‍പതുകളില്‍ പെറുവിലെ ഷൈനിങ്പാത്തും ഇതുപോലുള്ള ആവേശകരമായ വിവരണങ്ങളുമായിട്ടാണ് മാവോയിസത്തിന്റെ ആകര്‍ഷണ വലയത്തിലേക്ക് പുതുതലമുറയെ നേടിയെടുക്കുവാന്‍ ശ്രമിച്ചത്.

ചരിത്രത്തില്‍നിന്ന് പാഠങ്ങള്‍ പഠിക്കുവാന്‍ വിസമ്മതിക്കുന്ന മാവോയിസ്റ്റുകള്‍ പ്രത്യയശാസ്ത്രപരമായ അന്ധതയില്‍ വീണുപോയിരിക്കുന്നു. സാമ്രാജ്യത്വത്തിന്റെ ആസന്നതകര്‍ച്ചയെയും വിപ്ളവത്തിന്റെ ഉടന്‍ വിജയത്തെയും കുറിച്ചുള്ള സിപിസിയുടെ ഒമ്പതാം കോണ്‍ഗ്രസ് മുന്നോട്ടുവെച്ച വസ്തുനിഷ്ഠമായ യാഥാര്‍ത്ഥ്യങ്ങള്‍ക്ക് നിരക്കാത്ത വീക്ഷണങ്ങളാണ് അവരെ ഇപ്പോഴും ഭരിക്കുന്നത്. വിപ്ളവം അതിവേഗം സാധ്യമാണെന്നാണ് മാവോയിസ്റ്റ് വ്യാമോഹം. പാര്‍ലമെന്ററിസത്തെ എതിര്‍ക്കുന്നതിന്റെ പേരില്‍ തെരഞ്ഞെടുപ്പ് ബഹിഷ്കരണത്തെ ഒരു തന്ത്രപരമായ വിഷയമാക്കുന്ന പെറ്റിബൂര്‍ഷ്വാ ചിന്തകള്‍ അന്ധമായ ചൈനീസ് പാതയുടെ സ്വാധീനമായിട്ടേ കാണാന്‍ കഴിയൂ. വിപ്ളവ പൂര്‍വ ചൈനയെ വാര്‍പ്പ് മാതൃകയാക്കുന്ന അര്‍ധകൊളോണിയല്‍ അര്‍ധ ഫ്യൂഡല്‍ വിലയിരുത്തലുകളില്‍ തന്നെ മുറുകെ പിടിക്കുന്ന വരട്ടുതത്വവാദമാണിന്ന് മാവോയിസ്റ്റുകളെ ഭരിക്കുന്നത്. പഴയ "ചൈനാരാധന''യുടേതായ ഇടതു വിചാരങ്ങളാണ് സായുധ സമരത്തെ ഏക സമരരൂപമാക്കുന്ന "ജനകീയ യുദ്ധപാത''യില്‍ മാവോയിസ്റ്റുകളെ തളച്ചിട്ടിരിക്കുന്നത്. മാര്‍ക്സിസ്റ്റ് രീതിയില്‍ ദീര്‍ഘകാല അടിസ്ഥാനത്തില്‍ വര്‍ഗ ബഹുജന പ്രസ്ഥാനങ്ങള്‍ കെട്ടിപ്പടുക്കാനും ജനാധിപത്യത്തിനുവേണ്ടിയുള്ള സമരങ്ങളില്‍ ബഹുജനങ്ങളെ അണിനിരത്തുവാനും കഴിയാത്ത വിപ്ളവവായാടിത്തങ്ങളുടെയും നീക്കങ്ങളുടെയും വഴിയാണിന്ന് മാവോയിസം. സംഘടിത ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്കെതിരെ ഗൂഢാലോചനകളും ഉപജാപങ്ങളും നടത്തി ബൂര്‍ഷ്വാവലതുപക്ഷത്തിന്റെ അഭീഷ്ടങ്ങള്‍ക്കനുസരിച്ച് വിപ്ളവകാരികളായ ബഹുജന രാഷ്ട്രീയ പ്രവര്‍ത്തകരെ ഉന്മൂലനം ചെയ്ത് രസിക്കുകയാണവര്‍. വലതുപക്ഷ അജന്‍ഡ ഒളിപ്പിച്ചുവെച്ച ഇടതുപക്ഷ വാചകമടി മാത്രമാണ് മാവോയിസ്റ്റുകളുടെ വിപ്ളവ പ്രവര്‍ത്തനമെന്നാണ് ബംഗാളിലെ സമകാലീന സംഭവങ്ങളും നിഷ്ഠൂരമായ കൊലപാതകങ്ങളും സാക്ഷ്യപ്പെടുത്തുന്നത്.

ഇടതുപക്ഷ തീവ്രവാദത്തിന്റെ

പ്രത്യയശാസ്ത്ര അടിസ്ഥാനം

1960കളില്‍ രൂപംകൊണ്ട ഇടതുപക്ഷ തീവ്രവാദ ഗ്രൂപ്പുകളെ നിര്‍ണയിച്ച രാഷ്ട്രീയ പ്രത്യയശാസ്ത്ര നിലപാടുകള്‍ തന്നെയാണ് മാവോയിസ്റ്റുകളും മുന്നോട്ട് വെയ്ക്കുന്നത്. നക്സല്‍ബാരിക്കുശേഷം രൂപംകൊണ്ട സിപിഐ (എംഎല്‍)നോടും മജുംദാറിനോടുമുള്ള അഭിപ്രായ വ്യത്യാസംമൂലം പാര്‍ടി രൂപീകരണത്തില്‍നിന്ന് മാറിനിന്ന കനായി ചാറ്റര്‍ജി നേതൃത്വം കൊടുത്ത മാവോയിസ്റ്റ് കമ്യൂണിസ്റ്റ് സെന്ററും ലയിച്ചാണല്ലോ സിപിഐ (മാവോയിസ്റ്റ്) രൂപംകൊണ്ടത്. മാവോയിസമായി രൂപാന്തരം നേടിയ ഇടതുപക്ഷ തീവ്രവാദത്തിന്റെ പ്രത്യയശാസ്ത്രാടിസ്ഥാനങ്ങളെ തുറന്ന് കാണിച്ചുകൊണ്ടും ജനങ്ങളില്‍ എത്തിച്ചുകൊണ്ടും മാത്രമേ അതിന്റെ രാഷ്ട്രീയമായ ദുഃസ്വാധീനത്തില്‍ പെട്ടുപോയവരെ മാറ്റിയെടുക്കാന്‍ കഴിയൂ.


സാര്‍വദേശീയതലത്തില്‍ സാമ്രാജ്യത്വവും സോഷ്യലിസവും തമ്മില്‍ നിലനില്‍ക്കുന്ന വൈരുധ്യവും ലോകചരിത്രഗതികളെ നിര്‍ണയിക്കുന്നതില്‍ ഈ വൈരുധ്യത്തിന്റെ പ്രാധാന്യവും നിരാകരിക്കുക വഴി ഒരു കമ്യൂണിസ്റ്റ് പാര്‍ടി അടിസ്ഥാനമാക്കേണ്ട പ്രത്യയശാസ്ത്ര നിലപാടുകളാണ് മാവോയിസ്റ്റുകള്‍ ഉപേക്ഷിച്ചത്. 1969ലെ ചൈനീസ് പാര്‍ടിയുടെ ഒമ്പതാം കോണ്‍ഗ്രസില്‍ ലിന്‍ പിയാവോ അവതരിപ്പിച്ചതും പിന്നീട് സിപിസിയുടെ പത്താം കോണ്‍ഗ്രസ് തിരുത്തിയതുമായ തെറ്റായ പ്രത്യയശാസ്ത്ര ധാരണകളാണ് മാവോയിസ്റ്റുകള്‍ പിന്‍പറ്റുന്നത്. കമ്യൂണിസ്റ്റ് പാര്‍ടിയുടെ വര്‍ഗസത്തയെ തന്നെ നിഷേധിക്കുന്നതാണ് സാമ്രാജ്യത്വവും സോഷ്യലിസ്റ്റ് ശക്തികളും തമ്മിലുള്ള വൈരുധ്യത്തെ നിഷേധിക്കുന്ന നിലപാടുകള്‍. തീര്‍ച്ചയായും സിപിസി ലിന്‍ പിയാവോയിസ്റ്റ് നിലപാടുകള്‍ക്ക് അടിപ്പെട്ട കാലത്ത് ഈ വൈരുധ്യത്തെ നിഷേധിച്ചുകൊണ്ടെടുത്ത തെറ്റായ വിശകലനങ്ങളാണ് മാവോയിസ്റ്റുകള്‍ക്ക് ശരിയായ വര്‍ഗലൈന്‍ നഷ്ടപ്പെടുത്തിയത്.

വലതുപക്ഷ അവസരവാദവും ഇടതുപക്ഷ തീവ്രവാദവും ഒരേ നാണയത്തിന്റെ രണ്ടുവശങ്ങള്‍ മാത്രമാണെന്ന മാര്‍ക്സിസ്റ്റ് - ലെനിനിസ്റ്റ് നിരീക്ഷണത്തെ ആവര്‍ത്തിച്ച് തെളിയിക്കുന്നതായിരുന്നു അറുപതുകളിലെ സാര്‍വദേശീയ പ്രസ്ഥാനത്തിനകത്ത് നടന്ന ആശയ സമരത്തിലെ ഇരു വ്യതിയാനങ്ങളും. വര്‍ത്തമാനഘട്ടം സാമ്രാജ്യത്വത്തിന്റെയും തൊഴിലാളിവര്‍ഗ വിപ്ളവത്തിന്റെയും യുഗമാണെന്ന ലെനിനിസ്റ്റ് വിലയിരുത്തലുകളുടെ അന്തഃസത്തയെതന്നെ നിഷേധിച്ചുകൊണ്ടാണല്ലോ ക്രൂഷ്ചേവിയന്‍ തിരുത്തല്‍വാദം സാര്‍വദേശീയ പ്രസ്ഥാനത്തെ തെറ്റായി സ്വാധീനിച്ചത്.

ക്രൂഷ്ചേവ് മുന്നോട്ടുവെച്ച മൂന്ന് സമാധാനപരമായ തത്വങ്ങള്‍ക്കാധാരമായ വിലയിരുത്തല്‍, സാമ്രാജ്യത്വത്തിന്റെ പൂര്‍ണമായ പതനത്തിന്റേതും തൊഴിലാളിവര്‍ഗ വിപ്ളവങ്ങളുടെ സാര്‍വത്രികമായ വിജയത്തിന്റേതുമാണ് വര്‍ത്തമാന ലോക സാഹചര്യമെന്നതായിരുന്നു. സാമ്രാജ്യത്വവും സോഷ്യലിസവും തമ്മിലുള്ള വൈരുധ്യത്തെ ലഘൂകരിച്ചുകാണുന്ന വിശകലനമാണ് ക്രൂഷ്ചേവ് സ്വീകരിച്ചത്. ക്രൂഷ്ചേവിസ്റ്റുകള്‍ ലോകമെങ്ങും ഇതിനെ ഒരു പുതിയ യുഗത്തിന്റെ ഉദയമായി അവതരിപ്പിക്കുകയും ചെയ്തു. ക്രൂഷ്ചേവ് മുന്നോട്ടുവെച്ച സമാധാനപരമായ സഹവര്‍ത്തിത്വത്തിന് ആധാരമായ വിലയിരുത്തലാണ് മോസ്കോ പ്രഖ്യാപനത്തില്‍ പ്രതിഫലിച്ചത്. "ലോകത്തിലെ മൊത്തം ഉല്‍പാദനത്തില്‍ സോഷ്യലിസത്തിന്റെ വിഹിതം മുതലാളിത്തത്തിന്റേതിനെക്കാള്‍ കൂടുതലാകുന്ന കാലം വിദൂരമല്ല. മനുഷ്യപ്രയത്നത്തിന്റെ നിര്‍ണായകരംഗമായ ഭൌതിക ഉല്‍പാദനത്തില്‍ സോഷ്യലിസം മുതലാളിത്തത്തെ പരാജയപ്പെടുത്തുവാന്‍ പോവുകയാണ്''. എന്നിങ്ങനെ മോസ്കോ പ്രഖ്യാപനം നടത്തുന്ന വിലയിരുത്തലുകള്‍ സാമ്രാജ്യത്വത്തിന്റെയും തൊഴിലാളി പ്രസ്ഥാനത്തിന്റെയും ബലദൌര്‍ബല്യങ്ങളെ ലളിതവല്‍ക്കരിച്ചു കാണുന്നതും അവ തമ്മിലുള്ള വൈരുധ്യത്തിലെ രാഷ്ട്രീയവും സാമ്പത്തികവുമായ പാരസ്പര്യത്തെ അവഗണിക്കുന്നതുമാണ്.

ലോകസംഭവഗതികളെ നിര്‍ണയിക്കുന്നതില്‍ സാമ്രാജ്യത്വത്തിനുണ്ടായിരുന്ന ആധിപത്യം പൂര്‍ണമായി നഷ്ടപ്പെട്ടിരിക്കുന്നുവെന്നും ചരിത്രത്തിന്റെ വികാസഗതിയെ നിര്‍ണയിക്കുന്നതില്‍ നിര്‍ണായകശക്തിയായി സോഷ്യലിസ്റ്റ് വ്യവസ്ഥ മാറിയിരിക്കുന്നുവെന്നല്ലാമുള്ള വിശകലനങ്ങള്‍ സാമ്രാജ്യത്വമൂലധനവ്യവസ്ഥയുടെ സാങ്കേതികരംഗത്തെ മുന്നേറ്റങ്ങളെ ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള അതിജീവനത്തെയും നവകൊളോണിയല്‍ ചൂഷണഘടനകളുടെ വികാസത്തെയും അവഗണിക്കുന്നതായിരുന്നു.സാമ്രാജ്യത്വത്തിന്റെ നവ കൊളോണിയലിസത്തെ സാമ്പത്തിക മല്‍സരത്തിലൂടെ ഇല്ലാതാക്കുവാന്‍ കഴിയുന്ന തരത്തില്‍ സോഷ്യലിസ്റ്റ് വ്യവസ്ഥ പ്രാമുഖ്യം നേടിക്കഴിഞ്ഞുവെന്ന വിലയിരുത്തല്‍ അതീവ ലളിതവും ആഫ്രോ - ഏഷ്യന്‍ ലാറ്റിനമേരിക്കന്‍ നാടുകളിലെ വിമോചന പോരാട്ടങ്ങളെ ദുര്‍ബലപ്പെടുത്തുന്നതുമായിരുന്നു. ക്രൂഷ്ചേവിയന്‍ നിലപാടുകള്‍ വര്‍ഗസമരത്തെ കൈയൊഴിയുന്നതിലേക്കാണ് സാര്‍വദേശീയ പ്രസ്ഥാനത്തെ എത്തിക്കുക എന്നതായിരുന്നല്ലോ മഹത്തായ സംവാദകാലത്തെ സിപിസി വിമര്‍ശനം. ക്രൂഷ്ചേവിയന്‍ നിലപാടുകള്‍ക്കെതിരായ സമരത്തെ കൂടുതല്‍ ഇടത്തോട്ട് വലിച്ചുകൊണ്ടാണ് ഇത് പുതുയുഗമാണെന്നും മൌ ചിന്ത പുതുയുഗത്തിന്റെ സിദ്ധാന്തമാണെന്നും സിപിസി പ്രചരിപ്പിച്ചത്.

സിപിസിയുടെ 9-ാം കോണ്‍ഗ്രസില്‍ ലിന്‍പിയാവോ അവതരിപ്പിച്ച നിലപാടുകള്‍ ഇടതുപക്ഷ വാചകമടിയില്‍ പൊതിഞ്ഞ് സാമ്രാജ്യത്വത്തിന്റെ തകര്‍ച്ചയെക്കുറിച്ചുള്ള വ്യാമോഹങ്ങളടങ്ങിയ വര്‍ത്തമാനഘട്ടത്തെക്കുറിച്ചുള്ള അബദ്ധധാരണകളായിരുന്നു. ലോകം സാമ്രാജ്യത്വത്തിന്റെ പൂര്‍ണമായ തകര്‍ച്ചയുടെയും വിപ്ളവത്തിന്റെ സര്‍വതോമുഖമായ വിജയത്തിന്റെയും കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് പ്രസ്താവിച്ചുകൊണ്ട് ലെനിനെ തിരുത്തുകയാണ് ലിന്‍പിയാവോ. മൌ എപ്പോഴും പറഞ്ഞിട്ടുള്ളതുപോലെ സാമ്രാജ്യത്വത്തിന്റെയും തൊഴിലാളിവര്‍ഗ വിപ്ളവത്തിന്റെയും യുഗമാണിതെന്ന് സിപിസിയുടെ പത്താം കോണ്‍ഗ്രസ് ലിന്‍പിയാവോവിനെ തിരുത്തുന്നുണ്ട്. എങ്കിലും സാര്‍വദേശീയ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിലെ തീവ്ര ഇടതുപക്ഷ നിലപാടുകള്‍ക്ക് വളംവെച്ച രാഷ്ട്രീയ പ്രത്യയശാസ്ത്ര വ്യതിയാനങ്ങളെക്കുറിച്ച് അക്കാലത്ത് സിപിസിയുടെ ഭാഗത്തുനിന്ന് കാര്യമായ പരിശോധനയൊന്നും നടന്നതായി കാണുന്നില്ല.

മൌ ചിന്തയാണ് (ഇപ്പോള്‍ മാവോയിസം) വര്‍ത്തമാനകാലത്തെ മാര്‍ക്സിസം എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ ലെനിനിസത്തിന്റെ അടിസ്ഥാന നിലപാടുകളെത്തന്നെ മാവോയിസ്റ്റ് സംഘടനകള്‍ നിരാകരിക്കുകയായിരുന്നു. ഈയൊരു പ്രത്യയശാസ്ത്രപരമായ വ്യതിയാനമാണ് വര്‍ഗബഹുജനസംഘടനകള്‍ കെട്ടിപ്പടുക്കുന്നതും പാര്‍ലമെന്ററി സമരങ്ങളില്‍ പങ്കെടുക്കുന്നതും സാമ്പത്തികസമരങ്ങള്‍ നടത്തുന്നതും തിരുത്തല്‍വാദത്തിലേക്കുള്ള രാജപാതയാണെന്ന വിലയിരുത്തലുകളിലേക്കു മാവോയിസ്റ്റുകളെ എത്തിച്ചത്.


സോവിയറ്റ് യൂണിയന്‍ സോഷ്യല്‍ സാമ്രാജ്യത്വമായി പരിണമിച്ചു കഴിഞ്ഞുവെന്നും ഒരൊറ്റ സോഷ്യലിസ്റ്റ് രാജ്യവും നിലനില്‍ക്കുന്നില്ലെന്നുമൊക്കെയുള്ള അബദ്ധധാരണകളില്‍നിന്ന് സോഷ്യലിസ്റ്റ് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനെതിരായ ബൂര്‍ഷ്വാ ചേരിയെ സഹായിക്കുന്ന നിലപാടുകളിലേക്കാണ് മാവോയിസ്റ്റുകള്‍ എത്തിയത്. ഇപ്പോള്‍ സിപിഐ എം, സിപിഐ പാര്‍ടികളെ സോഷ്യല്‍ ഫാസിസ്റ്റുകളായിട്ടാണ് അവര്‍ വിലയിരുത്തുന്നത്.

സോഷ്യല്‍ ഫാസിസവും സോഷ്യല്‍ ഡെമോക്രസിയുമാണ് മുഖ്യ അപകടം എന്ന വിലയിരുത്തലില്‍നിന്ന് ഇടതുപക്ഷ വിപ്ളവശക്തികളെ കടന്നാക്രമിക്കാനുള്ള പ്രത്യയശാസ്ത്ര പരിസരമൊരുക്കുകയാണ് മാവോയിസ്റ്റുകള്‍. സംഘടിത ഇടതുപക്ഷത്തിന് പ്രഹരമേല്‍പ്പിക്കാനുള്ള വടിയായി മാവോയിസ്റ്റുകളെ കാണുന്ന ബൂര്‍ഷ്വാ മാധ്യമങ്ങളും വലതുപക്ഷ രാഷ്ട്രീയ ശക്തികളും മാവോയിസ്റ്റുകളുടെ അവസരവാദ രാഷ്ട്രീയത്തിന് എല്ലാവിധ സഹായങ്ങളും പ്രോല്‍സാഹനവും നല്‍കിപ്പോരികയാണ്. ഇന്ന് മാവോയിസമെന്നത് എഴുപതുകളിലെ ഇടതു തീവ്രവാദ നിലപാടുകള്‍ മാത്രമല്ല. സാമ്രാജ്യത്വ എന്‍ജിഒ രാഷ്ട്രീയവും പെറ്റി ബൂര്‍ഷ്വാ അതിസാഹസികതാ നിലപാടുകളും ചേര്‍ന്ന പ്രത്യയശാസ്ത്രചേരുവയാണ്.
(തുടരും)

ബുധനാഴ്‌ച, ജനുവരി 19, 2011

സി പി എം

Ansari Sainudeen


മാധ്യമ പരിഷകള്‍ പേനയുന്തുപോള്‍
മധ്യം പിളരുന്ന കോട്ടയല്ലായിത്
മാലോകര്‍ മനം ചെയ്തു
മനസിലുള്ളില്‍ പാകപെടുത്തിയ
മൂര്തമാം ആദര്‍ശമാണ് ....
ഹൃദയത്തില്‍ തുടിതാളം ഉണ്ടെങ്കില്‍ എന്നും
മുഴങ്ങുമീ ഭൂവില്‍ ഇന്ക്വിലബിന്‍ ശബ്ദം.....

പിന്തിരിപ്പന്മാര്‍ പറയുന്നഴെതുന്ന
വില്യ്ക്കെടുക്കുന്നവര്‍ എഴുതിയോരുക്കുന്ന
നട്ടാല്‍ കുരുക്കാത്ത കഥയുമായി വന്നാല്‍
തകരുന്നതല്ല ഈ ഉരുക്കുകോട്ട

മുന്‍പേ വെടിക്കൊപ്പുമായി പലരും വന്നുപോയി
ഞങ്ങളില്‍ പലരും അവ്ര്‍ക്കൊപ്പവും പോയി
പക്ഷെ നമ്മളോടൊപ്പം നിന്നിട്ടകന്നവര്‍
നമ്മളിലൂടെ ഇന്നുമീഭൂവില്‍..........
നാളെയൊരിക്കല്‍ ഞങ്ങളും പോയിടാം
അത് പക്ഷെ മുതുകില്‍ കത്തി തരചാവില്ല
ചാവാലി നയെപ്പോലെ ആരോരുമില്ലതെയകില്ല
കൈകളില്‍ മുറുക്കെ പിടിച്ച ചെന്കൊടിക്ക്
ഒടുവിലായി ഒരിറ്റു ചോരയും നല്‍കി
ഇടനെഞ്ചില്‍ നിന്നും ഖണ്ടമിടരാതെ ഉയരുന്ന
ഇന്ക്വിലബിന്‍ ശബ്ദം മുഴക്കിയാവും

ഞങ്ങളില്‍ ഒരുവന്റെ ചിതകണ്ട്
ചിരിതൂകി നില്‍ക്കുന്ന
സംബ്രജ്യ , വര്‍ഗീയ , മാധ്യമ പരിഷകള്‍ ഓര്‍ക്കുകയാ
ചിതയില്‍ നിന്നുയരുന്ന തീനാളത്തില്‍
നാളെയുടെ സമരത്തിന്‍ വീര്യമുണ്ടാകും
നിങ്ങളുടെ ചിതയ്ക്കുള്ള കനലുമുണ്ടാകും ...............

വ്യാഴാഴ്‌ച, ജനുവരി 13, 2011

വാര്‍ത്തകള്‍ മരിക്കുന്നില്ല

വാര്‍ത്തകള്‍ മരിക്കുന്നില്ല ;
 
മരിക്കുന്നത് ഓര്‍മ്മകള്‍ മാത്രം.
 
നമുക്ക് ചെയ്യാനുള്ളതോ, ഓര്‍മ്മകളെ ഉണര്‍ത്തല്‍ മാത്രവും .
 
കള്ളത്തരങ്ങളുടെ പെരുമഴ സൃഷ്ടിച്ചുകൊണ്ട് 
സത്യത്തെ എത്ര കാലം മൂടി വെക്കാന്‍ കഴിയും?
 
നമ്മുടെ എതിരാളികള്‍ ഇപ്പോള്‍ , 
"ലാവലിന്‍ , ലാവലിന്‍ " എന്ന് ചവക്കുന്നത് 
നിര്‍ത്തിയിരിക്കുന്നു....
 3 തെരഞ്ഞെടുപ്പുകള്‍ ജയിക്കാന്‍ 
പ്രയോഗിച്ചു മുന തേഞ്ഞ നുണാസ്ത്രം 
എതിരാളികള്‍ അട്ടതുവേക്കാന്‍ പോകുന്നു.
എന്നാല്‍ നമ്മള്‍ അതങ്ങനെ
സമ്മതിക്കാന്‍ പാടുണ്ടോ?
 





ബുധനാഴ്‌ച, ജനുവരി 12, 2011

പൊട്ടിച്ചെറിയേണ്ട ചുവപ്പുനാട

(എ കെ ജി പഠന ഗവേഷണകേന്ദ്രം സംഘടിപ്പിച്ച അന്താരാഷ്ട്ര കേരള പഠനകോണ്‍ഗ്രസില്‍ സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ നടത്തിയ സമാപനപ്രസംഗം വികസനം സംബന്ധിച്ച സുപ്രധാനമായ നിര്‍ദേശങ്ങളടങ്ങിയതും ഭരണപരിഷ്കരണ നടപടികളുടെ ആവശ്യകതയില്‍ ഊന്നുന്നതുമായിരുന്നു. സിവില്‍സര്‍വീസ് പൊളിച്ചെഴുതുക, സര്‍ക്കാര്‍ ഓഫീസുകളില്‍നിന്നും ജനങ്ങള്‍ പ്രതീക്ഷിക്കുന്ന സേവനം കിട്ടുക, നാടിന്റെ വികസനത്തിന് ചുവപ്പ് നാടയുടെ കുരുക്കുകള്‍ ഇല്ലാതാക്കുക, നാടിന് ദോഷമില്ലാത്ത വികസനകാര്യങ്ങളില്‍ എല്ലാവരും യോജിക്കുക, കരാര്‍ പണിക്ക് ടെന്‍ഡര്‍ കിട്ടാത്ത കമ്പനികളുടെ കുതന്ത്രങ്ങളില്‍ രാഷ്ട്രീയകക്ഷികളും മാധ്യമങ്ങളും കുരുങ്ങാതിരിക്കുക- തുടങ്ങിയ അഭിപ്രായങ്ങള്‍ പിണറായി അവതരിപ്പിച്ചു. ഭരണ-രാഷ്ട്രീയ-സര്‍വീസ് ബഹുജനസംഘടനാതലങ്ങളില്‍ യുക്തിഭദ്രമായ ചിന്തയ്ക്കു വഴിതെളിക്കേണ്ട ആ നിര്‍ദേശങ്ങള്‍ ചര്‍ച്ചയ്ക്കും സംവാദത്തിനുമായി ഞങ്ങള്‍ ഇവിടെ പ്രസിദ്ധീകരിക്കുന്നു‍)

കേരള പഠനകോണ്‍ഗ്രസ് സംസ്ഥാനവികസനത്തില്‍ പ്രധാന പങ്കുവഹിക്കുന്ന ഒന്നായി മാറി. ഇന്നത്തെ കേരളം വാര്‍ത്തെടുക്കുന്നതിനിടയാക്കിയ ഒരുപാട് ചരിത്രഘടകങ്ങളുണ്ട്. അക്കൂട്ടത്തില്‍ ഒന്നായി ഈ കേരള പഠനകോണ്‍ഗ്രസിനെയും ഭാവിചരിത്രം രേഖപ്പെടുത്തും. ഒന്നാമത്തെ പഠനകോണ്‍ഗ്രസ് 1994ല്‍ സ. ഇ എം എസിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ചപ്പോള്‍ പൊതുസമൂഹത്തില്‍ അതിന് വലിയ തോതിലുള്ള അംഗീകാരമാണ് ലഭിച്ചത്. അതിന്റെ തീരുമാനങ്ങള്‍, നിര്‍ദേശങ്ങള്‍ പൊതുവെ നല്ല രീതിയില്‍ സ്വീകരിക്കപ്പെടുകയുംചെയ്തു. ഇപ്പോള്‍ മൂന്നാം പഠനകോണ്‍ഗ്രസ് വിവിധ വിഷയങ്ങള്‍ സമഗ്രമായി വിശകലനംചെയ്തു. അതു മൂര്‍ത്തമായ രൂപത്തില്‍ കേരള സമൂഹത്തിനുമുന്നില്‍ അവതരിപ്പിക്കാന്‍ പോകുകയാണ്. നമ്മുടെ സമൂഹത്തിന്റെ ഏറ്റവും വലിയ പ്രത്യേകത, ഇവിടെ നിലനില്‍ക്കുന്ന സാമൂഹ്യനീതിയാണ്. ആ സാമൂഹ്യനീതിക്ക് പ്രാധാന്യം കൊടുത്ത് കേരളത്തിന്റെ വികസനം ഉറപ്പുവരുത്താന്‍ കഴിഞ്ഞതുകൊണ്ടാണ്, കേരളത്തെ വലിയ പ്രത്യേകതയോടെ മറ്റുള്ളവര്‍ നോക്കിക്കാണുന്നത്.

ഇതില്‍ ഗവണ്‍മെന്റുകളുടെ ചരിത്രമെടുത്താല്‍, കേരളം രൂപംകൊണ്ടതിനുശേഷം അധികാരത്തില്‍ വന്ന ആദ്യത്തെ ഗവണ്‍മെന്റ്, ഇ എം എസ് നേതൃത്വം വഹിച്ച ഗവണ്‍മെന്റാണ് ഇതിനെല്ലാം അടിത്തറയിട്ടത്. ആ അടിത്തറയിലാണ് കേരളം ഇന്നത്തെ നിലയിലേക്ക് വളര്‍ന്നുവന്നത്. ഈ അടിത്തറ ദുര്‍ബലമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ പല ഘട്ടങ്ങളിലായി നമ്മുടെ കേരളത്തില്‍ നടന്നിട്ടുണ്ട്. അവിടെയാണ് കേരളവികസനത്തിനൊരു തുടര്‍ച്ചയില്ല എന്നു കാണാന്‍ കഴിയുന്നത്. '57ല്‍ ഇ എം എസിന്റെ നേതൃത്വത്തിലുള്ള ഗവണ്‍മെന്റ് അധികാരത്തില്‍ വന്നു. '59ല്‍ ആ ഗവണ്‍മെന്റ് അട്ടിമറിക്കപ്പെട്ടു. പിന്നീട്, '67ലാണ് ഒരു ഗവണ്‍മെന്റ് അധികാരത്തില്‍ വരുന്നത്. ഇങ്ങനെയുള്ള ഇടവേളകള്‍, അത് നമ്മുടെ നാടിനെ പിറകോട്ടടിപ്പിക്കാന്‍ വലിയ ശ്രമം നടന്ന ഇടവേളകളാണ്. ഇടതുപക്ഷം നേതൃത്വം കൊടുക്കുന്ന ഘട്ടത്തില്‍, സമൂഹത്തെ മുന്നോട്ടു നയിക്കാനുള്ള നടപടികള്‍ സ്വീകരിച്ചെങ്കില്‍, കേരളത്തിലെ വലതുപക്ഷത്തിന് മുന്‍കൈ കിട്ടിയ എല്ലാ ഘട്ടങ്ങളിലും സമൂഹത്തെ പിറകോട്ടടിപ്പിക്കാനുള്ള വലിയ ശ്രമങ്ങള്‍ നടന്നു.

പഴയ എല്ലാ കാര്യങ്ങളിലേക്കും വിശദമായി പോകുന്നില്ല. കഴിഞ്ഞ മൂന്നു ദശാബ്ദക്കാലത്തില്‍ യുഡിഎഫിന്റെ ഗവണ്‍‌മെന്റുകള്‍ മൂന്നുതവണ അധികാരത്തില്‍ വന്നു. അതായത്, കേരളത്തിലെ വലതുപക്ഷത്തിന് മൂന്നുതവണ അധികാരം നിയന്ത്രിക്കാന്‍ കഴിഞ്ഞു. ഒന്ന്, 82-87, രണ്ടാമത്തേത് 91-96, മൂന്നാമത്തേത് 2001-06. ഈ ഓരോ ഘട്ടത്തിലും അതിനുമുമ്പു അധികാരത്തിലുണ്ടായിരുന്ന ഇടതുപക്ഷനേതൃഗവമെന്റിന്റെ നേട്ടങ്ങള്‍ തുടരാനല്ല ശ്രമിച്ചത്. അതിനാല്‍, നമ്മുടെ വികസനത്തിന് തുടര്‍ച്ചയുണ്ടായില്ല. വന്‍തോതിലുള്ള തിരിച്ചടി സംഭവിച്ചു. അതുകൊണ്ടാണ് പൊതുവില്‍ ആഗ്രഹിക്കുന്ന തരത്തിലേക്ക് കേരളം ഉയര്‍ന്നുവരാതിരുന്നത്. വലതുപക്ഷം ആഗ്രഹിക്കുന്ന രീതിയില്‍ നമ്മുടെ സംസ്ഥാനത്തെ, അവര്‍ ഉദ്ദേശിച്ചിടത്ത് എത്തിക്കാന്‍ കഴിഞ്ഞിട്ടില്ല. എല്ലാഘട്ടത്തിലും ഇത്തരം ഗവണ്‍‌മെന്റുകള്‍ അതിനായി ശക്തമായ നടപടികള്‍ സ്വീകരിച്ചിരുന്നു. എല്ലാ മര്‍ദനസംവിധാനങ്ങളും ഉപയോഗിച്ചിരുന്നു. പക്ഷേ, ഇഞ്ചിനിഞ്ചിനുള്ള ചെറുത്തുനില്‍പ്പ് കേരളത്തില്‍ ഉയര്‍ന്നുവന്നിരുന്നു. നിരവധി ആളുകള്‍ കഠിനമായ പീഡനത്തിരയായി. വിദ്യാര്‍ഥികള്‍, യുവാക്കള്‍, സമൂഹത്തിന്റെ വിവിധ തലങ്ങളിലുള്ളവര്‍, എല്ലാം കഠിനമായി പീഡിപ്പിക്കപ്പെട്ടിരുന്നു. പക്ഷേ, നമ്മുടെ സമൂഹം പിറകോട്ടുപോയില്ല. എല്ലാ മര്‍ദനസംവിധാനത്തെയും ചെറുത്തുകൊണ്ടുതന്നെ ഇതു സമ്മതിക്കില്ല എന്ന വാശിയോടെ ഉറച്ചുനിന്നു. രക്തം വാര്‍ന്നൊലിക്കുന്ന കുട്ടികളുടെ പടങ്ങള്‍, ഭീകരമായ ലാത്തിച്ചാര്‍ജുകള്‍ നടന്ന സന്ദര്‍ഭങ്ങള്‍, വെടിവയ്പുകള്‍ നടന്ന ഘട്ടങ്ങള്‍, ഇതെല്ലാം കടന്നുവന്നിട്ടുണ്ട്. അനേകായിരങ്ങളുടെ പേരില്‍ കേസും അറസ്റ്റും ജയിലിലടയ്ക്കലും എല്ലാം ഈ കേരളത്തില്‍ ഉണ്ടായിട്ടുണ്ട്.
ഇത്തരത്തിലുള്ള ഇടപെടലുകളുടെ ഫലമായിട്ടാണ് ആ ഗവണ്‍‌മെന്റുകള്‍ ആഗ്രഹിച്ച തരത്തില്‍ നമ്മുടെ നാടിനെ തകര്‍ക്കാന്‍ കഴിയാതിരുന്നത്. പിന്നീട് ഇടതുപക്ഷത്തിന്റെ നേതൃത്വത്തില്‍ വന്നിട്ടുള്ള ഗവണ്‍‌മെന്റുകള്‍ ആദ്യസമയം ചെലവഴിക്കുന്നത് കഴിഞ്ഞ ഗവമെന്റ് ഉണ്ടാക്കിയിട്ടുള്ള പരിക്ക് ഇല്ലാതാക്കാനാണ്. ഇങ്ങനെ ഓരോ ഘട്ടത്തിലും ഇടതുപക്ഷ ഗവണ്‍‌മെന്റുകള്‍ക്ക് പഴയതിന്റെ നേരെ തുടര്‍ച്ചയിലേക്കു പോകാനല്ല, തകര്‍ത്ത സമൂഹത്തെ പുനരുദ്ധരിക്കാന്‍വേണ്ടി നല്ലൊരു സമയം മാറ്റിവയ്ക്കേണ്ടിവന്നു. അതുകൊണ്ട് ഇവിടെ വികസനരംഗത്ത് തുടര്‍ച്ച വേണം എന്നു പൊതുവില്‍ നമ്മുടെ സമൂഹം ചിന്തിക്കുന്നുണ്ട് എന്നത് വസ്തുതയാണ്. നേട്ടങ്ങള്‍ നിലനില്‍ക്കണമെങ്കിലും കൂടുതല്‍ നേട്ടങ്ങളിലേക്കു പോകാന്‍ കഴിയണമെങ്കിലും ഇടതുപക്ഷജനാധിപത്യമുന്നണിയുടെ തുടര്‍ഭരണം ഇവിടെ ഉണ്ടാകണം. അല്ലെങ്കില്‍, ഓരോ ഘട്ടത്തിലുമുണ്ടായതുപോലെ ഈ നേട്ടങ്ങള്‍ തകര്‍ക്കുന്ന നടപടികളാണ് വരിക.

നാടിന്റെ നേട്ടം, സമൂഹത്തിന്റെ പുരോഗതി, അതിനെക്കുറിച്ചൊക്കെ ഒരുപാടുകാര്യങ്ങള്‍ പറയാനുണ്ടാകും. രാജ്യത്തെ മറ്റു സംസ്ഥാനങ്ങളുമായൊക്കെ താരതമ്യപ്പെടുത്തിയാല്‍ സമാനതകളില്ലാതെ പുരോഗതി പ്രാപിച്ച മേഖലകള്‍ കാണാം. എന്നാല്‍, നമ്മുടെ എല്ലാ മേഖലയിലും അങ്ങനെയാണോ? സാമൂഹ്യനീതിയുമായി ബന്ധപ്പെട്ട മേഖലകളില്‍ നല്ല പുരോഗതി ആര്‍ജിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. പൊതുവില്‍ ഭരണരംഗത്ത് സ്വീകരിച്ച നടപടികളുടെ ഭാഗമായി ഒട്ടേറെ നേട്ടങ്ങളുണ്ടാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. പക്ഷേ, എന്താണ് നമ്മുടെ ഭരണസംവിധാനം? ഭരണസംവിധാനമെന്നു പറയുന്നത് മന്ത്രിസഭ മാത്രമല്ലല്ലോ. മന്ത്രിസഭമുതല്‍ താഴെയുള്ള വില്ലേജ് ഓഫീസുവരെ ഈ ഭരണസംവിധാനത്തില്‍ പെടുമല്ലോ. നമ്മുടെ സമൂഹം നല്ല രീതിയില്‍ പുരോഗതിയാര്‍ജിച്ചിട്ടുണ്ട് എന്നുള്ളത് ശരിയാണ്. പക്ഷേ, ഈ ഭരണസംവിധാനവുമായി ബന്ധപ്പെടുന്നവര്‍ക്ക് ആ പുരോഗതി നേരിട്ട് അനുഭവപ്പെടുന്നുണ്ടോ? അല്ലെങ്കില്‍ അനുഭവവേദ്യമാകുമാറുള്ള ഒരു പുരോഗതി നമ്മുടെ സിവില്‍സര്‍വീസില്‍ ഉണ്ടായിട്ടുണ്ടോ? മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും സമൂഹം ആഗ്രഹിക്കുന്ന സേവനം ലഭിക്കുന്നുണ്ടോ?

എല്ലാവരെയും അടച്ചാക്ഷേപിക്കാന്‍ പാടില്ല. പക്ഷേ, ജനങ്ങള്‍ക്ക് തൃപ്തികരമായ സേവനം കിട്ടുന്നില്ല എന്നത് യാഥാര്‍ഥ്യമാണല്ലോ. കേരളത്തിലെ വിവിധ ഓഫീസുകളില്‍ ബന്ധപ്പെടേണ്ടിവരുന്ന പതിനായിരക്കണക്കിനാളുകള്‍; എന്താണവരുടെ അനുഭവം? എത്രമാത്രം നമുക്ക് മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടുണ്ട്? നമ്മള്‍ ഭരണപരിഷ്കാരത്തെക്കുറിച്ച് പല ഘട്ടങ്ങളിലായി ചര്‍ച്ച ചെയ്തിട്ടുണ്ട്. ഭരണപരിഷ്കാര കമീഷനുകളുണ്ടായിട്ടുണ്ട്. അതിന്റെ ചരിത്രമൊക്കെ നല്ല ആവേശപൂര്‍വം പറയാന്‍ നമുക്ക് സാധിക്കും. പക്ഷേ, മറ്റു രംഗങ്ങളിലുണ്ടായതുപോലുള്ള നേട്ടം ഈ രംഗത്ത് ഉണ്ടാക്കാന്‍ നമുക്ക് കഴിഞ്ഞിട്ടുണ്ടോ എന്നുള്ള സ്വയംവിമര്‍ശനം അതികഠിനമായി നടത്തേണ്ട കാലമെത്തിക്കഴിഞ്ഞു. ഏതൊരു ഓഫീസിലും ബന്ധപ്പെടുന്ന ഒരു സാധാരണക്കാരന് അല്ലെങ്കില്‍ ഒരു സാധാരണക്കാരിക്ക്, ആ ഓഫീസില്‍നിന്ന് സംതൃപ്തമായി തിരിച്ചുവരാന്‍ കഴിയുമോ? പല ഓഫീസാകാം. സാധാരണ നമ്മുടെ പഞ്ചായത്താണല്ലോ ഏറ്റവും അടിയിലുള്ള ജനകീയസ്ഥാപനം. പഞ്ചായത്ത് പ്രസിഡന്റ്, പഞ്ചായത്ത് മെമ്പര്‍മാര്‍ എല്ലാം നല്ല ജനകീയബന്ധമുള്ളവരാണ്; ജനകീയ അംഗീകാരമുള്ളവരാണ്. ആര്‍ക്കും അവരെക്കുറിച്ച് പരാതിയില്ല. ഒരുപാടുകാലം ജനങ്ങളോടൊപ്പംനിന്ന് അവരുടെ പ്രശ്നങ്ങളില്‍ ഇടപെട്ട് അടിയും കേസും ജയിലും എല്ലാം അനുഭവിക്കേണ്ടിവന്നവരുമായിരിക്കും. ആ പഞ്ചായത്തോഫീസില്‍ നാട്ടുകാര്‍ ചെല്ലുമ്പോള്‍ അവര്‍ക്ക് അനുഭവിക്കേണ്ടിവരുന്ന കാര്യം എന്താണ്? എന്തുകൊണ്ടാണ് അങ്ങനെയൊരു അവസ്ഥ വരുന്നത്?

കോര്‍പറേഷന്‍, മുനിസിപ്പാലിറ്റിയൊക്കെ നഗരപ്രദേശങ്ങളാണ്. പണ്ടുപണ്ടേ ചില അവകാശങ്ങള്‍ ഞങ്ങള്‍ക്കുണ്ട് എന്നു ധരിക്കുന്നവരാണ് അവിടെ. ഈ ഓഫീസുകളില്‍ ചെല്ലുന്ന, ഒരു സാധാരണക്കാരന്‍ എന്തു മനോഭാവത്തോടെയാണ് തിരിച്ചുവരുന്നത്. നല്ല ഉത്തമനായ പൊതുപ്രവര്‍ത്തകനായിരിക്കും അവിടെ മേയറായോ, മുനിസിപ്പല്‍ ചെയര്‍മാനായോ ഒക്കെ ഇരിക്കുന്നത്. പക്ഷെ, എന്തു മനോഭാവത്തോടെയാണ് ഈ ചെന്നയാള്‍ തിരിച്ചുവരുന്നത്. എന്താണ് നമ്മുടെ മറ്റു ഓഫീസുകളുടെ സ്ഥിതി? സര്‍ക്കാര്‍ ഓഫീസുകളുടെ സ്ഥിതി? നമ്മള്‍ ചിലതിനൊക്കെ പേരിട്ടിട്ടുണ്ട്. ചുവപ്പുനാട! എത്രകാലമാണ് ഈ ചുവപ്പുനാടയുംകൊണ്ട് നടക്കുക? ഏതെങ്കിലും ഒരു പ്രശ്നം, വളരെ നിസ്സാരമായ പ്രശ്നമെടുത്തോളിന്‍. എല്ലാതരത്തിലും അംഗീകരിച്ചുകൊടുക്കേണ്ടുന്ന ഒരു കാര്യം. അതിനായി ഒരു ഗവണ്‍മെന്റ് ഓഫീസിലേക്കു ചെല്ലുന്നു. അതിന്റെ മെറിറ്റ് അനുസരിച്ച് തീരുമാനമെടുത്തു കൊടുക്കുമോ? എത്ര നടത്തം നടക്കേണ്ടിവരും? എത്രതവണ ചെല്ലേണ്ടിവരും? എത്രതവണ ചെന്നാലും അതിന്റെ ചില മാമൂലുകള്‍ അനുസരിച്ച് കാര്യങ്ങള്‍ ചെയ്യാന്‍ നിര്‍ബന്ധിക്കപ്പെടുകയല്ലേ? അല്ലെങ്കില്‍, ഈ വളരെ നല്ല കാര്യത്തിനും ശുപാര്‍ശ വേണം. ഇതിനി കണ്ടില്ല എന്നു നടിച്ചു പോകാന്‍ നമുക്കു കഴിയില്ല. ഇതു ജനങ്ങള്‍ അതീവഗൌരവമായി കാണുന്ന പ്രശ്നമാണ്. മറ്റ് ഒരുപാട് നേട്ടങ്ങള്‍ നമ്മള്‍ ഉണ്ടാക്കുന്നുണ്ട്. ആ നേട്ടങ്ങളടക്കം തട്ടിത്തകരുന്ന ഒരു പാറയായി നില്‍ക്കുകയാണ്. ഇത് പൂര്‍ണമായും പൊളിച്ചെഴുതാന്‍ നമുക്ക് കഴിയേണ്ടതായിട്ടുണ്ട്.

II

സംസ്ഥാനത്തിന്റെ പൊതുവികസനകാര്യത്തില്‍ എല്ലാവര്‍ക്കും യോജിക്കാന്‍ കഴിയണം. ഇപ്പോള്‍ രാഷ്ട്രീയപാര്‍ടികള്‍, ഇടതുപക്ഷമായാലും വലതുപക്ഷമായാലും എല്ലാവരും നാടിനുവേണ്ടി പ്രവര്‍ത്തിക്കുന്നു എന്നാണല്ലോ പറയുന്നത്. നാടിനുവേണ്ടി പ്രവര്‍ത്തിക്കുമ്പോള്‍ നാട്ടില്‍ വികസനമുണ്ടാകണ്ടേ? നാടിന് ദോഷം ചെയ്യുന്ന വികസനം വേണ്ട. ഒരു ദോഷവും ഇല്ലാത്ത വികസനമാണെങ്കില്‍ എന്തിന് അതിന് തടസ്സം നില്‍ക്കണം? അപ്പോള്‍ ഈ മനോഭാവത്തില്‍ അടിസ്ഥാനപരമായ മാറ്റം വേണം. അത് വികസനമെന്നത് ഭരണപക്ഷത്തിരിക്കുന്നവരുടെ ഒരു പ്രത്യേക അവകാശമായി കാണരുത്. ഭരണപക്ഷത്തിരിക്കുന്നവര്‍ വികസനത്തെക്കുറിച്ച് പറയേണ്ടവരും പ്രതിപക്ഷത്തിരിക്കുന്നവര്‍ എതിര്‍ക്കേണ്ടവരും എന്ന മനോഭാവത്തില്‍ മാറ്റം വരണം. കാരണം, നാടിന്റെ പൊതുവായ പ്രശ്നങ്ങളാണ് കൈകാര്യം ചെയ്യുന്നത്.
ഭരണപക്ഷമായാലും പ്രതിപക്ഷമായാലും ഇനി ഇതില്‍ രണ്ടിലും പെടാത്ത ഒരു കൂട്ടര്‍ നാട്ടില്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ അവരായാലും - ഇവരെല്ലാം നാടിനുവേണ്ടി നിലകൊള്ളുന്നവരാണ് എന്നതുകൊണ്ട് പൊതുവികസനകാര്യങ്ങളില്‍ യോജിപ്പ് പ്രകടിപ്പിക്കാനാകണം. ഇപ്പോള്‍, ഒരു പദ്ധതി വരുന്നു. ആ പദ്ധതിയുമായി ബന്ധപ്പെട്ട് ചിലപ്പോള്‍ ടെന്‍ഡറുകള്‍ വരും. ടെന്‍ഡറുകളില്‍ പങ്കെടുക്കുന്ന വിവിധ ആളുകള്‍, വിവിധ കമ്പനികളുണ്ടാകും. ആ കമ്പനികള്‍ ടെന്‍ഡറില്‍ പങ്കെടുക്കുന്നു. ഒരുകൂട്ടര്‍ക്കല്ലേ കിട്ടൂ. പലവിധത്തിലുള്ള മാനദണ്ഡങ്ങള്‍ നിശ്ചയിച്ച് ആ മാനദണ്ഡങ്ങള്‍ക്കനുസൃതമായി ഒരുകൂട്ടര്‍ക്ക് ടെന്‍ഡര്‍ അനുവദിക്കുന്നു. ടെന്‍ഡര്‍ അനുവദിക്കപ്പെട്ടു കഴിയുന്നതോടെ ടെന്‍ഡര്‍ കിട്ടാത്തവര്‍ പുറപ്പെടുകയാണ്. എന്തിന്? ഈ ടെന്‍ഡര്‍ നടപ്പിലാകാതിരിക്കാന്‍. ആ പദ്ധതി നടപ്പിലാകാതിരിക്കാന്‍. അവരുടെ ഉദ്ദേശ്യം എന്താണ്? അവര്‍ക്ക് ടെന്‍ഡര്‍ കിട്ടണമെന്നുള്ളതാണ്. അവര്‍ക്ക് ടെന്‍ഡര്‍ കിട്ടിയില്ല. വെടക്കാക്കി തനിക്കാക്കുക എന്ന ഒരു പ്രയോഗമില്ലേ. അതായത്, ഒന്നിനെ മോശമാക്കിയിട്ട് അത് തന്റേതാക്കി മാറ്റുക. വടക്കന്‍ പ്രയോഗമാണ് ഇത്. ആ ഒരു പ്രയോഗത്തിലേക്ക് അവരങ്ങ് കടക്കും. അപ്പോള്‍ അവര്‍ക്ക് അതിനുള്ള മര്‍മങ്ങള്‍ അറിയാം. എവിടെയൊക്കെ സമീപിക്കണമെന്ന്. എങ്ങനെയൊക്കെ സമീപിക്കണമെന്ന്. അവര്‍ പ്രതിപക്ഷത്തെത്തുമ്പോള്‍ ഇതു കേള്‍ക്കേണ്ട താമസം. ഉടനെ അവര്‍ എടുത്തു പുറപ്പെടും. ഇതില്‍ വലിയ ക്രമക്കേടുകള്‍ നടന്നിരിക്കുന്നു. വലിയ അഴിമതിയാണ് എന്നൊക്കെ പറഞ്ഞ് ആക്ഷേപങ്ങള്‍ ഉന്നയിക്കാന്‍ തുടങ്ങും. അപ്പോള്‍ അഴിമതിയെന്നു കേള്‍ക്കുമ്പോള്‍ ഇതു കൈകാര്യംചെയ്യുന്ന ആള്‍ക്കും ആള്‍ക്കാര്‍ക്കും സ്വാഭാവികമായും ഒരു ശങ്ക വരും. എന്തിന് വെറുതെ പൊല്ലാപ്പ് നമ്മള്‍ തലയില്‍ എടുത്തുവയ്ക്കണം. എന്നാപ്പിന്നെ തല്‍ക്കാലം എങ്ങനെ ഒഴിയാന്‍ പറ്റും എന്നായി നോട്ടം. ഇങ്ങനെ ഒഴിവായിപ്പോയ പദ്ധതികള്‍ നമ്മുടെ കേരളത്തില്‍ എത്രയുണ്ട് എന്ന് ഇത്തരം കാര്യങ്ങളില്‍ താല്‍പ്പര്യമുള്ള ആളുകള്‍ ഒരു പഠനം നടത്തണം. അപ്പോള്‍ കാണാം എത്ര പദ്ധതികള്‍ ഇങ്ങനെ നഷ്ടപ്പെട്ടുപോയിട്ടുണ്ടെന്ന്. ഇതില്‍ മാറ്റം വരണ്ടേ?

ഇതു പ്രതിപക്ഷ രാഷ്ട്രീയപാര്‍ടികളുടെ സ്ഥിതി. എന്നാല്‍, അവര്‍ ആരെയെല്ലാം സമീപിക്കും? ചിലപ്പോള്‍ അവര്‍ വളരെ രഹസ്യമായി ചില മാധ്യമങ്ങളെ സമീപിക്കും. പലേ രീതികളും അവര്‍ സമീപിക്കുന്നുണ്ട്. ഉടനെ അതിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ വരികയാണ്. അപ്പോള്‍ നമ്മുടെ നാടിന്റെ താല്‍പ്പര്യമാണല്ലോ അപകടത്തില്‍പ്പെടുന്നത്. ഇങ്ങനെ നാടിന്റെ താല്‍പ്പര്യം അപകടപ്പെടുത്താന്‍ പാടുണ്ടോ? നാട് അപകടത്തിലാകണമെന്ന് ആഗ്രഹിക്കില്ലല്ലോ പ്രതിപക്ഷമായാലും. രാഷ്ട്രീയമായി ഭരണപക്ഷത്തോട് എതിര്‍പ്പുണ്ടാകും. പക്ഷേ, നാടിന് വികസനം വേണ്ട എന്ന് അവര്‍ ആഗ്രഹിക്കുന്നില്ലല്ലോ. ഒരു മാധ്യമവും നാടിന്റെ വികസനത്തിന് എതിരായി നില്‍ക്കുന്നവരല്ലല്ലോ. തെറ്റായ കാര്യങ്ങളാണെങ്കില്‍ ആ തെറ്റായ കാര്യങ്ങളെ വിമര്‍ശിക്കണം. തെറ്റല്ലാത്ത കാര്യങ്ങളെ വിമര്‍ശിക്കാന്‍ എന്തിന് പുറപ്പെടുന്നു? ആര്‍ക്കെങ്കിലും ടെന്‍ഡര്‍ ലഭിച്ചില്ല എന്നതിന്റെ മേലെ അവരുടെ കുതന്ത്രത്തില്‍പെട്ടുപോകുന്ന നില, അത് നല്ലതാണോ എന്ന് നമ്മുടെ കഴിഞ്ഞകാല അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ അങ്ങനെ പറ്റിപ്പോയവര്‍ ഇനിയെങ്കിലും ആലോചിക്കണം.

നമ്മുടെ സമൂഹത്തില്‍ വലിയ പങ്കുവഹിക്കുന്ന ഒരു ഭാഗമാണ് മാധ്യമങ്ങള്‍. ആ മാധ്യമങ്ങള്‍ വഹിക്കുന്ന പങ്ക് എപ്പോഴും നാടിന് നേട്ടങ്ങള്‍ ഉണ്ടാക്കാനുള്ളതായിരിക്കണം. വീര്‍ സാങ്വിയുടെയും ബര്‍ക്ക ദത്തിന്റെയുമൊക്കെ കാര്യം സഖാവ് സി കെ ചന്ദ്രപ്പന്‍ ഇവിടെ പറഞ്ഞു. ആ മാതിരി ആളുകളും നമ്മുടെ സമൂഹത്തിലുണ്ട് എന്നത് നമ്മള്‍ മറന്നേക്കരുത്. പക്ഷേ, പൊതുവില്‍ മാധ്യമങ്ങള്‍ നാടിനുവേണ്ടിയാണല്ലോ നിലകൊള്ളേണ്ടത്. ഏതെങ്കിലും ഒരു കൂട്ടരെ എതിര്‍ക്കേണ്ടതാണ് എന്നു കണ്ടുകൊണ്ടുള്ള നിലപാട് സ്വീകരിച്ചു പോകാന്‍ പാടില്ലല്ലോ. രാഷ്ട്രീയമായി ചേരിതിരിഞ്ഞ് അഭിപ്രായവ്യത്യാസങ്ങളും തര്‍ക്കങ്ങളും വാദപ്രതിവാദങ്ങളുമെല്ലാം ഉണ്ടാകും. പക്ഷേ, അതിലൊരു പക്ഷം പിടിച്ച് ഒരു വിഭാഗത്തെ തകര്‍ക്കലാണ് ഞങ്ങളുടെ പങ്ക് എന്ന നിലപാട് പല കൂട്ടരും എടുത്തു പോകുകയല്ലേ. അത് കേരളത്തില്‍ വലിയ തോതില്‍ തെറ്റായ ചില പ്രവണതകള്‍ ഉണ്ടാക്കുന്നില്ലേ എന്നതും നാം ആലോചിക്കേണ്ട ഒരു കാര്യമാണ്.

ഇവിടെ വ്യവസായങ്ങളുടെ കാര്യം പറയുമ്പോള്‍ വേറൊരു ഭാഗം പറയണം. അതു നേരത്തെ പറഞ്ഞതിന്റെ തുടര്‍ച്ചയായിട്ടുതന്നെ. നമ്മുടെ നാട്ടുകാരനായ ഒരാള്‍ ഒരുതവണ കണ്ടപ്പോള്‍ ഒരു അനുഭവം പറഞ്ഞു. ഒരു സംസ്ഥാനത്ത് ഒരു വ്യവസായത്തിന്റെ നിര്‍ദേശവുമായി അയാള്‍ ചെന്നു. ഒരു ഉദ്യോഗസ്ഥനെ കണ്ടു. അപ്പോള്‍ ആ ഉദ്യോഗസ്ഥന്‍ ഇന്ന ഉദ്യോഗസ്ഥനെയാണ് കണേണ്ടത് എന്നു പറഞ്ഞു. ആ ഉദ്യോഗസ്ഥനെ പോയി കണ്ടു ഒരു വ്യവസായത്തിന്റെ നിര്‍ദേശം വച്ചു. നിങ്ങള്‍ നാളെ വരിന്‍ എന്നു പറഞ്ഞു ആ ഉദ്യോഗസ്ഥന്‍. ഇദ്ദേഹം പിറ്റേദിവസം ചെന്നു. പിറ്റേദിവസം ചെന്നപ്പോള്‍ അവിടെ വ്യവസായവകുപ്പ് കൈകാര്യം ചെയ്യുന്നത് മുഖ്യമന്ത്രിയാണ്. ഈ മനുഷ്യനെ നേരെ മുഖ്യമന്ത്രിയുടെ അടുത്തേക്കാണ് കൊണ്ടുപോകുന്നത്. കാര്യങ്ങള്‍ സംസാരിച്ചു. എവിടെ വ്യവസായം തുടങ്ങണമെന്ന് നിശ്ചയിച്ചു. ദിവസങ്ങള്‍ക്കുള്ളില്‍ വ്യവസായത്തിന്റെ കാര്യങ്ങളങ്ങ് നീങ്ങാമെന്നായി. പിന്നെ ഇദ്ദേഹം യാതൊന്നും അവിടെ ചെയ്യേണ്ടതില്ലായെന്നായി. ഇതിന്റെ പെര്‍മിഷന്‍ കിട്ടാന്‍വേണ്ടി യാതൊരു നടപടിയും ഇദ്ദേഹം ചെയ്യേണ്ട. അതീ ഡിപ്പാര്‍ട്ടുമെന്റ് ചെയ്യുകയാണ്. മുഴുവന്‍ പെര്‍മിഷനുകളും.

നമ്മുടെ സ്ഥിതിയൊന്ന് ആലോചിച്ചുനോക്കൂ. ഈ കേരളത്തില്‍ അങ്ങനെയൊരു നിര്‍ദേശവുമായി ഒരാള്‍ വന്നാല്‍ അയാള്‍ ഓടിയ ഓട്ടം ഏതു തരത്തിലുള്ളതായിരിക്കുമെന്ന് ആലോചിച്ചുനോക്കൂ. ഏകജാലകമെന്നൊക്കെ പറയും. പക്ഷേ, ജാലകങ്ങളെത്രയാ നമ്മുടെ നാട്ടില്‍? അവസാനം എല്ലാ ജാലകങ്ങളുംകൂടി ഇതിനെ മുടക്കാന്‍ എന്തൊക്കെ ചെയ്യാന്‍ കഴിയും അതാണല്ലോ നോക്കുക. എന്തുകൊണ്ട് നമുക്ക് ഇത്തരം കാര്യങ്ങളില്‍ മാറ്റം വരുത്താന്‍ കഴിയുന്നില്ല? നമ്മള്‍ വികസനത്തെക്കുറിച്ച് ആലോചിക്കുമ്പോള്‍ ഈ വികസനത്തിന് തടസ്സമുണ്ടാക്കുന്ന ഒരുപാട് ഘടകങ്ങള്‍ നില്‍ക്കുകയാണല്ലോ. അതു ചെറിയ തടസ്സങ്ങളല്ലല്ലോ ഉണ്ടാക്കുന്നത്. നമ്മുടെ മനോഭാവത്തില്‍ മാറ്റം വരണം. രീതികളില്‍ മാറ്റം വരണം. സമ്പ്രദായങ്ങളില്‍ മാറ്റം വരണം. ആ പൊതുസമ്പ്രദായത്തോടൊപ്പം നില്‍ക്കാന്‍ തയ്യാറാകുന്നില്ലെങ്കില്‍ തയ്യാറാകാത്തവര്‍ക്കെതിരെ കര്‍ക്കശമായ നടപടി എടുക്കാന്‍ തയ്യാറാകണം. നമുക്കങ്ങനെ കഴിയുന്നുണ്ടോ? അപ്പോള്‍, ഒരു പുതിയ സംസ്കാരം നമ്മുടെ കേരളത്തില്‍ ഉയര്‍ന്നുവരണം. അത് വികസനത്തിന് ഒന്നിച്ചുനില്‍ക്കുന്ന സംസ്കാരമായിരിക്കണം. അതത്ര എളുപ്പമുള്ള കാര്യമല്ല. പക്ഷേ, നല്ല രീതിയില്‍ അതിന് ശ്രമിക്കേണ്ടതുണ്ട് എന്ന് നാം കാണേണ്ടതായിട്ടുണ്ട്.

ഇവിടെ നമ്മള്‍ നല്ല രീതിയില്‍ അഭിമാനം കൊള്ളുന്ന കാര്യമാണ് അധികാരവികേന്ദ്രീകരണരംഗം. അധികാരവികേന്ദ്രീകരണ നടപടികളും അതിന്റെ ഭാഗമായി നടന്ന കാര്യങ്ങളും നേട്ടങ്ങളും വളരെ വലുതാണ്. ഒരു സംശയവുമില്ല. അധികാരവികേന്ദ്രീകരണത്തിന് ഏകദേശം പ്രായപൂര്‍ത്തിയായല്ലോ. യുവത്വത്തിലേക്ക് എത്തിക്കഴിഞ്ഞല്ലോ. അധികാര വികേന്ദ്രീകരണത്തിന്റെ ഭാഗമായുള്ള ഉദ്യോഗസ്ഥ പുനര്‍വിന്യാസത്തിന്റെ കാര്യത്തില്‍ നടപടികള്‍ പൂര്‍ത്തിയായിട്ടില്ലാ എന്നു വന്നാല്‍ അതു നമ്മുടെ കുറവല്ലേ. ആ കുറവ് നമ്മള്‍ കണ്ടുപോകണമല്ലോ. അധികാരവികേന്ദ്രീകരണത്തിന്റെ ഭാഗമായി പഞ്ചായത്തില്‍ ചെല്ലുന്ന ഉദ്യോഗസ്ഥന്‍ (ആ പാവം പ്രസിഡന്റ് നോക്കിനില്‍ക്കുകയാണ്) എന്റെ ശീലം ഇങ്ങനെയാണ്. അതിങ്ങു തന്നാല്‍ മാത്രമേ കാര്യം നടക്കൂ എന്നു പറഞ്ഞിട്ട് വാങ്ങുകയാണ്. എങ്ങനെയാണ് വാങ്ങാന്‍ കഴിയുന്നത്. ആ പഞ്ചായത്തിന് ആ ഉദ്യോഗസ്ഥനുമേല്‍ ഒരു നിയന്ത്രണവുമില്ല. അദ്ദേഹത്തിന്റെ നിയന്ത്രണം മേലെയാണ്. ഏതെങ്കിലും ഒരു വിഭാഗത്തെ പറഞ്ഞാല്‍ അവരെയാകെ ആക്ഷേപിക്കുകയാണെന്നു തോന്നുമെന്നുള്ളതുകൊണ്ട് ആ വിഭാഗം ഏതെന്നു ഞാന്‍ പറയുന്നില്ല. പക്ഷേ, ഇതു വന്നല്ലോ. വളരെ കടുത്ത അനുഭവം ഈ കേരളത്തിലുണ്ടായല്ലോ. ബില്‍ഡിങ് റൂള്‍സ് പാസായി കിട്ടിയപ്പോള്‍ പഞ്ചായത്തുകളില്‍ കൊയ്ത്തിന്റെ അവസരമായെന്നു ചിന്തിച്ച ചില ആളുകളുണ്ടായില്ലേ? അത് ഈ നിയന്ത്രണം ആ പഞ്ചായത്തിന് ഇല്ലാത്തതിന്റെ ഭാഗമായിട്ടാണല്ലോ. അപ്പോള്‍ പഞ്ചായത്തിന് ആവശ്യമായ ഉദ്യോഗസ്ഥന്മാരെ കൊടുക്കാന്‍ നമുക്കു കഴിയണം. ആ ഉദ്യോഗസ്ഥന്മാരുടെ നിയന്ത്രണം പഞ്ചായത്തുകള്‍ക്കുതന്നെ കൊടുക്കുകയും ചെയ്യണം. അത് ഇല്ലാത്തത് വലിയ തോതിലുള്ള കുറവുകള്‍ ഉണ്ടാക്കിയിട്ടുണ്ട് എന്നത് കണ്ടുപോകാന്‍ നമുക്കു കഴിയേണ്ടതായിട്ടുണ്ട്.

*
പിണറായി വിജയന്‍

ചൊവ്വാഴ്ച, ജനുവരി 11, 2011

sputnicnetwork: മൂന്നാം അന്താരാഷ്ട്ര കേരള പഠന കോണ്‍ഗ്രസ്: സംവാദം ഒറ്റനോട്ടത്തില്‍

sputnicnetwork: മൂന്നാം അന്താരാഷ്ട്ര കേരള പഠന കോണ്‍ഗ്രസ്: സംവാദം ഒറ്റനോട്ടത്തില്‍

മൂന്നാം അന്താരാഷ്ട്ര കേരള പഠന കോണ്‍ഗ്രസ്: സംവാദം ഒറ്റനോട്ടത്തില്‍

സമീപകാലത്ത് കേരളത്തില്‍നടന്ന ഏറ്റവും ബൃഹത്തായ വികസന സംവാദമായ മൂന്നാം അന്താരാഷ്ട്ര കേരള പഠന കോണ്‍ഗ്രസ് സമാപിച്ചു. പത്തു സിമ്പോസിയങ്ങളിലും 78 സമ്മേളനങ്ങളിലുമായി എഴുന്നൂറോളം അവതരണങ്ങള്‍ നടന്നു. അത്രതന്നെ പ്രതിനിധികള്‍ ചര്‍ച്ചയിലും പങ്കെടുത്തു. മൂവായിരത്തോളം പ്രതിനിധികള്‍ സമ്മേളനത്തില്‍ രജിസ്റ്റര്‍ചെയ്തും അഞ്ഞൂറോളംപേര്‍ അല്ലാതെയും പങ്കെടുത്തു. നാലു വാല്യങ്ങളിലായി സമീപനരേഖയും അനുബന്ധ പ്രബന്ധങ്ങളും പ്രസിദ്ധീകരിച്ചിരുന്നു. ആകെ 200 മണിക്കൂറിലേറെ വിവിധ വേദികളിലായി സംവാദം നടന്നു. കേരളത്തിന് അകത്തും പുറത്തുമുള്ള അക്കാദമിക് പണ്ഡിതന്മാര്‍, രാഷ്ട്രീയ നേതാക്കന്മാര്‍, സാമൂഹ്യ പ്രവര്‍ത്തകര്‍, വിദ്യാര്‍ത്ഥികള്‍, സര്‍ക്കാര്‍ ജീവനക്കാര്‍ എല്ലാം മൂന്നുദിവസമായി നടന്ന ഈ സംവാദത്തില്‍ പങ്കാളികളായി.

നീതിപൂര്‍വവും സ്ഥായിയുമായ ദ്രുതഗതിയിലുളള സാമ്പത്തിക വളര്‍ച്ചയാണ് വികസനം. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ചു കൂടുതല്‍ നീതിപൂര്‍വമായ വിതരണം ഉറപ്പുവരുത്താന്‍ നമുക്കു കഴിഞ്ഞു. ഇതാണു കേരളവികസന അനുഭവത്തിന്റെ തനിമ. അതേസമയം 1980കളുടെ ഉത്തരാര്‍ദ്ധം വരെ സംസ്ഥാനത്തെ സാമ്പത്തിക വളര്‍ച്ച വളരെ മന്ദഗതിയിലായിരുന്നു. അഖിലേന്ത്യാതലത്തിലുളള ശരാശരി വളര്‍ച്ചയെക്കാള്‍ വളരെ താഴെയായിരുന്നു നാം. സാമ്പത്തിക വളര്‍ച്ചയും സാമ്പത്തിക നീതിയും ഒരുമിച്ചു കൊണ്ടുപോകാനാവില്ല എന്നുളള നിഗമനത്തില്‍ പലരും എത്തിച്ചേര്‍ന്നു. ഈ ആശങ്കകളുടെ പശ്ചാത്തലത്തിലാണ് 1994ല്‍ ഒന്നാം കേരള പഠന കോണ്‍ഗ്രസ് വിളിച്ചു ചേര്‍ത്തത്. 1987 മുതല്‍ സാമ്പത്തിക വളര്‍ച്ചയുടെ വേഗത വര്‍ദ്ധിച്ചുവെങ്കിലും കേരളത്തിന്റെ വികസനം ഒരു പുതിയ ഘട്ടത്തിലേയ്ക്കു കടന്നു എന്ന നിഗമനത്തിലെത്തിച്ചേരാന്‍ അന്നു കഴിയുമായിരുന്നില്ല. കേരളത്തിന്റെ സാമൂഹ്യക്ഷേമ നേട്ടങ്ങള്‍ നിലനിര്‍ത്തിക്കൊണ്ട് ദ്രുതഗതിയിലുളള സാമ്പത്തിക വളര്‍ച്ച കൈവരിക്കുന്നതിനായി ഒരു വികസന അജണ്ട രൂപീകരിക്കാനുളള പരിശ്രമത്തിന്റെ ഭാഗമായിരുന്നു ഈ പഠനകോണ്‍ഗ്രസ്.

2005ലെ രണ്ടാം കേരള പഠനകോണ്‍ഗ്രസിന്റെ കാലമായപ്പോഴേക്കും കേരളത്തിന്റെ സാമ്പത്തിക വളര്‍ച്ച പുതിയൊരു വിതാനത്തിലേക്ക് ഉയര്‍ന്നു എന്നു വ്യക്തമായിരുന്നു. അഖിലേന്ത്യാ ശരാശരിയെക്കാള്‍ വേഗതയില്‍ നമ്മുടെ സമ്പദ്ഘടന വളര്‍ന്നു. ആഗോളവത്കരണ പരിഷ്കാരങ്ങള്‍ ഉയര്‍ത്തിയ വെല്ലുവിളികളും സാമൂഹ്യക്ഷേമ നേട്ടങ്ങളെ ദുര്‍ബലപ്പെടുത്തുന്ന യുഡിഎഫ് സര്‍ക്കാരിന്റെ നടപടികളും പുതിയ മുന്നേറ്റത്തിനു മുന്നില്‍ ആശങ്കകള്‍ ഉയര്‍ത്തി. ഈ സാഹചര്യത്തില്‍ സംസ്ഥാനത്തിനു മൂര്‍ത്തമായ ഒരു ജനകീയ വികസന അജണ്ട മുന്നോട്ടു വെയ്ക്കുന്നതിനുളള ചര്‍ച്ചകളാണ് രണ്ടാം പഠനകോണ്‍ഗ്രസില്‍ നടന്നത്.

അങ്ങനെ രൂപം കൊണ്ട കാഴ്ചപ്പാട് വലിയൊരു പരിധിവരെ പ്രാവര്‍ത്തികമാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഈ അനുഭവങ്ങളെ വിമര്‍ശനപരമായി പരിശോധിക്കാനും ദൌര്‍ബല്യങ്ങള്‍ തിരുത്താനുമാണ് മൂന്നാം പഠനകോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. സാമ്പത്തിക വളര്‍ച്ചയുടെ വേഗത ഉയര്‍ന്നെങ്കിലും ഈ അധ്യായത്തിന്റെ അവസാനം വിശദീകരിക്കുന്നതു പോലെ ഗൌരവമായ വൈരുദ്ധ്യങ്ങള്‍ ഈ വളര്‍ച്ചയില്‍ അടങ്ങിയിരിക്കുന്നു. സേവന മേഖലകളിലൂന്നിയാണ് സാമ്പത്തിക കുതിപ്പ്. ഇതിന് അനുസൃതമായി ഉല്‍പാദന മേഖലകളില്‍ മുന്നേറ്റമുണ്ടാകുന്നില്ല. അഭ്യസ്തവിദ്യരായ യുവതലമുറ ആഗ്രഹിക്കുന്ന തോതില്‍ പുതിയ തൊഴില്‍ത്തുറകള്‍ ശക്തിപ്പെടുത്തേണ്ടതുണ്ട്. പരമ്പരാഗത മേഖലകളെ സംരക്ഷിച്ചാല്‍ മാത്രം പോര, വളര്‍ച്ചയുടെ വേഗതയും ഉയര്‍ത്തണം. പൊതു സാമൂഹ്യക്ഷേമ സൌകര്യങ്ങള്‍ ഇനിയും ശക്തിപ്പെടുത്തണം. ആഗോളവത്കരണം സൃഷ്ടിക്കുന്ന അസമത്വത്തിന്റെ പശ്ചാത്തലത്തില്‍ സമഗ്രമായ സാമൂഹിക സുരക്ഷിതത്വ പരിപാടിക്ക് രൂപം നല്‍കാന്‍ കഴിയണം. സര്‍വോപരി ഇപ്പോള്‍ കൈവന്നിരിക്കുന്ന ഉയര്‍ന്ന വളര്‍ച്ചാനിരക്കുകള്‍ സ്ഥായിയാണ് എന്നു ഉറപ്പാക്കേണ്ടതുണ്ട്. ഇതിനെല്ലാമുളള കരടു പരിപാടിയാണ് മൂന്നാം പഠനകോണ്‍ഗ്രസില്‍ ചര്‍ച്ചയ്ക്ക് അവതരിപ്പിച്ച രേഖ.

ഒന്ന്) പൊതുവില്‍ കേരളത്തിന്റെ സാമ്പത്തിക വളര്‍ച്ചയുടെ ശക്തിസ്രോതസ് സേവനത്തുറകളായി തുടരുകയാണ്. ഭൌതിക ഉല്പാദന രംഗങ്ങളില്‍ വളര്‍ച്ചയുണ്ടാകാതെ സേവന മേഖലയിലെ വളര്‍ച്ച നിലനിര്‍ത്താനാകില്ല. സേവന മേഖലയിലെ ഇപ്പോഴത്തെ വളര്‍ച്ച വിദേശത്തുനിന്നുളള വരുമാനത്തെയാണ് പ്രധാനമായും ആശ്രയിച്ചിരിക്കുന്നത്. ഈ വരുമാനത്തിലുളള ഇടിവ് പ്രശ്നങ്ങളുണ്ടാക്കും. ഗള്‍ഫിലുളള തൊഴില്‍ സാധ്യതകള്‍ കുറഞ്ഞുവരികയാണ്. വിദേശത്തുനിന്നുളള വരുമാനം കുറയുമ്പോള്‍ സംസ്ഥാനത്തിന്റെ സമ്പദ്വ്യവസ്ഥയില്‍ കടുത്ത സമ്മര്‍ദ്ദം ഉണ്ടാകുമെന്നത് കഴിഞ്ഞകാലത്തും അനുഭവപ്പെട്ടിട്ടുളളതാണ്. ഉദാഹരണത്തിന്, 1991 ലെ ഗള്‍ഫ് യുദ്ധത്തെ തുടര്‍ന്നുളള സ്ഥിതി. അതിനാല്‍ ഉല്‍പ്പാദന മേഖലകളിലെ വളര്‍ച്ചയുടെ അനുപൂരകമായി സേവന മേഖലയിലെ വളര്‍ച്ചയും ഉണ്ടാകുന്ന ഒരു പ്രക്രിയയാണ് സ്ഥായിയാകുക.

രണ്ട്) ഏറ്റവും പ്രധാനപ്പെട്ട കാര്യം കാര്‍ഷിക മേഖലയിലെ മുരടിപ്പാണ്. വാണിജ്യവിളകളുടെ വിലകള്‍ മെച്ചപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ വരുമാന വളര്‍ച്ച ഗണ്യമായി ഉയരും എന്നതിനു സംശയമില്ല. പക്ഷേ, വിലത്തകര്‍ച്ചയുടെ ചക്രം എന്നാണിനി തിരിഞ്ഞെത്തുക എന്നു പ്രവചിക്കാനാവില്ല. ഭക്ഷ്യവിളകളുടെ പിന്നോട്ടടിക്കു വിരാമമിടാന്‍ കഴിഞ്ഞെങ്കിലും ആവശ്യത്തിന്റെ നാലരികിലെത്താന്‍ കഴിഞ്ഞിട്ടില്ല. 1987-88ല്‍ സംസ്ഥാന വരുമാനത്തില്‍ കാര്‍ഷിക മേഖലയുടെ വിഹിതം 5.21 ശതമാനമായിരുന്നത് ഇന്നു 1.53 ശതമാനമായി താണിരിക്കുന്നു. എന്നാല്‍ കാര്‍ഷിക മേഖലയില്‍ ഉപജീവനം നടത്തുന്നവരുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടായി എന്നു പറയാനാവില്ല. ഇത് അവരുടെ വരുമാനത്തെയും ജീവിതനിലവാരത്തെയും പ്രതികൂലമായി ബാധിക്കുന്നു.

മൂന്ന്) വ്യവസായ വളര്‍ച്ചയ്ക്കായി നാം തിരഞ്ഞെടുത്ത പാത വഴിമുട്ടിക്കൊണ്ടിരിക്കുകയാണ്. കേരളത്തില്‍ നാം ഊന്നിയത് മുഖ്യമായും രണ്ടുമേഖലകളിലാണ്. ഒന്ന്, തൊഴില്‍പ്രധാനമായ പരമ്പരാഗത വ്യവസായങ്ങള്‍, രണ്ട്, ഊര്‍ജപ്രധാനമായ രാസവ്യവസായങ്ങള്‍. പരമ്പരാഗത വ്യവസായങ്ങളെ നിലനിര്‍ത്തിയിരുന്ന കുറഞ്ഞകൂലി എന്നെന്നേയ്ക്കുമായി ഇല്ലാതായിക്കഴിഞ്ഞു. വളരെയേറെ തൊഴിലാളികള്‍ ഇന്ന് ഉപജീവനത്തിന് ആശ്രയിക്കുന്ന പരമ്പരാഗത വ്യവസായങ്ങളെ സംരക്ഷിക്കുന്നതിന്റെ പ്രാധാന്യം അംഗീകരിക്കുമ്പോള്‍ തന്നെ ഈ മേഖലകള്‍ പരമ്പരാഗത രീതിയില്‍ ഇനി തുടരാനാവില്ല എന്ന യാഥാര്‍ത്ഥ്യവും മനസിലാക്കണം. കേരളത്തില്‍ ശക്തിപ്പെടുന്ന പാരിസ്ഥിതിക അവബോധം അനിവാര്യമാക്കുന്ന കര്‍ശനമായ മലിനീകരണ നിയന്ത്രണങ്ങളും സംസ്ഥാനത്തെ ഊര്‍ജദാരിദ്ര്യവും രാസവ്യവസായങ്ങളുടെ അടിസ്ഥാനത്തിലുളള വളര്‍ച്ചയ്ക്കു വളരെയേറെ പ്രതിബന്ധങ്ങള്‍ സൃഷ്ടിക്കുന്നു. അഭ്യസ്തവിദ്യരായ യുവതലമുറയുടെ പ്രതീക്ഷകള്‍ക്ക് അനുസരിച്ചുളള തൊഴിലുകള്‍ സൃഷ്ടിക്കുന്നതിനും വരുമാനം ഉറപ്പുവരുത്തുന്നതിനും അനുബന്ധ വ്യവസായങ്ങള്‍ക്കു കൂടുതല്‍ സാധ്യതകള്‍ ഉളളതും പാരിസ്ഥിതികമായി അനുയോജ്യവുമായ വ്യവസായങ്ങളെ ബോധപൂര്‍വം പ്രോത്സാഹിപ്പിക്കണം. രണ്ടാം കേരള പഠനകോണ്‍ഗ്രസ് ചൂണ്ടിക്കാണിച്ചതുപോലെ ഐടി പോലുളള വിജ്ഞാനാധിഷ്ഠിത വ്യവസായങ്ങള്‍, ടൂറിസം പോലുളള സേവന പ്രധാനമായ വ്യവസായങ്ങള്‍, ലൈറ്റ് എഞ്ചിനീയറിംഗ് പോലെ വൈദഗ്ധ്യാധിഷ്ഠിത വ്യവസായങ്ങള്‍, കാര്‍ഷിക മൂല്യവര്‍ദ്ധിത വ്യവസായങ്ങള്‍ തുടങ്ങിയവയാണ് നമ്മള്‍ ഊന്നേണ്ടുന്ന മേഖലകള്‍. ഈ തുറകളിലെ മുന്നേറ്റം എങ്ങനെ ഉറപ്പുവരുത്താം?

നാല്) കേരളത്തില്‍ ഇന്നുണ്ടായിക്കൊണ്ടിരിക്കുന്ന സാമ്പത്തിക വളര്‍ച്ചയുടെ ഒരു മുഖ്യദൌര്‍ബല്യം വേണ്ടത്ര തൊഴിലുകള്‍ സൃഷ്ടിക്കപ്പെടുന്നില്ല എന്നുളളതാണ്. ഉദാഹരണത്തിനു 2007-08ല്‍ നാഷണല്‍ സാമ്പിള്‍ സര്‍വെയുടെ കണക്കുപ്രകാരം സര്‍വെ നടത്തുന്നതിനു മുമ്പുളള ഒരു വര്‍ഷത്തിനിടയില്‍ സാധാരണഗതിയില്‍, അതായത്, വര്‍ഷത്തില്‍ കൂടുതല്‍ ദിവസം തൊഴിലില്ലാതിരുന്നവര്‍ കേരളത്തില്‍ 8.5 ശതമാനവും ഇന്ത്യയില്‍ 2.2 ശതമാനവും ആണ്. സര്‍വെയുടെ തലേ ആഴ്ച തൊഴില്‍ അന്വേഷിച്ചിട്ടും ഒരുദിവസം ഒരു മണിക്കൂര്‍പോലും ലഭിക്കാത്തവര്‍ കേരളത്തില്‍ 11.4 ശതമാനവും ഇന്ത്യയില്‍ 4.3 ശതമാനവുമാണ്. സര്‍വെയുടെ തലേദിവസം തൊഴില്‍ തേടിയിട്ടും ഒരു മണിക്കൂര്‍ പോലും തൊഴില്‍ ലഭിക്കാത്തവരുടെ എണ്ണം കേരളത്തില്‍ തൊഴില്‍സേനയുടെ 23.4 ശതമാനവും ഇന്ത്യയില്‍ 8.9 ശതമാനവുമാണ്.

വിദ്യാഭ്യാസം കഴിഞ്ഞു വര്‍ഷങ്ങള്‍ കാത്തിരുന്നാലേ ഒരു ജോലി ലഭിക്കൂ. ഈ കാത്തിരിപ്പു വേളയില്‍ പുതിയ ഡിഗ്രിയും സര്‍ട്ടിഫിക്കറ്റുകളും കൈക്കലാക്കാനുളള ശ്രമത്തിലാണ് തൊഴിലില്ലാത്തവര്‍. ഏതു പുതിയ കോഴ്സും പഠിക്കാന്‍ ആളുണ്ട്. പഠിത്തത്തിന് അനുസൃതമായ ജോലി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നില്ലെങ്കിലും ഉയര്‍ന്ന ഡിഗ്രിയും സര്‍ട്ടിഫിക്കറ്റും ഉളളത് എന്തെങ്കിലും മെച്ചപ്പെട്ട ജോലി കിട്ടുന്നതിനുളള സാധ്യത വര്‍ദ്ധിപ്പിക്കുന്നു. അഭ്യസ്തവിദ്യരുടെ തൊഴിലില്ലായ്മ രൂക്ഷമാകുമ്പോഴും ഉന്നത വിദ്യാഭ്യാസത്തിനുളള തിക്കും തിരക്കും കൂടാന്‍ കാരണമിതാണ്.

അനുയോജ്യമായ ജോലിക്കു വേണ്ടിയുളള കാത്തിരിപ്പിനിടയില്‍ ഉപജീവനത്തിനായി എന്തെങ്കിലും തൊഴിലില്‍ ഏര്‍പ്പെടാന്‍ പലരും നിര്‍ബന്ധിതരാവും. അങ്ങനെ അഭ്യസ്തവിദ്യര്‍ക്കുള്ള അനൌപചാരിക തൊഴില്‍മേഖലകള്‍ നിരന്തരം സൃഷ്ടിക്കപ്പെടുന്നു. പാരലല്‍ കോളെജുകള്‍ ഇതിനു നല്ല ഉദാഹരണമാണ്. കൂലിപ്പണിക്കു പോകാന്‍ തയ്യാറല്ലെങ്കിലും കൂലി കുറവായ സെയില്‍സ് ഗേളായി ജോലി ചെയ്യാന്‍ പെണ്‍കുട്ടികള്‍ തയ്യാറാണ്.

അതേസമയം തൊഴില്‍ തേടി കേരളത്തിലേയ്ക്കു ഒഴുകുന്ന അന്യസംസ്ഥാനക്കാരുടെ എണ്ണം പെരുകുകയാണ്. ഇവരുടെ സാന്നിദ്ധ്യം നഗരങ്ങളില്‍ മാത്രമല്ല, നാട്ടിന്‍പുറത്തും ഇന്ന് സജീവമാണ്. അഭ്യസ്തവിദ്യരായ പുതിയ തലമുറ കായികാദ്ധ്വാനം ആവശ്യമുളള പരമ്പരാഗത തൊഴിലുകളില്‍ ഏര്‍പ്പെടാന്‍ വിസമ്മതിക്കുന്നതാണ് ഇതിനു കാരണം.

ഈ സ്ഥിതി വിശേഷത്തിന്റെ മുഖ്യ ഇര സ്ത്രീകളാണ്. സാധാരണഗതിയിലുളള തൊഴിലില്ലാത്തവരുടെ നിര്‍വചന പ്രകാരം കേരളത്തില്‍ പുരുഷന്മാരുടെ തൊഴിലില്ലായ്മ 6.1 ശതമാനമാണ്. സ്ത്രീകളുടേത് 25 ശതമാനവും. രൂക്ഷമായ തൊഴിലില്ലായ്മ മൂലം കേരളത്തിലെ അഭ്യസ്തവിദ്യരായ സ്ത്രീകള്‍ പോലും തൊഴിലന്വേഷണം അവസാനിപ്പിച്ച് വീട്ടില്‍ ഒതുങ്ങുന്നു. അതുകൊണ്ടാണ് കേരളം ഏറ്റവും കുറഞ്ഞ ശതമാനം സ്ത്രീകള്‍ തൊഴിലെടുക്കുന്ന സംസ്ഥാനമായിരിക്കുന്നത്. താരതമ്യേനെ വേതനം കുറഞ്ഞ തൊഴിലുകളാണ് സ്ത്രീകള്‍ക്കായി നീക്കിവെയ്ക്കപ്പെടുന്നത്.

തൊഴിലില്ലായ്മ, സാമ്പത്തിക പ്രശ്നം മാത്രമല്ല സാമൂഹ്യ സാംസ്കാരിക പ്രശ്നം കൂടിയാണ്.

അഞ്ച്) പുതിയ സാമ്പത്തിക മുന്നേറ്റത്തിന്റെ കാലത്ത് കേരളത്തിലെ അസമത്വം ഭീതിജനകമായി ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. കൃഷിയും കാര്‍ഷികേതര മേഖലയും തമ്മില്‍, നഗരവും നാട്ടിന്‍പുറവും തമ്മില്‍, വിവിധ ജില്ലകള്‍ തമ്മില്‍ എല്ലാമുളള അന്തരം ഈ പുതിയ കാലഘട്ടത്തില്‍ വളര്‍ന്നു. കുടുംബങ്ങള്‍ തമ്മിലുളള ഉപഭോഗനിലവാരത്തിലെ വ്യത്യാസമെടുത്താല്‍ ഈ പ്രവണത വ്യക്തമായി മനസിലാക്കാനാവും. 1983നും 2004-05നും ഇടയ്ക്കു ഉപഭോഗ നിലവാരത്തിലെ അസമത്വ സൂചികയില്‍ വന്ന മാറ്റങ്ങള്‍ ശ്രദ്ധേയമാണ്. എല്ലാവരും സമന്മാരാണെങ്കില്‍ സൂചിക പൂജ്യമായിരിക്കും. ഒന്നിനോട് അടുക്കുന്തോറും അസമത്വം കൂടുതല്‍ രൂക്ഷമായി മാറും. 1983നും 1999-2000നും ഇടയ്ക്ക് കേരളത്തിലെ അസമത്വസൂചിക 0.35 ആയി വലിയ മാറ്റമില്ലാതെ തുടര്‍ന്നു. എന്നാല്‍ 2004-05 ആകുമ്പോഴേയ്ക്കും അസമത്വ സൂചിക 0.39 ആയി ഉയര്‍ന്നു. പുതിയ കാലഘട്ടത്തില്‍ കേരളത്തിലെ ഉയര്‍ന്ന വരുമാനം ലഭിക്കുന്ന 20 ശതമാനത്തോളം കുടുംബങ്ങളുടെ വരുമാനത്തില്‍ ഗണ്യമായ ഉയര്‍ച്ച ഉണ്ടായിട്ടുണ്ട്. എന്നാല്‍ ഏറ്റവും താഴെയുളള 30 ശതമാനത്തിലേറെ വരുന്നവരുടെ യഥാര്‍ത്ഥ വരുമാനം ഇടിയുകയാണ് ഉണ്ടായിട്ടുളളത്. ഇത്തരത്തില്‍ വര്‍ദ്ധിക്കുന്ന അസമത്വം കേരളത്തെ സംബന്ധിച്ചിടത്തോളം പുതിയ അനുഭവമാണ്.

ഈ പശ്ചാത്തലത്തില്‍ കേരളത്തിന്റെ സമകാലിക വെല്ലുവിളികളെ താഴെ പറയുംവിധം സംക്ഷേപിക്കാം.

1. ഭൂരിപക്ഷം ജനങ്ങളും ഇന്നും ഉപജീവനം നടത്തുന്നത് കാര്‍ഷിക മേഖലയിലും പരമ്പരാഗത വ്യവസായങ്ങളിലുമാണ്. എന്നാല്‍ ആഗോളവത്കരണം അവയെ തകര്‍ത്തുകൊണ്ടിരിക്കുകയാണ്. അവയെ സംരക്ഷിച്ചുകൊണ്ടല്ലാതെ ഭൂരിപക്ഷം ജനങ്ങളുടെ ജീവിതനിലവാരം പിടിച്ചുനിര്‍ത്താനാവില്ല. ഈ മേഖലകളില്‍ ഉല്‍പാദനക്ഷമതയും ഉല്‍പാദനവും എങ്ങനെ ഉയര്‍ത്താം?

2. പരമ്പരാഗത മേഖലകളിലെ ഉല്‍പാദനം താരതമ്യേന പതുക്കെ മാത്രമെ ഉയരുകയുളളൂ. ദ്രുതഗതിയിലുളള സാമ്പത്തിക വളര്‍ച്ച കൈവരിക്കണമെങ്കില്‍ നമുക്ക് അനുയോജ്യമായ, എന്നാല്‍ അതിവേഗം വളരാന്‍ സാധ്യതയുളള ആധുനിക വ്യവസായങ്ങള്‍ കണ്ടെത്തി പ്രോത്സാഹിപ്പിക്കണം. ഇത്തരം വ്യവസായത്തുറകള്‍ ഏതെല്ലാം? ഇവിടങ്ങളിലേയ്ക്ക് നിക്ഷേപം ആകര്‍ഷിക്കുന്നതിന് എന്തുനടപടികള്‍ സ്വീകരിക്കണം? അനിവാര്യമായ പശ്ചാത്തലസൌകര്യങ്ങള്‍ എങ്ങനെ സൃഷ്ടിക്കാം?

3. സ്കൂളുകളുടെയും പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളുടെയും വിപുലമായ ശൃംഖല കേരളത്തിനുണ്ട്. എന്നാല്‍ ഇവയുടെ ഗുണനിലവാരം ഗണ്യമായി ഉയര്‍ത്തിയേ തീരൂ. ജനങ്ങളുടെ ആവശ്യത്തിനും പ്രതീക്ഷകള്‍ക്കുമനുസരിച്ച് പൊതുവിദ്യാഭ്യാസവും ആരോഗ്യസംവിധാനങ്ങളും പൊതുക്ഷേമ സൌകര്യങ്ങളും ഉയരുന്നില്ല. ഈ പരിമിതി മറികടക്കേണ്ടിയിരിക്കുന്നു.

4. പൊതുവില്‍ ജീവിതനിലവാരം മെച്ചമാണെങ്കിലും ദാരിദ്യത്തിന്റെ തുരുത്തുകള്‍ ഇന്നും അവശേഷിക്കുന്നുണ്ട്. ദളിതര്‍, ആദിവാസികള്‍, മത്സ്യത്തൊഴിലാളികള്‍, പരമ്പരാഗത വ്യവസായ തൊഴിലാളികള്‍, അഗതികള്‍, അന്യസംസ്ഥാന തൊഴിലാളികള്‍ എന്നിവരുടെ നില ഇപ്പോഴും പരിതാപകരം തന്നെയാണ്. ഇവരെ എത്രയും പെട്ടെന്ന് മുഖ്യധാരയിലേക്ക് കൊണ്ടുവരിക എന്നത് സുപ്രധാനകടമയാണ്. സമ്പൂര്‍ണവും സമഗ്രവുമായ സാമൂഹ്യസുരക്ഷിതത്വ പരിപാടിക്ക് എങ്ങനെ രൂപം നല്‍കാം?

5. പുരുഷന്മാര്‍ക്കൊപ്പം വിദ്യാസമ്പന്നരും ആരോഗ്യമുളളവരുമാണ് കേരളത്തിലെ സ്ത്രീകള്‍. ഇന്ത്യയിലെ മറ്റേതു സംസ്ഥാനത്തെയും അപേക്ഷിച്ച് അവരുടെ സ്ഥിതി മെച്ചമാണ്. എന്നാല്‍ സാമ്പത്തിക മേഖലയിലെ സ്ത്രീകളുടെ പങ്കാളിത്തവും സാമൂഹ്യപദവിയും പരിശോധിച്ചാല്‍ മറ്റ് സംസ്ഥാനങ്ങളിലേതു പോലെ കേരളത്തിലും സ്ത്രീകളുടെ നില പിന്നോക്കമാണ്. ജാതി അനാചാരങ്ങള്‍ വലിയ അളവു വരെ നിര്‍ത്തലാക്കുകയും പാവങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുകയും ചെയ്ത കേരളം ഏറ്റെടുക്കേണ്ട സുപ്രധാന സാമൂഹ്യചുമതല സ്ത്രീപുരുഷ സമത്വം കൈവരിക്കലാണ്.

6. വീണ്ടുവിചാരമില്ലാത്ത പ്രകൃതിവിഭവ ചൂഷണവും മലിനീകരണവും മൂലം നമ്മുടെ സംസ്ഥാനം പാരിസ്ഥിതിക തകര്‍ച്ച നേരിടുകയാണ്. പരിസ്ഥിതിയെ സംരക്ഷിച്ചുകൊണ്ട് ദ്രുതഗതിയിലുളള സാമ്പത്തിക വളര്‍ച്ച കൈവരിക്കുക എന്നതായിരിക്കണം നമ്മുടെ ലക്ഷ്യം.

എന്നാല്‍ ശക്തിപ്പെട്ടു കൊണ്ടിരിക്കുന്ന ആഗോളവത്കരണ പ്രക്രിയ കേരളത്തിന്റെ വികസനത്തിന് ഇന്നും വലിയ വെല്ലുവിളികള്‍ ഉയര്‍ത്തി നില്‍ക്കുകയാണ്. കേരളത്തിന്റെ കാര്‍ഷിക മേഖലയ്ക്കു വന്‍ആഘാതങ്ങള്‍ സൃഷ്ടിച്ചേക്കാവുന്ന ആസിയാന്‍ കരാറില്‍ കേന്ദ്രം ഒപ്പുവെച്ചിരിക്കുന്നു. ഈ കരാറിന്റെ ദോഷഫലങ്ങള്‍ കേരളം അനുഭവിക്കാനിരിക്കുന്നതേയുളളൂ. മാറിക്കൊണ്ടിരിക്കുന്ന ലോകസാഹചര്യത്തില്‍ കൂട്ടായ ഇടപെടലിന്റെയും സാമൂഹ്യ നിയന്ത്രണങ്ങളുടെയും പ്രസക്തി പതിന്മടങ്ങു വര്‍ദ്ധിച്ചിരിക്കുകയാണ്.

പഠന കോണ്‍ഗ്രസില്‍ അവതരിപ്പിച്ച വികസനരേഖ ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ വേണ്ട ഭേദഗതികളും കൂട്ടിച്ചേര്‍ക്കലുകളും നടത്തി സമ്പുഷ്ടമാക്കേണ്ടതുണ്ട്. ഈ രേഖകള്‍ പൂര്‍ണ്ണമായും പഠന കോണ്‍ഗ്രസിന്റെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും. അവിടെയും ചര്‍ച്ചകള്‍ക്ക് അവസരമുണ്ടായിരിക്കും. അവകൂടി പരിഗണിച്ചാണ് വികസനരേഖയ്ക്ക് അവസാനരൂപം നല്‍കുക. ഇത് മാര്‍ക്സിസ്റ്റ് സംവാദത്തിന്റെ മാര്‍ച്ച് ലക്കം പ്രത്യേക പതിപ്പായി പ്രസിദ്ധീകരിക്കുന്നതാണ്.

കേരളത്തിന്റെ സാമ്പത്തിക വളര്‍ച്ച ഒരു പുതിയ വിതാനത്തിലേക്ക് ഉയര്‍ന്നുകഴിഞ്ഞു എന്ന് കോണ്‍ഗ്രസ് വിലയിരുത്തി. സാമ്പത്തിക വളര്‍ച്ചയുടെ നിരക്ക് അനുക്രമം ഉയരുകയാണ്. കഴിഞ്ഞ അഞ്ചുവര്‍ഷക്കാലത്ത് കേരളത്തിന്റെ സമ്പദ്ഘടനയുടെ വളര്‍ച്ച സ്ഥിരവിലയില്‍ 10 ശതമാനമാണ്. ഇത് താമസിയാതെ 12-13 ശതമാനമായി ഉയരുമെന്നാണ് കണക്കുകൂട്ടല്‍. ഈ വളര്‍ച്ചയിലെ വൈരുദ്ധ്യങ്ങളെ തിരിച്ചറിയുന്നതിനും അവ പരിഹരിക്കുന്നതിന് ഒരു ജനപക്ഷ വികസന പരിപാടിക്കു രൂപം നല്‍കുന്നതിനുമാണ് കോണ്‍ഗ്രസ് ശ്രമിച്ചത്.

ഇടതുപക്ഷം മുന്നോട്ടുവെയ്ക്കുന്ന ഈ വികസന പരിപാടിക്ക് സാമ്രാജ്യത്വ ആഗോളവത്കരണം വലിയ ഭീഷണി ഉയര്‍ത്തുന്നുണ്ട്. ആഗോള ധന മൂലധനത്തിനുമേലുള്ള ആശ്രിതത്വം വര്‍ദ്ധിക്കുന്നത് കേരളവും ഇന്ത്യയും പോലുള്ള വികസ്വരപ്രദേശങ്ങള്‍ക്ക് സ്വതന്ത്രവികസനപാത തെരഞ്ഞെടുക്കുന്നതിനുള്ള സാധ്യതകള്‍ വെട്ടിച്ചുരുക്കുന്നു. എന്നാല്‍ ആഗോളവത്കരണം എല്ലാ ബദല്‍ സാധ്യതകളെയും ഇല്ലാതാക്കുന്നു എന്ന് ഇതിനര്‍ത്ഥമില്ല. നിലനില്‍ക്കുന്ന ലോക യാഥാര്‍ത്ഥ്യങ്ങളില്‍ ഇടപെട്ടും സക്രിയമായി പ്രതികരിച്ചും മാത്രമേ ആഗോളവത്കരണത്തിനെതിരായ പോരാട്ടം മുന്നോട്ടു കൊണ്ടുപോകാനാകൂ. പ്രതിസന്ധിനിറഞ്ഞ സാമ്രാജ്യത്വ ചട്ടക്കൂടിനുള്ളില്‍ കേരളത്തിന്റെ എല്ലാ വികസനപ്രശ്നങ്ങളും പരിഹരിക്കാം എന്ന വ്യാമോഹമില്ലാതെതന്നെ അതിന്റെ പരിമിതിക്കുള്ളില്‍നിന്ന് പരമാവധി പുരോഗതി നേടാനാവശ്യമായ ഒരു വികസന അജണ്ടയാണ് കോണ്‍ഗ്രസ് ചര്‍ച്ച ചെയ്തത്.

പഠനകോണ്‍ഗ്രസ് വിഭാവനം ചെയ്യുന്ന ഈ ഭാവി പരിപാടിയുടെ വിജയത്തിന്റെ നിര്‍ണായകമായ ഒരു മുന്നുപാധി കേരള സമൂഹത്തിന്റെ മതനിരപേക്ഷതയാണ്. മതം രാഷ്ട്രീയത്തിലും രാഷ്ട്രീയം മതത്തിലും ഇടപെടാത്ത തരത്തിലുള്ള മതനിരപേക്ഷത ഉയര്‍ത്തിക്കൊണ്ടുള്ള പ്രവര്‍ത്തനം കേരളീയ സമൂഹത്തില്‍ കൂടുതല്‍ ശക്തമായി നടത്തേണ്ടതുണ്ട്.

ഉപഭോക്തൃ സേവനത്തുറകളെ അടിസ്ഥാനമാക്കിയുള്ളതാണ് ഇപ്പോള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന വളര്‍ച്ച. ഉല്‍പാദനമേഖലകളുടെ അടിത്തറയും വളര്‍ച്ചയും ശക്തിപ്പെടുത്തേണ്ടതുണ്ട്. അഭ്യസ്തവിദ്യരായ യുവജനങ്ങളുടെ പ്രതീക്ഷകള്‍ക്കനുസൃതമായ തൊഴിലവസരങ്ങള്‍ വേണ്ടതോതില്‍ തുറക്കുക എന്നതും ഏറ്റവും പ്രധാനപ്പെട്ട കര്‍ത്തവ്യമാണ്. കൂടുതല്‍ മത്സരശേഷിയുള്ളതും അനുയോജ്യവുമായ വിജ്ഞാനാധിഷ്ഠിത വ്യവസായങ്ങള്‍, സേവന പ്രധാനമായ വ്യവസായങ്ങള്‍, വൈദഗധ്യാധിഷ്ഠിത വ്യവസായങ്ങള്‍, കാര്‍ഷിക-ഖനിജ മൂല്യവര്‍ദ്ധിത ഉല്‍പ്പന്ന വ്യവസായങ്ങള്‍ എന്നിവയില്‍ ഊന്നണം. ഇതിനുവേണ്ടി മൂര്‍ത്തമായൊരു കര്‍മ്മപരിപാടി കോണ്‍ഗ്രസ് അംഗീകരിച്ചു.

മേല്‍പ്പറഞ്ഞ മേഖലകളിലെല്ലാം ഫലപ്രദമായ സര്‍ക്കാര്‍ പ്രോത്സാഹനവും നേതൃത്വവും അനിവാര്യമാണ്. അതോടൊപ്പം വലിയതോതില്‍ സ്വകാര്യ മൂലധനനിക്ഷേപം ആകര്‍ഷിക്കേണ്ടതുണ്ട്. കേരളത്തിലെ പൊതുമേഖലകള്‍ മുഴുവന്‍ ലാഭത്തിലാക്കാന്‍ കഴിഞ്ഞതോടെ കേരളത്തില്‍ നിക്ഷേപസൌഹൃദ അന്തരീക്ഷമില്ല എന്ന വാദം പൊളിഞ്ഞു.

പുത്തന്‍ വളര്‍ച്ചാമേഖലകളില്‍ ശ്രദ്ധേയമായ വളര്‍ച്ച സമീപവര്‍ഷങ്ങളില്‍ നേടാന്‍ കഴിഞ്ഞിട്ടുണ്ടെങ്കിലും ഇനിയും മുന്നോട്ടുപോകേണ്ടതുണ്ട്. ഇങ്ങനെയുള്ള പുതിയ സമീപനങ്ങളോടും നിര്‍ദ്ദേശങ്ങളോടും ബന്ധപ്പെട്ട് സംവാദങ്ങള്‍ അനിവാര്യമാണ്. എന്നാല്‍, ഇവ വിവാദങ്ങളായി പരിണമിച്ച് വികസന സാദ്ധ്യതകളെ കൊട്ടിയടയ്ക്കുന്ന അനുഭവങ്ങള്‍ വൈദ്യുതി, ടൂറിസം, റോഡ്, വിവര - വിനിമയ സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളുമായി ബന്ധപ്പെട്ടുണ്ടായത് സമ്മേളനത്തില്‍ ചര്‍ച്ചചെയ്തു. വിവാദമല്ല സംവാദമാണ് ആവശ്യം. പൊതുധാരണകളുടെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തനപഥത്തിലേക്ക് നീങ്ങുകയാണ് വേണ്ടത്. ഇതിനായി കേരളത്തിലെ രാഷ്ട്രീയപാര്‍ടികള്‍, നയരൂപീകരണ വക്താക്കള്‍, മാധ്യമങ്ങള്‍ തുടങ്ങിയവര്‍ക്കിടയില്‍ ഒരു സമന്വയം അടിയന്തിരമായി ഉണ്ടാക്കേണ്ടതുണ്ട്. അതിന് നേതൃത്വം നല്‍കാന്‍ കേരളത്തിലെ ഇടതുപക്ഷത്തിന് കഴിയുമെന്നുള്ള ആത്മവിശ്വാസമുണ്ട്. നിരുത്തരവാദപരമായ രാഷ്ട്രീയ മുതലെടുപ്പ് അവസാനിപ്പിക്കാന്‍ തയ്യാറായാല്‍ പരിസ്ഥിതിയുടെയും തൊഴിലവകാശങ്ങളുടെയും പുനരധിവാസത്തിന്റെയും പ്രശ്നങ്ങള്‍ പരിഹരിച്ചുകൊണ്ട് വികസന പദ്ധതികള്‍ നടപ്പാക്കാനാകും.

മേല്‍പ്പറഞ്ഞ വ്യവസായക്കുതിപ്പ് ഉറപ്പുവരുത്തണമെങ്കില്‍ കേരളത്തിലെ പശ്ചാത്തല സൌകര്യങ്ങള്‍ ദ്രുതഗതിയില്‍ വികസിക്കേണ്ടതുണ്ട്. വല്ലാര്‍പ്പാടം കണ്ടയിനര്‍ ടെര്‍മിനല്‍, എല്‍എന്‍ജി ടെര്‍മിനല്‍, പ്രകൃതിവാതക ശൃംഖല, കൊച്ചി മെട്രോ, കണ്ണൂര്‍ എയര്‍പോര്‍ട്ട്, താപ-ജലവൈദ്യുതി നിലയങ്ങള്‍, വിഴിഞ്ഞം ഹാര്‍ബര്‍, ദേശീയപാതകളും സംസ്ഥാന പാതകളും നാലുവരിയാക്കല്‍, തെക്കു-വടക്ക് അതിവേഗ റെയില്‍വെ തുടങ്ങിയവ പൂര്‍ത്തിയാക്കേണ്ടതുണ്ട്. മേല്‍പ്പറഞ്ഞവയില്‍ സ്വകാര്യ പങ്കാളിത്തമാകാമെങ്കിലും നമ്മുടെ ഗ്രാമ-ബ്ളോക്ക്-ജില്ലാ സംസ്ഥാനതല റോഡുകളുടെ അതിബൃഹത്തായ ശൃംഖല നവീകരിക്കുന്നതിന് സര്‍ക്കാര്‍തന്നെ മുതല്‍മുടക്കണം. ഇതിനായി അടുത്ത അഞ്ചുവര്‍ഷം 10,000 കോടിയോളം രൂപയുടെ നിക്ഷേപം വേണ്ടിവരും. യാഥാസ്ഥിതിക ധനനയംവെടിഞ്ഞ് വികസനോന്മുഖ ധനനയം സ്വീകരിച്ചാല്‍ മാത്രമേ ഇതിന് ആവശ്യമായ വിഭവങ്ങള്‍ കണ്ടെത്താന്‍ കഴിയൂ. ഒപ്പം നിര്‍മ്മാണരംഗത്ത് ഇന്ന് നേരിടുന്ന പ്രശ്നങ്ങള്‍, വിശേഷിച്ചും നിര്‍മ്മാണ സാമഗ്രികളുടെ ക്ഷാമം, പരിഹരിക്കുന്നതിന് ഹ്രസ്വ-ദീര്‍ഘകാല പരിപാടികള്‍ ആവിഷ്കരിക്കേണ്ടതുണ്ട്.

പുതിയൊരു വികസനോന്മുഖ ധനനയത്തിനു കേരളത്തില്‍ തുടക്കംകുറിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. കേന്ദ്രസര്‍ക്കാരിന്റെ യാഥാസ്ഥിതിക ധനനയമാണ് ഇതു നേരിടുന്ന ഏറ്റവും പ്രധാന പ്രശ്നം. കേരളത്തിന്റെ പശ്ചാത്തലസൌകര്യ പാക്കേജിന് 10,000 കോടി രൂപയെങ്കിലും വായ്പയെടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുവദിക്കണം. കേരളം കടക്കെണിയിലാണെന്നും മറ്റുമുള്ള വാദങ്ങള്‍ പഠന കോണ്‍ഗ്രസ് തള്ളിക്കളഞ്ഞു. വ്യവസ്ഥാപിതമായ മാനദണ്ഡങ്ങള്‍ അനുസരിച്ച് അനുവദനീയമായതിലും ഏറെ താഴെയാണ് കേരളത്തിന്റെ ഇന്നത്തെ കടബാധ്യത. ഒപ്പം, കടഭാരം സംബന്ധിച്ച സാമ്പത്തികശാസ്ത്രത്തിലെ തീര്‍പ്പുകളുടെ അടിസ്ഥാനത്തില്‍ പരിശോധിക്കുമ്പോള്‍ മൂലധനച്ചെലവിനായി ഇപ്രകാരം വായ്പയെടുക്കുന്നതുകൊണ്ട് ഒരു തകരാറും വരാനുമില്ല. കേരളത്തിന്റെ റവന്യു വരുമാനവും ഗണ്യമായി ഉയരുന്നതിനുള്ള സാധ്യതകള്‍ നിലനില്‍ക്കുകയാണ്.

വളരുന്ന സാമ്പത്തിക അസമത്വമാണ് ഇന്നത്തെ സാമ്പത്തിക വളര്‍ച്ചയുടെ പ്രമുഖ ദൌര്‍ബല്യം. താഴേക്കിടയിലുള്ള 30 ശതമാനം ജനങ്ങളുടെ ജീവിതനിലവാരം ഭീഷണി നേരിടുകയാണ്. ഇതിന്റെ പശ്ചാത്തലത്തില്‍ സാധാരണക്കാരെ മുഴുവന്‍ ഉള്‍പ്പെടുത്തുന്ന ഒരു സമഗ്ര സാമൂഹ്യ സുരക്ഷാ പദ്ധതിക്ക് പഠന കോണ്‍ഗ്രസ് രൂപം നല്‍കി. ജനനംമുതല്‍ മരണംവരെ സാധാരണക്കാരെ സംരക്ഷിക്കുന്ന ഒരു ക്ഷേമസമൂഹമായി കേരളം മാറണം. ഏറ്റവും അടിയന്തിരമായി ഏറ്റെടുക്കേണ്ട ഒരു കാര്യമാണിത്. ഇതുമായി ബന്ധപ്പെട്ട് ദളിതര്‍, ആദിവാസികള്‍, മത്സ്യത്തൊഴിലാളികള്‍ തുടങ്ങിയ ദുര്‍ബ്ബല വിഭാഗങ്ങളുടെ പ്രശ്നങ്ങള്‍, ലിംഗനീതിയുടെ പ്രശ്നങ്ങള്‍ എന്നിവ ചര്‍ച്ചചെയ്യപ്പെട്ടു. വ്യത്യസ്ത ശേഷികളുള്ള ജനവിഭാഗങ്ങളുടെ പ്രശ്നങ്ങളാണ് പഠനകോണ്‍ഗ്രസ് വിശദമായി ചര്‍ച്ചചെയ്ത മറ്റൊരു മേഖല. എല്ലാവര്‍ക്കും ഭക്ഷ്യസുരക്ഷ, ആരോഗ്യസുരക്ഷ, വീട്, കുടിവെള്ളം, വെളിച്ചം, ശുചിത്വം എന്നതാവണം കേരളത്തിന്റെ ലക്ഷ്യമെന്ന് പഠന കോണ്‍ഗ്രസ് വിലയിരുത്തി.

പ്രവാസി മലയാളികളുടെ ക്ഷേമത്തിനും സുരക്ഷയ്ക്കുമായി ഇതുവരെ സ്വീകരിച്ച നടപടികളുടെ പോരായ്മയും കേരളത്തിന്റെ വികസനത്തിന് പ്രവാസത്തിന്റെ സാധ്യതകള്‍ ഉപയോഗപ്പെടുത്താന്‍ കഴിയാത്തതിന്റെ പ്രശ്നങ്ങളും പഠനകോണ്‍ഗ്രസ് ചര്‍ച്ചചെയ്തു. നയ രൂപീകരണത്തില്‍ ഈ രംഗത്ത് സമീപഭാവിയില്‍ത്തന്നെ വലിയ മാറ്റങ്ങള്‍ അനിവാര്യമാണ്.

പാവങ്ങള്‍ക്ക് സംരക്ഷണം നല്‍കുന്നതിനൊപ്പംതന്നെ അവര്‍ പണിയെടുക്കുന്ന പരമ്പരാഗത വ്യവസായങ്ങള്‍, കൃഷി, മത്സ്യബന്ധനം, മൃഗപരിപാലനം തുടങ്ങിയ മേഖലകളെ സംരക്ഷിക്കേണ്ടതുണ്ട്. 1999-2004ലെ കാര്‍ഷികത്തകര്‍ച്ചയുടെ കെടുതിയില്‍നിന്ന് കഴിഞ്ഞ വര്‍ഷം മുതലാണ് കേരളം കരകയറിത്തുടങ്ങിയത്. ഈ അനുകൂല സാഹചര്യത്തില്‍ കേരളത്തിലെ ഭക്ഷ്യസുരക്ഷാ പരിപാടി കൂടുതല്‍ ഫലപ്രദമായി നടപ്പാക്കുകയും നാണ്യവിളകളുടെ ഉല്‍പാദനക്ഷമത ഉയര്‍ത്തുകയും കൃഷിക്കാര്‍ക്ക് വിലസ്ഥിരത ഉറപ്പുവരുത്തുകയും ചെയ്യുന്ന ഒരു കര്‍മ്മപരിപാടിക്ക് രൂപം നല്‍കേണ്ടതുണ്ട്. മണ്ണ്-ജല സംരക്ഷണത്തിനും വിള പരിപാലനത്തിനും ജനകീയ സംവിധാനങ്ങള്‍ വ്യാപിപ്പിക്കണം. പരമ്പരാഗത വ്യവസായങ്ങളുടെ സമയബന്ധിതമായ ആധുനികവല്‍ക്കരണം പ്രധാനമാണ്.

ഇന്ത്യയിലെ മൈക്രോ ഫിനാന്‍സ് രംഗത്തെ കോര്‍പ്പറേറ്റ്വത്കരണത്തിന്റെ പശ്ചാത്തലത്തില്‍ കുടുംബശ്രീ വ്യത്യസ്തമായ ഒരു ജനകീയ മാതൃക ഉയര്‍ത്തിപ്പിടിക്കുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോട് ബന്ധപ്പെടുത്തി സ്ത്രീ ശാക്തീകരണത്തിന് ഊന്നല്‍നല്‍കി എങ്ങനെ മൈക്രോക്രെഡിറ്റും ദാരിദ്ര്യനിര്‍മ്മാര്‍ജ്ജന പരിപാടികളും നടപ്പാക്കാം എന്നതിന് കുടുംബശ്രീ മാതൃകയാവുകയാണ്. ഇതിനകം ബാങ്കേതര ധനകാര്യ ഏജന്‍സിയായി രജിസ്ട്രേഷന് അപേക്ഷ സമര്‍പ്പിച്ചിട്ടുള്ള ജനശ്രീ തികച്ചും പ്രതിലോമകരമാണെന്ന് ആന്ധ്രയുടെ അനുഭവത്തിന്റെ പശ്ചാത്തലത്തില്‍ പഠന കോണ്‍ഗ്രസ് വിലയിരുത്തി.

പരിസ്ഥിതി സൌഹൃദ സമീപനത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കേണ്ടതുണ്ട് എന്ന് കോണ്‍ഗ്രസ് വിലയിരുത്തി. ഉയര്‍ന്ന വളര്‍ച്ച സ്ഥായിയാക്കാന്‍ ഇത് കൂടിയേതീരു. എല്ലാ മേഖലകളിലെയും ലിംഗനീതിയുടെ പ്രശ്നങ്ങളും കോണ്‍ഗ്രസ് ചര്‍ച്ചചെയ്തു. കേരളത്തില്‍ അടുത്തതായി നടക്കേണ്ട സാമൂഹ്യമാറ്റത്തിന്റെ ഏറ്റവും പ്രധാനമായ പ്രശ്നം ലിംഗനീതിയുടേതാണ്.

വൈജ്ഞാനിക സമൂഹമായി കേരളം മാറേണ്ടത് നമ്മുടെ വികസന സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിന് അത്യന്താപേക്ഷിതമാണ്. വിദ്യാഭ്യാസ-ആരോഗ്യ മേഖലകള്‍ക്ക് കേരളം നല്‍കിക്കൊണ്ടിരുന്ന മുന്‍ഗണന തുടരണം. ഇടക്കാലത്തുവന്ന അവഗണന തിരുത്തുന്നതിന് ഈ മേഖലയിലെ നിക്ഷേപം സമീപകാലത്ത് ഗണ്യമായി ഉയര്‍ത്തുകയുണ്ടായി. ഈ സമീപനം ശക്തിപ്പെടുത്തണം. ഉന്നത വിദ്യാഭ്യാസമേഖലയില്‍ വലിയതോതില്‍ മുതല്‍മുടക്ക് കൂടിയേതീരു. സ്കൂള്‍ വിദ്യാഭ്യാസത്തിന്റെയും പ്രാഥമിക ആരോഗ്യസൌകര്യങ്ങളുടെയും ഗുണനിലവാരത്തിലുണ്ടായ വലിയ ഉയര്‍ച്ച ഇനിയും മുന്നോട്ടുകൊണ്ടുപോകണം. ആരോഗ്യകരമായ കായിക സംസ്കാരത്തിനായി ആവിഷ്കരിച്ച സ്കീമുകള്‍ സമയബന്ധിതമായി നടപ്പാക്കപ്പെടണം.

മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ നടപ്പിലാക്കുന്നതിന് നിര്‍ണ്ണായക പങ്ക് സര്‍ക്കാരിനുണ്ട്. ഇതിന് സര്‍ക്കാരിന്റെ വിഭവശേഷി ഗണ്യമായിട്ടുയരണം. അതോടൊപ്പം കര്‍മ്മശേഷിയിലും സമൂലമാറ്റം വേണ്ടതുണ്ട്. വിവിധ ഭരണമേഖലകളിലെ പരിഷ്കാരങ്ങളെക്കുറിച്ച് കോണ്‍ഗ്രസ് വിലയിരുത്തി. അവയെല്ലാം സംയോജിപ്പിച്ച് ഒരു സമഗ്ര ഭരണപരിഷ്കാര സമയബന്ധിത പരിപാടി ആവിഷ്കരിക്കുകയാണ് ഇനിയുള്ള ലക്ഷ്യം. ഈ കടമ ഇനി നീട്ടിവയ്ക്കാനാകില്ല. സ്വതന്ത്ര സോഫ്റ്റ്വെയറിനെ അടിസ്ഥാനമാക്കിയുള്ള ഈ ഗവേണന്‍സാണ് കേരളം ലക്ഷ്യമിടേണ്ടത്. സമഗ്ര നിയമപരിഷ്കാര നടപടികള്‍ സ്വീകരിക്കേണ്ടതിന്റെ പ്രാധാന്യവും പഠനകോണ്‍ഗ്രസ് വിലയിരുത്തി. ഭരണപരിഷ്കാരരംഗത്തെ ഏറ്റവും പ്രധാന കാല്‍വയ്പായി അധികാരവികേന്ദ്രീകരണരംഗത്തെ ഇതുവരെയുള്ള നേട്ടങ്ങളെ കണക്കാക്കണം. എന്നാല്‍ ജനപങ്കാളിത്തം ഉറപ്പാക്കിയും ഉദ്യോഗസ്ഥ പുനര്‍വിന്യാസം പൂര്‍ത്തിയാക്കിയും വികസനവകുപ്പുകളുടെ വിവിധ തലങ്ങളിലെ ഏകോപനം സാധ്യമാക്കിയും ഈ രംഗത്തെ കടമകള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്.

ഭരണസംവിധാനംപോലെ വികസനത്തില്‍ സുപ്രധാനപങ്ക് കേരളത്തിലെ സഹകരണ പ്രസ്ഥാനത്തിനും വഹിക്കാനുണ്ട്. വൈദ്യനാഥന്‍ കമ്മിറ്റി റിപ്പോര്‍ട്ട് തിരസ്കരിക്കുമ്പോള്‍തന്നെ കേരളത്തിലെ സഹകരണ പ്രസ്ഥാനത്തിന്റെ പുന:സംഘടന സുപ്രധാന കടമയാണെന്ന് വിലയിരുത്തി.

പുത്തന്‍ വികസന സംസ്കാരത്തിന്റെ ആവശ്യകത ഇ എം എസ് പലവട്ടം ചൂണ്ടിക്കാണിച്ചിട്ടുണ്ട്. രാഷ്ട്രീയഭേദങ്ങള്‍ നിലനില്‍ക്കും. ആഗോളവല്‍ക്കരണ പരിഷ്കാരങ്ങളോടുള്ള എതിര്‍പ്പും തുടരും. എന്നാല്‍ അതേസമയം സംസ്ഥാനത്തിന്റെ വികസനത്തിന് പ്രായോഗികമായ ഒരു പരിപാടിയുടെ അടിസ്ഥാനത്തില്‍ വിപുലമായ യോജിപ്പ് വളര്‍ത്തിയെടുക്കാന്‍ കഴിയണം. ഇത്തരമൊരു സമീപനത്തിന് ജനാധിപത്യപരവും മതനിരപേക്ഷവുമായ സംസ്കാരം അത്യന്താപേക്ഷിതമാണ്. സാംസ്കാരിക മണ്ഡലത്തിലെ പ്രശ്നങ്ങള്‍, പ്രത്യേകിച്ച് മാധ്യമ മേഖലയെക്കുറിച്ച് പഠനകോണ്‍ഗ്രസ് വിശദമായി ചര്‍ച്ചചെയ്യുകയുണ്ടായി. സമവായങ്ങള്‍ രൂപപ്പെടുത്തുന്നതില്‍ മാധ്യമങ്ങള്‍ക്കും സുപ്രധാനമായ പങ്കുണ്ട്. മാധ്യമരംഗത്തെ അനാരോഗ്യകരമായ മത്സരവും നിക്ഷിപ്തതാല്‍പര്യങ്ങളും ഇതിനു തടസ്സം നില്‍ക്കരുത്.

പഠനകോണ്‍ഗ്രസ് മുന്നോട്ടുവെച്ച വികസനപരിപാടിയുടെ അടിത്തറ നിലവിലുള്ള ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍ സൃഷ്ടിച്ചുകഴിഞ്ഞു. ഇതിനുള്ള തുടര്‍ച്ചയാണ് ഇനി വേണ്ടത്. ഈ തുടര്‍ച്ച ഉറപ്പുവരുത്തുന്ന രാഷ്ടീയ പൊതുജനാഭിപ്രായം ഉണ്ടാകണം.

*
ഡോ. ടി എം തോമസ് ഐസക്

ചൊവ്വാഴ്ച, ജനുവരി 04, 2011

ആരാണീ വിഐപി ?

 by: Shafi Mji

'2003 ഒക്ടോബര്‍ മൂന്നിന് ലതാനായര്‍, മനോജ്, പ്രവീണ്‍, കൊച്ചുമോന്‍, അമ്മയുടെ ചേച്ചി ഓമന എന്നിവര്‍ ചേര്‍ന്ന് സീരിയലില്‍ അഭിനയിക്കാമെന്നു പറഞ്ഞ് കുമളിയില്‍ കൂട്ടിക്കൊണ്ടുപോയി. കുടിക്കാന്‍ ഡ്രിങ്ക്സ് തന്നു. അതിനുശേഷം ബോധം നശിച്ചു. ബോധം വന്നപ്പോള്‍ വസ്ത്രങ്ങള്‍ മുഴുവന്‍ നീക്കിയ സ്ഥിതിയിലായിരുന്നു'

കോട്ടയം മാതാ ആശുപത്രിയില്‍ മരണത്തോടു മല്ലിടവേ ശാരി നല്‍കിയ മൊഴിയാണിത്. 2004 സെപ്തംബര്‍ 21ന് വനിതാ കമീഷന്‍ അംഗം ലിസി ജേക്കബ്ബാണ് മൊഴിയെടുത്തത്.

ജീവിതം എന്തെന്നറിയും മുമ്പ് ഒരു വര്‍ഷത്തോളം ലൈംഗികപീഡനത്തിനിരയായി, ആരുടെയെന്നറിയാത്ത കുഞ്ഞിനെ പ്രസവിച്ച് പതിനേഴാമത്തെ വയസ്സില്‍ ദാരുണമായി കൊലചെയ്യപ്പെട്ട കിളിരൂരിലെ ശാരി കേരളത്തിന്റെ മനഃസാക്ഷിക്കുമുമ്പില്‍ ദീര്‍ഘനാള്‍ ചോദ്യചിഹ്നമായി നില്‍ക്കും. ശാരിയും അച്ഛനുമമ്മയുമില്ലാത്ത കുഞ്ഞ് ശയനയും ഉയര്‍ത്തുന്ന സാമൂഹ്യ പ്രശ്നത്തിനുനേരെ, പക്ഷേ, കേരളമിന്ന് മുഖം തിരിക്കുകയാണ.് പകരം മലീമസമായ രാഷ്ട്രീയ പകപോക്കലിനുവേണ്ടി ശാരിയെ വീണ്ടും വീണ്ടും കൊന്നുകൊണ്ടിരിക്കുന്നു.

നൃത്തത്തിലും ഫാഷന്‍ പരിപാടികളിലും മിടുക്ക് കാണിച്ച ശാരിയുടെ സീരിയല്‍ അഭിനയ മോഹം മുതലെടുത്താണ് പെണ്‍വാണിഭ സംഘം അവളെ റാഞ്ചിയത്. റിസോര്‍ട്ടുകളില്‍നിന്ന് റിസോര്‍ട്ടുകളിലേക്ക് പീഡനയാത്ര. 'കുമളിയില്‍വച്ച് ജ്യൂസ് കൊടുത്ത് മയക്കിയശേഷമാണ് ആദ്യ പീഡനം. അതിനുശേഷം പഴനിയില്‍ കൊണ്ടുപോയി ജ്യൂസ് കുടിക്കാന്‍ മകള്‍ മടി കാണിച്ചു. അപ്പോള്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി കുടിപ്പിച്ചു. അതുപോലെ ഗുരുവായൂരും കൊണ്ടുപോയി നിര്‍ബന്ധിച്ച് ജ്യൂസ് കുടിപ്പിച്ചു'. ശാരിയുടെ അച്ഛന്‍ സുരേന്ദ്രന്‍ ഇങ്ങനെ മൊഴി നല്‍കി.

ഗര്‍ഭിണിയായ ശാരിയെ ആഗസ്ത് 13നാണ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 15ന് പെണ്‍കുഞ്ഞിനെ പ്രസവിച്ചു. അമ്മയുടെ ആരോഗ്യനില വഷളായി. ഗുരുതരാവസ്ഥയില്‍ ആഗസ്ത് 28ന് മെഡിക്കല്‍ കോളേജില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. 29ന് കോട്ടയത്തെ കാരിത്താസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 30ന് തെള്ളകം മാതാ ആശുപത്രിയിലേക്കു മാറ്റി. രണ്ടുമാസം അവിടെ ചികിത്സ. ഒക്ടോബര്‍ 31ന് വീണ്ടും മെഡിക്കല്‍ കോളേജിലേക്ക്. നവംബര്‍ 13നു മരണം.

മരണകാരണം അണുബാധയെന്ന് ഔദ്യോഗികഭാഷ്യം. ആന്തരികാവയവങ്ങളുടെ രാസപരിശോധനയില്‍ അസ്വാഭാവികമായ അളവില്‍ ചെമ്പ് കലര്‍ന്നിരുന്നുവെന്ന് കണ്ടെത്തി. ശരീരത്തിലെ ലോഹാംശം മാരകമായി ഉയര്‍ന്നതു മൂലമാണ് മഞ്ഞപ്പിത്തം വന്ന് ക്രമേണ മരണത്തിലേക്കു നീങ്ങിയതെന്ന് പോസ്റ്റ്മോര്‍ട്ടത്തിനു നേതൃത്വം നല്‍കിയ ഫോറന്‍സിക് വിദഗ്ധന്‍ പറഞ്ഞു. എന്നാല്‍ ഒടുവില്‍ കേസന്വേഷിച്ച സിബിഐ ഈ വാദം തള്ളി.

റിസോര്‍ട്ടുകളില്‍നിന്ന് റിസോര്‍ട്ടുകളിലേക്ക്. ആശുപത്രികളില്‍നിന്ന് ആശുപത്രികളിലേക്ക്. ആദ്യം ലൈംഗികപീഡനം, പിന്നെ ചികിത്സാപീഡനം. മരണ കാരണം എന്തെന്ന് ഒരന്വേഷണത്തിലും ഉറപ്പിച്ചു പറയാത്ത മരണം. അതിക്രൂരമായ കൊലപാതകമല്ലാതെ മറ്റെന്താണിത്. ശാരിയുടെ അമ്മ ശ്രീദേവിയുടെ മൊഴിയില്‍ ഇങ്ങനെയുണ്ട്: 'മെഡിക്കല്‍ കോളേജില്‍ ചെന്നപ്പോള്‍ രണ്ടു ദിവസം ലേബര്‍ റൂമിലായിരുന്നു. മൂന്നാം ദിവസം കുട്ടി കരച്ചിലായിരുന്നു. മയക്കത്തില്‍ പ്രസവിച്ചു. പിറ്റേ ദിവസം മുതല്‍ ഛര്‍ദിയും വേദനയുമായിരുന്നു. ആരും കാര്യമായി ഒന്നും ചെയ്തില്ല. കൊച്ചുഡോക്ടര്‍ ആയിരുന്നു നോക്കിയത്. സീനിയര്‍ ഡോക്ടര്‍ വന്നപ്പോള്‍ കൊച്ചുഡോക്ടര്‍ പറയുന്നത് കേട്ടു മറുപിള്ള പോയിട്ടില്ലെന്ന്'

കേസ് ഒടുവില്‍ അന്വേഷിച്ച സിബിഐ സംഘം എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലെ പ്രതികള്‍ നേരത്തെ ലോക്കല്‍ പൊലീസ് പ്രതിചേര്‍ത്ത ഒമ്പതുപേര്‍ മാത്രമാണ്. നാലാം പ്രതി ലത എസ് നായര്‍, ഒന്നാം പ്രതി ശാരിയുടെ അമ്മയുടെ ചേച്ചി ഓമനക്കുട്ടി. പ്രതികളെല്ലാം കൂട്ടിക്കൊടുപ്പുകാര്‍. പ്രമാദമായ പെണ്‍വാണിഭക്കേസിലെ പ്രതികള്‍ കൂട്ടിക്കൊടുപ്പുകാര്‍ മാത്രമാവുമോ?

അല്ലെന്ന് ശാരി മരണക്കിടക്കയില്‍നിന്ന് വനിതാ കമീഷനു നല്‍കിയ മൊഴിയില്‍ പറയുന്നു. 'ആലപ്പുഴയില്‍ ഒരു റിസോര്‍ട്ടില്‍ കൊണ്ടുപോയി ചാന്‍സ് ചോദിച്ച് ഏഷ്യാനെറ്റിലെ മോഹന്‍സാറിന്റെ അടുത്ത് ചെന്നു. പിന്നീട് പൂജപ്പുര സെവന്‍ ആര്‍ട്സില്‍ കൊണ്ടുപോയി ചാന്‍സ് ചോദിച്ചു'. അച്ഛന്‍ സുരേന്ദ്രന്റെ മൊഴിയില്‍ ഇങ്ങനെയുണ്ട്: 'പീഡിപ്പിച്ചവരില്‍ ഒരാള്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ - സത്യന്‍, സത്യനേശന്‍, സതീശന്‍ എന്നിങ്ങനെ ഒരുപേര് പെണ്‍കുട്ടി പറഞ്ഞിരുന്നു. എറണാകുളത്ത് ഒരു സെയില്‍സ് ടാക്സ് ഓഫീസര്‍ ഉണ്ടെന്ന് കുട്ടി പറഞ്ഞു. ശ്രീകുമാര്‍, ജോസ്, ഡ്രൈവര്‍, ലതയും കൂടെയാണ് ആലപ്പുഴ കുവൈത്ത് ചാണ്ടിയുടെ വീട്ടില്‍ കൊണ്ടുപോയത്. ലതയോടും മനോജിനോടും പ്രവീണിനോടും താന്‍ ഗര്‍ഭിണിയാണെന്ന് കുട്ടി പറഞ്ഞിരുന്നു. പൊലീസ് ഉദ്യോഗസ്ഥര്‍ കുറ്റവാളികളെ ശരിക്ക് ചോദ്യം ചെയ്യുന്നില്ലാ എന്നാണ് ഞങ്ങളുടെ അഭിപ്രായം.'

സിബിഐയുടെ ഒടുവിലത്തെ റിപ്പോര്‍ട്ടില്‍ ഇങ്ങനെ പറയുന്നു: 'ആലപ്പുഴയിലെ റിസോര്‍ട്ടില്‍ തോമസ് ചാണ്ടി എംഎല്‍എ, ഏഷ്യാനെറ്റ് മോഹനന്‍ എന്നിവര്‍ക്ക് ലതാനായര്‍ ശാരിയെ പരിചയപ്പെടുത്തിയിരുന്നെങ്കിലും ഇവര്‍ ഉപദ്രവിച്ചില്ല. പോയി ശരീരമൊക്കെ നന്നാക്കി വരൂ എന്ന് പറഞ്ഞ് മടക്കി അയക്കുകയായിരുന്നു.'

ആരാണ് തോമസ് ചാണ്ടി? മന്ത്രി പി കെ ശ്രീമതിയുടെ രാജി ആവശ്യപ്പെട്ട് നിയമസഭയില്‍ വായമൂടിക്കെട്ടി പ്രകടനം നടത്തിയ പ്രതിപക്ഷ എംഎല്‍എ. ഉമ്മന്‍ചാണ്ടി ഭരണകാലത്ത് കോണ്‍ഗ്രസിന്റെ ഫണ്ട് സംഘാടകസംഘത്തിലെ പ്രമുഖന്‍. ആരാണ് മോഹനന്‍? ഏഷ്യാനെറ്റ് ചാനലിന്റെ തലവന്‍. ഇതൊന്നും കേരളത്തിലെ മാധ്യമങ്ങള്‍ അറിയാത്ത കാര്യമാണോ? അറിഞ്ഞിട്ടും അവരെന്തുകാണ്ട് ഈ ചൂടുള്ള വാര്‍ത്ത പൂഴ്ത്തി?

വിഐപിയെ രക്ഷിച്ച വിവിഐപി

Shafi Maji

ശാരി മരണത്തോട് മല്ലിടുമ്പോള്‍ ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള സംസ്ഥാന ഭരണകൂടം പെണ്‍കുട്ടിയുടെ ജീവന്‍രക്ഷിക്കാനല്ല ശ്രമിച്ചത്. പകരം പെണ്‍കുട്ടിയുടെ മൊഴിയില്‍ പേരുവന്ന വിഐപികളെ രക്ഷിക്കാന്‍ കരുനീക്കുകയായിരുന്നു. ഇതിനായി വിവിഐപി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിതന്നെ പലതവണ കോട്ടയത്ത് വന്നുപോയി. എന്നാല്‍ ഒരിക്കല്‍പോലും ശാരിയെ ചെന്നുകാണാന്‍ മുഖ്യമന്ത്രി തയാറായില്ല.

2004 സെപ്തംബര്‍ 29ന് തിരുവല്ലയില്‍ മുഖ്യമന്ത്രി അന്വേഷണ ഉദ്യോഗസ്ഥരുടെ പ്രത്യേകയോഗം വിളിച്ചുചേര്‍ത്തു. ഡിജിപി ഹോര്‍മിസ് തരകനും പങ്കെടുത്തു. സിഐ റാങ്കിലുള്ള ഒരുദ്യോഗസ്ഥനുമായി മുഖ്യമന്ത്രി അടച്ചിട്ട മുറിയില്‍ ദീര്‍ഘനേരം രഹസ്യചര്‍ച നടത്തി. ഒക്ടോബര്‍ ഒന്നിന് തിരുവല്ല ടിബിയില്‍ ഡിജിപി പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം വീണ്ടും വിളിച്ചുപേര്‍ത്തു.

ഈ യോഗങ്ങള്‍ക്കുശേഷമാണ് കേസ് ഡയറി പൊലീസ് തിരുത്തിയത്. വിഐപികളുടെ പേരുള്‍പ്പെട്ട ഭാഗം കീറിക്കളയുകയായിരുന്നു. ഇത് കണ്ടുപിടിച്ച കേരളാ ഹൈക്കോടതി സംസ്ഥാന ആഭ്യന്തര വകുപ്പിനെ അതിരൂക്ഷമായി വിമര്‍ശിച്ചു. ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രതിക്കൂട്ടിലായി. പെണ്‍വാണിഭ സംഘത്തിലെ പ്രധാന കണ്ണി ലതാനായരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കവേ 2004 ഒക്ടോബര്‍ 6,9 തിയതികളില്‍ ജസ്റ്റിസ് ബസന്ത് പൊലീസിനുനേരെ പൊട്ടിത്തെറിച്ചു. "നഗ്നനേത്രങ്ങള്‍കൊണ്ട് പരിശോധിച്ചാല്‍ പരാതിയുടെ ഒന്നാംപേജ് രണ്ട്, മൂന്ന് പേജുകളില്‍നിന്ന് വ്യത്യസ്തമാണെന്ന് ഏതൊരാള്‍ക്കും മനസ്സിലാക്കാം''-കോടതി നിരീക്ഷിച്ചു. പെണ്‍കുട്ടിയുടെ പിതാവ് കോട്ടയം ജില്ലാ പൊലീസ് സുപ്രണ്ടിന് നല്‍കിയ പരാതിയെക്കുറിച്ചാണ് പരാമര്‍ശം. ഈ പരാതിയെത്തുടര്‍ന്നാണ് കേസന്വേഷണം ആരംഭിച്ചതെങ്കിലും ആദ്യഘട്ടത്തില്‍ അത് കേസ് ഡയറിയില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. കോടതി ആവര്‍ത്തിച്ച് ആവശ്യപ്പെട്ടപ്പോഴാണ് കൃത്രിമം വരുത്തി ഉള്‍പ്പെടുത്തിയത്. ഈ പരാതി പ്രഥമവിവര മൊഴിയുടെ ഭാഗമാക്കിയിരുന്നുമില്ല. ഇതില്‍ കോടതി അത്ഭുതം പ്രകടിപ്പിച്ചു. "ഇതില്‍ ഉന്നതരുടെ പേരുള്ളതിനാലാണോ?'' എന്ന് നിറഞ്ഞ ചേംബറില്‍ ജഡ്ജി ചോദ്യമെറിഞ്ഞപ്പോള്‍ പബ്ളിക് പ്രോസിക്യൂട്ടര്‍ നിന്നുപരുങ്ങി.

ഹൈക്കോടതിയുടെ ചരിത്രത്തില്‍ ഉണ്ടാകാത്ത ഒരു നിര്‍ദേശവുംജസ്റ്റിസ് ബസന്ത് അന്നു നല്‍കി. പേജുകള്‍ ഇനിയും മാറാതിരിക്കാന്‍ എല്ലാ പേജുകളിലും ഹൈക്കോടതിയുടെ മുദ്ര പതിപ്പിക്കാനായിരുന്നു ആ നിര്‍ദേശം. കേസ് ഡയറിയില്‍ പേജ്നമ്പര്‍ പോലും ഇടാതിരുന്നതിനെ കോടതി കളിയാക്കി.

ശാരിക്ക് പ്രായപൂര്‍ത്തിയായെന്ന് സ്ഥാപിക്കാനുള്ള പൊലീസിന്റെ ശ്രമവും കോടതിയുടെ ഇടപെട്ടതിനാലാണ് പൊളിഞ്ഞത്. കേസ് ഡയറിയില്‍ പ്രായം 19 എന്നാണ് രേഖപ്പെടുത്തിയിരുന്നത്. എന്നാല്‍ ഇതിനാസ്പദമായ തെളിവ് കോടതിയില്‍ ഹാജരാക്കിയില്ല. പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായെന്ന് പ്രോസിക്യൂട്ടര്‍ ആവര്‍ത്തിച്ച് വാദിച്ചപ്പോള്‍ ഏതു രേഖയുടെ അടിസ്ഥാനത്തിലാണിതെന്ന് കോടതി ചോദിച്ചു. പെണ്‍കുട്ടി പറഞ്ഞതു പ്രകാരമാണെന്നായിരുന്നു പ്രോസിക്യൂട്ടറുടെ മറുപടി. നാലുതവണ കോടതിആവശ്യപ്പെട്ടിട്ടും സ്കൂള്‍രേഖ പരിശോധിക്കാനുള്ള പ്രാഥമിക ചുമതല എന്തുകൊണ്ട് പൊലീസ് നിര്‍വഹിച്ചില്ലെന്ന് കോടതി അത്ഭുതപ്പെട്ടു. പിന്നീട് ഡിഐജി ശ്രീലേഖയുടെ നേതൃത്വത്തിലുള്ള പ്രത്യേകാന്വേഷണത്തിന്റെ പരിശോധനയില്‍ പ്രായം 17 ആണെന്ന് കണ്ടെത്തി. പീഡനത്തിനിരയായ പെണ്‍കുട്ടി മേജറാണെന്നു കാണിക്കാന്‍ വെപ്രാളപ്പെട്ട് കോടതി സമക്ഷം നാണംകെട്ട കേരളത്തിലെ ഏക ആഭ്യന്തരമന്ത്രി എന്ന റെക്കോഡ് ഉമ്മന്‍ചാണ്ടിക്കു സ്വന്തം.

പ്രതി പ്രവീണുമായി ശാരി സ്നേഹത്തിലായിരുന്നുവെന്നും 2004 സെപ്തംബര്‍ 14ന് വിവാഹക്കരാറുണ്ടാക്കിയെന്നും കേസ് ഡയറിയില്‍ കാണാം. പെണ്‍കുട്ടിക്ക് അഞ്ചുലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്നും വിവാഹം കഴിക്കാമെന്നും അതില്‍ പറയുന്നു. ഈ കരാറിനെക്കുറിച്ച് എന്തുകൊണ്ട് അന്വേഷിച്ചില്ലെന്ന് കോടതി ചോദിച്ചു. പ്രതിയെ ഭീഷണിപ്പെടുത്തി ഒപ്പിടുവിപ്പിച്ചതാണെന്നായിരുന്നു പ്രോസിക്യൂട്ടറുടെ മറുപടി. ആരാണ് ഭീഷണിപ്പെടുത്തിയതെന്നും എന്തിനാണ് ഭീഷണിയെന്നും കോടതി ചോദിച്ചു. ഇക്കാര്യത്തില്‍ പെണ്‍കുട്ടിയുടെ അഛന്റെ മൊഴിപോലും എന്തുകൊണ്ട് പൊലീസ് രേഖപ്പെടുത്തിയില്ലെന്ന് കോടതിചോദിച്ചപ്പോള്‍ പ്രോസിക്യൂട്ടര്‍ നിന്നു വിയര്‍ത്തു.

ഇത്രയും രൂക്ഷമായ ജൂഡീഷ്യറിയുടെ വിമര്‍ശനത്തിനുമുന്നില്‍ ഏതു മുഖ്യമന്ത്രിയും ചൂളും. ഏത് ഡിജിപിയും വിയര്‍ക്കും. പക്ഷേ അവര്‍ ചൂളിയില്ല; വിയര്‍ത്തില്ല. പകരം ഒരു സര്‍ക്കിള്‍ ഇന്‍സ്പെക്ടറെ സസ്പെന്റ്ചെയ്ത് 'നിയമത്തെ അതിന്റെ വഴിക്കുവിട്ടു'. പിന്നെയോ..... ഉമ്മന്‍ചാണ്ടിയുടെ വിലയിടിഞ്ഞപ്പോള്‍ മാധ്യമങ്ങള്‍ രക്ഷക്കെത്തി. കിളിരൂര്‍ കേസ് അട്ടിമറിക്കപ്പെടാതിരിക്കാന്‍ ഇടപെട്ട സിപിഐ എം നേതാക്കള്‍ക്കുനേരെ മാധ്യമങ്ങള്‍ ചെളിവാരിയെറിഞ്ഞു. നുണ പലവട്ടം ആവര്‍ത്തിച്ചാല്‍ സത്യമാകുമെന്ന തന്ത്രം അവര്‍ പുറത്തെടുത്തു.

കിളിരൂര്‍കേസില്‍ ഒഴിവാക്കപ്പെട്ട വിഐപിമാര്‍ രണ്ടല്ല, കൂടുതലുണ്ട്. പക്ഷേ ഒരേയൊരു വിവിഐപിയേ ഉള്ളൂ. അത് അന്നത്തെ മുഖ്യമന്ത്രി, ഇന്നത്തെ പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി മാത്രമാണ്. ശാരിയും മാതാപിതാക്കളും മൊഴിനല്‍കിയ ഒരു എംഎല്‍എയെയും മൊഴിയില്‍പെടാത്ത മറ്റൊരു എംഎല്‍എയെയും കൂട്ടി ഈ വിവിഐപി 2007ല്‍ എന്തിനാണ് നിയമസഭയില്‍ ബഹളംവെച്ചത്? ശാരിയെ ആശുപത്രിയില്‍ചെന്നുകണ്ടു എന്ന ഒരേയൊരു കുറ്റത്തിന് പി കെ ശ്രീമതി രാജിവെക്കണമെന്നാവശ്യപ്പെട്ട് ഉമ്മന്‍ചാണ്ടിയും കൂട്ടരും ഇറങ്ങിപ്പോയതിനെ എങ്ങിനെ വിശേഷിപ്പിക്കാം. എ കെ ആന്റണിയുടെ ഭാഷയില്‍ പറഞ്ഞാല്‍ ക്രൂരവും പൈശാചികവും