by: Shafi Mji
'2003 ഒക്ടോബര്‍ മൂന്നിന് ലതാനായര്‍, മനോജ്, പ്രവീണ്‍, കൊച്ചുമോന്, അമ്മയുടെ ചേച്ചി ഓമന എന്നിവര്‍ ചേര്‍ന്ന് സീരിയലില്‍ അഭിനയിക്കാമെന്നു പറഞ്ഞ് കുമളിയില്‍ കൂട്ടിക്കൊണ്ടുപോയി. കുടിക്കാന്‍ ഡ്രിങ്ക്സ് തന്നു. അതിനുശേഷം ബോധം നശിച്ചു. ബോധം വന്നപ്പോള്‍ വസ്ത്രങ്ങള്‍ മുഴുവന്‍ നീക്കിയ സ്ഥിതിയിലായിരുന്നു'
കോട്ടയം മാതാ ആശുപത്രിയില്‍ മരണത്തോടു മല്ലിടവേ ശാരി നല്കിയ മൊഴിയാണിത്. 2004 സെപ്തംബര്‍ 21ന് വനിതാ കമീഷന് അംഗം ലിസി ജേക്കബ്ബാണ് മൊഴിയെടുത്തത്.
ജീവിതം എന്തെന്നറിയും മുമ്പ് ഒരു വര്‍ഷത്തോളം ലൈംഗികപീഡനത്തിനിരയായി, ആരുടെയെന്നറിയാത്ത കുഞ്ഞിനെ പ്രസവിച്ച് പതിനേഴാമത്തെ വയസ്സില്‍ ദാരുണമായി കൊലചെയ്യപ്പെട്ട കിളിരൂരിലെ ശാരി കേരളത്തിന്റെ മനഃസാക്ഷിക്കുമുമ്പില്‍ ദീര്‍ഘനാള്‍ ചോദ്യചിഹ്നമായി നില്ക്കും. ശാരിയും അച്ഛനുമമ്മയുമില്ലാത്ത കുഞ്ഞ് ശയനയും ഉയര്‍ത്തുന്ന സാമൂഹ്യ പ്രശ്നത്തിനുനേരെ, പക്ഷേ, കേരളമിന്ന് മുഖം തിരിക്കുകയാണ.് പകരം മലീമസമായ രാഷ്ട്രീയ പകപോക്കലിനുവേണ്ടി ശാരിയെ വീണ്ടും വീണ്ടും കൊന്നുകൊണ്ടിരിക്കുന്നു.
നൃത്തത്തിലും ഫാഷന്‍ പരിപാടികളിലും മിടുക്ക് കാണിച്ച ശാരിയുടെ സീരിയല്‍ അഭിനയ മോഹം മുതലെടുത്താണ് പെണ്‍വാണിഭ സംഘം അവളെ റാഞ്ചിയത്. റിസോര്‍ട്ടുകളില്‍നിന്ന് റിസോര്‍ട്ടുകളിലേക്ക് പീഡനയാത്ര. 'കുമളിയില്‍വച്ച് ജ്യൂസ് കൊടുത്ത് മയക്കിയശേഷമാണ് ആദ്യ പീഡനം. അതിനുശേഷം പഴനിയില്‍ കൊണ്ടുപോയി ജ്യൂസ് കുടിക്കാന്‍ മകള്‍ മടി കാണിച്ചു. അപ്പോള്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി കുടിപ്പിച്ചു. അതുപോലെ ഗുരുവായൂരും കൊണ്ടുപോയി നിര്‍ബന്ധിച്ച് ജ്യൂസ് കുടിപ്പിച്ചു'. ശാരിയുടെ അച്ഛന് സുരേന്ദ്രന് ഇങ്ങനെ മൊഴി നല്കി.
ഗര്‍ഭിണിയായ ശാരിയെ ആഗസ്ത് 13നാണ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 15ന് പെണ്‍കുഞ്ഞിനെ പ്രസവിച്ചു. അമ്മയുടെ ആരോഗ്യനില വഷളായി. ഗുരുതരാവസ്ഥയില്‍ ആഗസ്ത് 28ന് മെഡിക്കല്‍ കോളേജില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. 29ന് കോട്ടയത്തെ കാരിത്താസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 30ന് തെള്ളകം മാതാ ആശുപത്രിയിലേക്കു മാറ്റി. രണ്ടുമാസം അവിടെ ചികിത്സ. ഒക്ടോബര്‍ 31ന് വീണ്ടും മെഡിക്കല്‍ കോളേജിലേക്ക്. നവംബര്‍ 13നു മരണം.
മരണകാരണം അണുബാധയെന്ന് ഔദ്യോഗികഭാഷ്യം. ആന്തരികാവയവങ്ങളുടെ രാസപരിശോധനയില്‍ അസ്വാഭാവികമായ അളവില്‍ ചെമ്പ് കലര്‍ന്നിരുന്നുവെന്ന് കണ്ടെത്തി. ശരീരത്തിലെ ലോഹാംശം മാരകമായി ഉയര്‍ന്നതു മൂലമാണ് മഞ്ഞപ്പിത്തം വന്ന് ക്രമേണ മരണത്തിലേക്കു നീങ്ങിയതെന്ന് പോസ്റ്റ്മോര്‍ട്ടത്തിനു നേതൃത്വം നല്കിയ ഫോറന്‍സിക് വിദഗ്ധന്‍ പറഞ്ഞു. എന്നാല്‍ ഒടുവില്‍ കേസന്വേഷിച്ച സിബിഐ ഈ വാദം തള്ളി.
റിസോര്‍ട്ടുകളില്‍നിന്ന് റിസോര്‍ട്ടുകളിലേക്ക്. ആശുപത്രികളില്‍നിന്ന് ആശുപത്രികളിലേക്ക്. ആദ്യം ലൈംഗികപീഡനം, പിന്നെ ചികിത്സാപീഡനം. മരണ കാരണം എന്തെന്ന് ഒരന്വേഷണത്തിലും ഉറപ്പിച്ചു പറയാത്ത മരണം. അതിക്രൂരമായ കൊലപാതകമല്ലാതെ മറ്റെന്താണിത്. ശാരിയുടെ അമ്മ ശ്രീദേവിയുടെ മൊഴിയില്‍ ഇങ്ങനെയുണ്ട്: 'മെഡിക്കല്‍ കോളേജില്‍ ചെന്നപ്പോള്‍ രണ്ടു ദിവസം ലേബര്‍ റൂമിലായിരുന്നു. മൂന്നാം ദിവസം കുട്ടി കരച്ചിലായിരുന്നു. മയക്കത്തില്‍ പ്രസവിച്ചു. പിറ്റേ ദിവസം മുതല്‍ ഛര്‍ദിയും വേദനയുമായിരുന്നു. ആരും കാര്യമായി ഒന്നും ചെയ്തില്ല. കൊച്ചുഡോക്ടര്‍ ആയിരുന്നു നോക്കിയത്. സീനിയര്‍ ഡോക്ടര്‍ വന്നപ്പോള്‍ കൊച്ചുഡോക്ടര്‍ പറയുന്നത് കേട്ടു മറുപിള്ള പോയിട്ടില്ലെന്ന്'
കേസ് ഒടുവില്‍ അന്വേഷിച്ച സിബിഐ സംഘം എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലെ പ്രതികള്‍ നേരത്തെ ലോക്കല്‍ പൊലീസ് പ്രതിചേര്‍ത്ത ഒമ്പതുപേര്‍ മാത്രമാണ്. നാലാം പ്രതി ലത എസ് നായര്‍, ഒന്നാം പ്രതി ശാരിയുടെ അമ്മയുടെ ചേച്ചി ഓമനക്കുട്ടി. പ്രതികളെല്ലാം കൂട്ടിക്കൊടുപ്പുകാര്‍. പ്രമാദമായ പെണ്‍വാണിഭക്കേസിലെ പ്രതികള്‍ കൂട്ടിക്കൊടുപ്പുകാര്‍ മാത്രമാവുമോ?
അല്ലെന്ന് ശാരി മരണക്കിടക്കയില്‍നിന്ന് വനിതാ കമീഷനു നല്കിയ മൊഴിയില്‍ പറയുന്നു. 'ആലപ്പുഴയില്‍ ഒരു റിസോര്‍ട്ടില്‍ കൊണ്ടുപോയി ചാന്‍സ് ചോദിച്ച് ഏഷ്യാനെറ്റിലെ മോഹന്‍സാറിന്റെ അടുത്ത് ചെന്നു. പിന്നീട് പൂജപ്പുര സെവന് ആര്‍ട്സില്‍ കൊണ്ടുപോയി ചാന്‍സ് ചോദിച്ചു'. അച്ഛന് സുരേന്ദ്രന്റെ മൊഴിയില്‍ ഇങ്ങനെയുണ്ട്: 'പീഡിപ്പിച്ചവരില്‍ ഒരാള്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ - സത്യന്, സത്യനേശന്, സതീശന് എന്നിങ്ങനെ ഒരുപേര് പെണ്‍കുട്ടി പറഞ്ഞിരുന്നു. എറണാകുളത്ത് ഒരു സെയില്‍സ് ടാക്സ് ഓഫീസര്‍ ഉണ്ടെന്ന് കുട്ടി പറഞ്ഞു. ശ്രീകുമാര്‍, ജോസ്, ഡ്രൈവര്‍, ലതയും കൂടെയാണ് ആലപ്പുഴ കുവൈത്ത് ചാണ്ടിയുടെ വീട്ടില്‍ കൊണ്ടുപോയത്. ലതയോടും മനോജിനോടും പ്രവീണിനോടും താന്‍ ഗര്‍ഭിണിയാണെന്ന് കുട്ടി പറഞ്ഞിരുന്നു. പൊലീസ് ഉദ്യോഗസ്ഥര്‍ കുറ്റവാളികളെ ശരിക്ക് ചോദ്യം ചെയ്യുന്നില്ലാ എന്നാണ് ഞങ്ങളുടെ അഭിപ്രായം.'
സിബിഐയുടെ ഒടുവിലത്തെ റിപ്പോര്‍ട്ടില്‍ ഇങ്ങനെ പറയുന്നു: 'ആലപ്പുഴയിലെ റിസോര്‍ട്ടില്‍ തോമസ് ചാണ്ടി എംഎല്‍എ, ഏഷ്യാനെറ്റ് മോഹനന് എന്നിവര്‍ക്ക് ലതാനായര്‍ ശാരിയെ പരിചയപ്പെടുത്തിയിരുന്നെങ്കിലും ഇവര്‍ ഉപദ്രവിച്ചില്ല. പോയി ശരീരമൊക്കെ നന്നാക്കി വരൂ എന്ന് പറഞ്ഞ് മടക്കി അയക്കുകയായിരുന്നു.'
ആരാണ് തോമസ് ചാണ്ടി? മന്ത്രി പി കെ ശ്രീമതിയുടെ രാജി ആവശ്യപ്പെട്ട് നിയമസഭയില്‍ വായമൂടിക്കെട്ടി പ്രകടനം നടത്തിയ പ്രതിപക്ഷ എംഎല്‍എ. ഉമ്മന്‍ചാണ്ടി ഭരണകാലത്ത് കോണ്‍ഗ്രസിന്റെ ഫണ്ട് സംഘാടകസംഘത്തിലെ പ്രമുഖന്. ആരാണ് മോഹനന്? ഏഷ്യാനെറ്റ് ചാനലിന്റെ തലവന്‍. ഇതൊന്നും കേരളത്തിലെ മാധ്യമങ്ങള്‍ അറിയാത്ത കാര്യമാണോ? അറിഞ്ഞിട്ടും അവരെന്തുകാണ്ട് ഈ ചൂടുള്ള വാര്‍ത്ത പൂഴ്ത്തി?
2 അഭിപ്രായങ്ങൾ:
കെ.പി മോഹനന് ഇപ്പോള്‍ ജയ് ഹിന്ദ് ടി.വിയിലാണ്......!!!
സണികുട്ടിയെ മാറ്റി ചെന്നിതലയാണ് മോഹനനെ നിയമിച്ചത......!!!
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ