മറവിക്കെതിരെ ഓര്‍മയുടെ കലാപം അധികാരത്തിനെതിരെയുള്ള കലാപമാണെന്ന് എഴുതിയത് ചെക്ക് എഴുത്തുകാരന് മിലന് കുന്ദേരയാണ്. ഇന്ത്യയില്‍ അതിന് അല്പം മാറ്റം കൂടിയാവണം. ഇവിടെ, മൗനത്തിനെതിരെയുള്ള ശബ്ദത്തിന്റെ കലാപം കൂടിയാണ് അധികാരത്തിനെതിരെയുള്ള കലാപം. അത് അനീതിക്കെതിരെയുള്ള കലാപമാണ്. അധികാരികള്‍ മൗനം കൊണ്ട് ഗൂഢാലോചന നടത്തുന്നവേളയില്‍ നീതിക്കുമേല്‍ അനീതിയുടെ ഇരുള് പരക്കുന്നു. ആ മൗനത്തെ ശബ്ദംകൊണ്ടുമാത്രമേ തുടച്ചുനീക്കാനാകൂ. തൊണ്ടക്കുഴിയില്‍ നിന്നുയരുന്നതു മാത്രമല്ല ശബ്ദം. വാക്കുകള്‍, എഴുതപ്പെട്ട വാക്കുകള്‍തന്നെ... അതൊരേസമയം മറവിക്കെതിരെ ഓര്‍മയേയും നിശ്ശബ്ദതയ്ക്കെതിരെ ശബ്ദത്തേയും സൃഷ്ടിക്കുന്നു.
ഇന്ന് ഇന്ത്യയിലാകെ ഇസ്ലാമിക തീവ്രവാദികളും അവരുയര്‍ത്തുന്ന ഭീഷണികളും പ്രധാന ചര്‍ച്ചാവിഷയമാണ്. എന്നാല്‍, അതോടൊപ്പംതന്നെ, അതിന്റെ മറവില്‍ ഹിന്ദുത്വ ഭീകരതയും വളര്‍ന്നുപന്തലിച്ചതിന്റെ തെളിവുകള്‍ പല അന്വേഷണങ്ങളിലും ഗതിമാറ്റമുണ്ടാക്കിയിട്ടും അത്തരം അന്വേഷണങ്ങളെ ഏകോപിപ്പിച്ചുകൊണ്ടൊരു സമഗ്രഅന്വേഷണം ഉണ്ടാക്കാന്‍ മെനക്കെടാതെ, നേര്‍വഴിക്കു നീങ്ങുന്ന അന്വേഷണങ്ങള്‍ എപ്പോഴെങ്കിലും ഇസ്ലാമിക തീവ്രവാദികളില്‍നിന്ന് ഹിന്ദുത്വ തീവ്രവാദികളിലേക്ക് നീങ്ങിയാല്‍, അന്വേഷണം തന്നെ മരവിപ്പിക്കുന്ന വിധത്തിലാണിവിടെ കാര്യങ്ങളെന്നു വരുന്നു. അത്തരം കേസുകളെ പഠിച്ച് ചെയ്ത കവര്സ്റ്റോറികളുമായാണ് ഇത്തവണത്തെ ഔട്ട്ലുക് മാസിക പുറത്തുവന്നിരിക്കുന്നത്.
കഴിഞ്ഞയിടെ, പാക്കിസ്ഥാന് സഹായത്തോടെ ഇസ്ലാമിക് സംഘടനകള്‍ നടത്തിയതെന്ന് ഇന്ത്യ ആരോപിച്ച നിരവധി ബോംബുസ്ഫോടനങ്ങള്‍ യഥാര്‍ത്ഥത്തില്‍ നടത്തിയത് ഹിന്ദുത്വവാദികളാണെന്ന് പ്രത്യേക അന്വേഷണ സംഘങ്ങളോ സിബിഐയോ കണ്ടെത്തിയിരുന്നതായി ചന്ദര്‍ സുത ദോഗ്ര എഴുതിയ ഡെഡ് ഇന്‍ ഇറ്റ്സ് ട്രാക്ക്സ് എന്ന ലേഖനത്തില്‍ പറയുന്നു. എന്നാല്‍, ആ കേസുകളുടെ അന്വേഷണങ്ങളെ ഏകോപിപ്പിക്കാതെ വികേന്ദ്രീകരിക്കുകയും പലതിനെയും മരവിപ്പിക്കുകയും ചെയ്തുവെന്നും അത്തരമൊരു മരവിപ്പിക്കലിന് ചുക്കാന്‍ പിടിച്ചത് അനൗദ്യോഗികമായ നിര്‍ദേശങ്ങളിലൂടെ മുന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് എം കെ നാരായണന്റെ ഓഫീസാണെന്നും ദോഗ്രയുടെ ലേഖനം വാദമുന്നയിക്കുന്നു.
ഈയൊരു വാദത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയിലെ പല നഗരങ്ങളിലും കഴിഞ്ഞ നാലഞ്ചു കൊല്ലത്തിനിടെ നടന്ന സ്ഫോടനങ്ങളുടെയും അവയുടെ അന്വേഷണങ്ങളുടെയും ചരിത്രം പരിശോധിക്കുകയാണ് ഔട്ട്ലുക് മാസികയിലെ മറ്റൊരു ലേഖനം. ആ ലേഖനത്തില്‍നിന്നുള്ള വിവരങ്ങളുടെ സംക്ഷിപ്തവിവരണംകൂടിയാണ് ഈ കുറിപ്പ്.
അജ്മീര്‍ ദര്‍ഗയിലുണ്ടായ സ്ഫോടനം ഇസ്ലാമിക് തീവ്രവാദികളുടെ നടപടിയാണെന്നു പരക്കെ വിശ്വസിപ്പിക്കപ്പെട്ടിരുന്ന ഇടത്താണ് രാജസ്ഥാന് പോലീസ് ദേവേന്ദ്രഗുപ്ത, വിഷ്ണുപ്രസാദ്, ചന്ദ്രശേഖര പത്തീദാര്‍ എന്നീ ആളുകളെ സംഭവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുക്കുന്നത്. ആര് എസ് എസ് പ്രവര്‍ത്തകനായ ഗുപ്ത എന്നയാളാണ് സ്ഫോടനാസൂത്രണത്തിലെ കണ്ണിയായ സിംകാര്‍ഡ് എത്തിച്ചത് എന്നും പോലീസ് സംശയിച്ചു. ഈ വര്‍ഷം ഏപ്രില്‍ 30ന് ഇവരുടെ അറസ്റ്റുകളുണ്ടായതോടെ, അജ്മീര്‍ സ്ഫോടനത്തിനു പിന്നില്‍ ഇസ്ലാമിക് സംഘടനകളാണെന്ന, ഇന്ത്യന്‍ മാദ്ധ്യമങ്ങളുടെയും ഭരണത്തിലിരിക്കുന്നവരുടെയും അന്വേഷണ ഏജന്‍സികളുടെയും എല്ലാം അലമുറകള്‍ കേള്‍ക്കാതായി. പകരവും ഒന്നും കേള്‍ക്കാനില്ലാതെയായി.
അതായത്, സ്ഫോടനത്തിനു പിന്നില്‍ മുസ്ലിം ബോംബല്ല, ഹിന്ദു ബോംബാണുണ്ടായിരുന്നതെന്നു വന്നതോടെ, നിഗൂഢമായ മൗനംകൊണ്ട് എല്ലാം മൂടിക്കളയാനുള്ള പതിവു ഗൂഢാലോചനതന്നെ നടമാടി. അജ്മീര്‍ സ്ഫോടനത്തിനും മെക്കാ മസ്ജിദ് സ്ഫോടനത്തിനും ഉപയോഗിച്ച സിംകാര്‍ഡ് രീതി ഒരുപോലെയായിരുന്നു എന്നതും ആര് ഡി എക്സ് - റ്റി എന്‍ റ്റി മിശ്രണം ഇന്ത്യന്‍ സേന ഉപയോഗിക്കുന്ന അനുപാതത്തിലായിരുന്നു എന്നതും കൂടുതല്‍ ഗൗരവതരമായ ചോദ്യങ്ങളുയര്ത്തുന്നുണ്ടെങ്കിലും മൗനം എല്ലാത്തിനെക്കാളും ഉയരത്തില്‍ വളര്‍ന്നുനില്‍ക്കുകയാണ്.
എല്ലാ മൗനങ്ങള്ക്കുമപ്പുറം ചില സത്യസന്ധരായ ഓഫീസര്‍മാരുടെ ശബ്ദം മുഴങ്ങുന്നതാണ് ശരിയായ വഴിയില്‍ അല്പം വെളിച്ചം വീശുന്നത്. മേല്ച്ചൊന്നവരുടെ അറസ്റ്റിനുശേഷം രാജസ്ഥാന് ആന്റി ടെററിസ്റ്റ് സ്ക്വാഡ് തലവന്‍ കപില്‍ ഗാര്‍ഗ് പറഞ്ഞു - "ഞങ്ങള്‍ ആ സമുദായത്തില്‍ (ഹിന്ദു) പെട്ട ചിലരെ പിടിച്ചിട്ടുണ്ട്. എന്റെ വിശ്വാസം ഞങ്ങളുടെ അന്വേഷണം കൃത്യമായ പാതയിലാണെന്നാണ്."
ഹിന്ദുക്ഷേത്രങ്ങളിലോ പൊതുസ്ഥലങ്ങളിലോ സ്ഫോടനമോ ആക്രമണമോ ഉണ്ടായാല്‍ അതു വ്യക്തമായും ഇസ്ലാമിക് സംഘടനകളുടെ മേലേക്ക് സ്വാഭാവികമായി വന്നുചേരുന്നു. എന്നാല്‍ ഇസ്ലാമിക് ആരാധനാലയങ്ങളുടെ നേരേ ആക്രമണമുണ്ടായാല്‍, അവിടെ ബോംബു പൊട്ടിയാല്‍, അത് ഇസ്ലാമിക് സംഘടനകള്‍ ചെയ്യുമോ എന്ന സംശയം പോലും ആരും ഉയര്‍ത്തുന്നില്ല. മറിച്ച്, ഹിന്ദുസംഘടനകള്‍ക്കു നേരേ തെറ്റിദ്ധാരണയുയര്ത്താന് അവര്‍ അങ്ങനെ ചെയ്യുന്നതാണ് എന്ന കുയുക്തിയാണുയര്ത്തുക. അങ്ങനെയെങ്കില്‍ മറ്റ് ആക്രമണങ്ങള്‍ക്കും ആ യുക്തി ബാധകമല്ലേ? അതായത് ഇസ്ലാമിക് സംഘടനകള്‍ക്കു നേരേ തെറ്റിദ്ധാരണയുയര്ത്താന് ഹിന്ദു സംഘടനകള്‍ക്ക് ഇങ്ങനെ ചെയ്തുകൂടേ? ഇപ്പോള്‍ പല സംഭവങ്ങളും അതാണു ശരിയെന്നു തെളിയിക്കുകയും ചെയ്യുന്നു.
അജ്മീര്‍ സ്ഫോടനത്തില്‍നിന്നു വിഭിന്നമായിരുന്നില്ല ഹൈദരബാദിലെ മെക്കാ മസ്ജിദ് സ്ഫോടനവും. റാഡിക്കല്‍ ഹിന്ദു സംഘടനകളില്‍പ്പെട്ട നാലു യുവാക്കളെ സ്ഫോടനവുമായി ബന്ധപ്പെട്ട് ഈ വര്‍ഷം മെയ് മാസത്തില്‍ അറസ്റ്റുചെയ്യുന്നതുവരെ, അതായത് സംഭവം നടന്ന 2007 മെയ് 18 മുതല്‍ ഇതുവരെയുള്ള മൂന്നുവര്‍ഷക്കാലവും ഇസ്ലാമികസംഘടനകള്‍ സംശയത്തിന്റെ നിഴലിലായിരുന്നു. മസ്ജിദിലേക്ക് ഈ യുവാക്കളാണു ബോബു തൊടുത്തതെന്നു ഇപ്പോള്‍ അന്വേഷകര്‍ കരുതുന്നു. 14 ജീവനുകള്‍ അന്നു പൊലിഞ്ഞു. സംഭവം നടന്നതിന്റെ പിന്നാലെ ഹൈദരബാദ് പോലീസ് പറഞ്ഞത് ഹര്‍കത്തുല്‍ ജിഹാദ് ഇസ്ലാമി അഥവാ ഹുജിയുടെ പണിയാണ് അതെന്നാണ്. സംഭവം നടത്തുന്നതില്‍ ഹുജിയെ സഹായിച്ചത് പ്രാദേശികപ്രവര്ത്തകരാണെന്ന നിഗമനത്തില്‍ 26 മുസ്ലിം യുവാക്കളെയും അന്വേഷണവിധേയമായി പൊക്കി.
2008ല്‍ മഹാരാഷ്ട്രയിലെ മാലേഗാവിലുണ്ടായ സ്ഫോടനത്തെ കുറിച്ച് മഹാഹാഷ്ട്ര ആന്റി ടെററിസ്റ്റ് സ്ക്വാഡ് (എ.ടി.എസ്) നടത്തിയ അന്വേഷണമാണ് ഇന്ത്യയിലെ സമീപകാല സ്ഫോടനാന്വേഷണങ്ങളുടെ വഴിതിരിച്ചുവിട്ടത്. അവരുടെ അന്വേഷണത്തിലാണ് അഭിനവ് ഭാരത് എന്ന സംഘടനയ്ക്ക് സ്ഫോടനത്തിലുള്ള പങ്ക് സൂചിതമായത്.
മാലേഗാവില്‍ ഹിന്ദുസംഘടനയായ അഭിനവ് ഭാരത് ആണു സ്ഫോടനത്തിനു പിന്നിലെങ്കില്‍ അജ്മീറിലും മക്കാ മസ്ജിദിലും നടന്നതും സമാനമായ സ്ഫോടനങ്ങളാണെന്നു കണ്ടെത്തിയത് സി ബി ഐ ആണ്. അജ്മീറിലെ സ്ഫോടനത്തിനു പിന്നിലെ നിര്ണായകസൂത്രധാരന് സുനില്‍ ജോഷിയെന്നൊരാളാണെന്നും മെക്കാ മസ്ജിദില്‍ ഉപയോഗിച്ച സിംകാര്ഡുകള്തന്നെ അജ്മീരിലും ഉപയോഗിച്ചതായി കണ്ടെത്തിയിട്ടുണ്ടെന്നും സിബിഐ ഡയറക്ടര്‍ അശ്വനികുമാര്‍ പറഞ്ഞത് പത്രക്കാരുടെ സാന്നിദ്ധ്യത്തിലാണ്.
ഗോവയിലെ മഡ്ഗാവില്‍ നടന്ന സ്ഫോടനത്തിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചവരെന്നു കണ്ടെത്തിയ പതിനൊന്നു പേര്‍ക്കെതിരെ ദേശീയ അന്വേഷണ ഏജന്‍സി പനാജി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചതും ഏതാണ്ട് ഇതേകാലത്താണ്. കുറ്റപത്രത്തില്‍ പറയപ്പെട്ട പതിനൊന്നു പേരുംതന്നെ ഹിന്ദുക്കളായിരുന്നു. സനാതന്‍ സന്‍സ്ഥാ എന്ന തീവ്രഹിന്ദുത്വസംഘടനയുടെ പ്രവര്‍ത്തകരായിരുന്നു അവരെല്ലാംതന്നെ.
ഇതേസമയം പൂനെ ജര്‍മന്‍ ബേക്കറി സ്ഫോടനക്കേസില്‍ പോലീസ് എല്ലാ തെളിവുകളോടെയും പിടിച്ചെന്നു വീമ്പിളക്കിയ അബ്ദുള്‍ സമദിനെതിരെ ഒരു കുറ്റവും തെളിയിക്കാനാകാതെ വിടേണ്ടിവരികയും ചെയ്തിട്ടുണ്ട്. ഇസ്ലാമിക തീവ്രവാദ സംഘടനകളുമായൊന്നും സമദിന് ബന്ധം കല്പിക്കാനില്ലാതെ വന്നപ്പോള്‍ പോലീസ് ഉയര്‍ത്തിയ അവകാശവാദം ഒളിസംഘടനയായ ഇന്ത്യന്‍ മുജാഹിദ്ദീന്റെ പ്രവര്‍ത്തകനാണ് സമദ് എന്നതായിരുന്നു. എന്നാല്‍ ഇതും തെളിയിക്കാന്‍ കഴിഞ്ഞില്ല.
കഴിഞ്ഞ കുറേക്കാലമായി നടന്ന സ്ഫോടനങ്ങളില്‍ പോലീസിന്റെ ആദ്യാവേശത്തില്‍ എന്താണു സംഭവിച്ചതെന്നും വിശദമായ അന്വേഷണത്തില്‍ എന്താണു സംഭവവികാസമോ ഗതിമാറ്റമോ സംഭവിച്ചതെന്നും പരിശോധിച്ചാല്‍ കൂടുതല്‍ വ്യക്തമായ ചിത്രം നമുക്കു ലഭിക്കും.
1) ഒന്നാം മാലേഗാവ് സ്ഫോടനം
സെപ്തംബര്‍ 8, 2006. മുപ്പത്തേഴു പേര് മരിച്ചു.
ആദ്യ അറസ്റ്റുകള്‍ - സല്മാന് ഫര്‍സി, ഫറൂഖ് ഇക്ബാല്‍ മക്ദൂമി, റയീസ് അഹ്മദ്, നൂറുല്‍ ഹുദാ സംസുദോഹ, ഷബ്ബീര്‍ ബാറ്ററീവാല.
ഇന്ന് ഗതി - മേല്‍പ്പറഞ്ഞവരുടെ കുറ്റം തെളിയിക്കാനായില്ല. പകരം ഇന്ന് കേസന്വേഷകര്‍ സംഭവത്തിന്റെ ഉത്തരവാദികള്‍ ഹിന്ദുത്വ തീവ്രവാദികളാണെന്ന നിഗമനത്തിലാണ്.
2)സംഝോഥാ എക്സ്പ്രസ് സ്ഫോടനംഫെബ്രുവരി 18, 2007. 68 മരണം - കൂടുതലും പാക്കിസ്ഥാനികള്‍.
ആദ്യഘട്ടം സംശയം - ലഷ്കര്‍ ഇ തൊയിബ, ജംഷെ മുഹമ്മദ് തുടങ്ങിയ സംഘടനകളെ.
ഇന്നത്തെ അവസ്ഥ - അതിതീവ്ര ഹിന്ദുസംഘടനകളാണു സംഭവത്തിനു പിന്നിലെന്ന് പോലീസ് പിന്നീട് നിരീക്ഷിച്ചു. സംഝോഥയിലെയും മെക്കാ മസ്ജിദിലെയും സ്ഫോടനാസൂത്രണങ്ങള് സമാനമാണെന്നും കണ്ടെത്തി. ആര് എസ് എസ് പ്രചാരകന്മാരായ സന്ദീപ് ദാംഗേ, രാംജി എന്നിവരാണ് സംഭവത്തിലെ വലിയ തലകളെന്ന് പോലീസ് വിശ്വസിക്കുന്നു.
3) മെക്കാ മസ്ജിദ് സ്ഫോടനംമെയ് 18, 2007. 14 മരണം.
ആദ്യഘട്ട അറസ്റ്റുകള്‍ - എണ്‍പതോളം മുസ്ലിംകളെ ചോദ്യം ചെയ്തു. അതില്‍ 25 പേരുടെ അറസ്റ്റു രേഖപ്പെടുത്തി. ഇബ്രാഹിം ജുനൈദ്, ഷോഹൈബ് ജാഗിര്‍ദാര്‍, ഇമ്രാന് ഖാന്, മുഹമ്മദ് അബ്ദുള്‍ ഖലീം തുടങ്ങിയവരാണ് അറസ്റ്റിലായത്.
പില്ക്കാലവികാസം - 2010 ജൂണില്‍ ഇതേ കേസില്‍ കുറ്റക്കാരെന്നു കരുതുന്ന സന്ദീപ് ദാംഗേയെക്കുറിച്ചോ രാമചന്ദ്ര കല്സംഗ്രയെക്കുറിച്ചോ എന്തെങ്കിലും വിവരം നല്‍കുന്നവര്‍ക്കു സിബിഐ 10 ലക്ഷം രൂപ റിവാര്‍ഡ് പ്രഖ്യാപിച്ചു. ലോകേഷ് ശര്‍മ എന്നയാള്‍ അറസ്റ്റിലായി.
4) അജ്മീര്‍ ഷെരീഫ് ദര്‍ഗയിലെ സ്ഫോടനംഒക്ടോബര് 11, 2007, മൂന്നു മരണം.
ആദ്യഘട്ട അറസ്റ്റുകള്‍ - ഹുജിയും ലഷ്കര്‍ ഇ തൊയ്ബയും ആണു സ്ഫോടനത്തിനു പിന്നിലെന്നു മുന്‍ധാരണയോടെയുള്ള നിഗമനം. അബ്ദുള്‍ ഹഫീസ് ഷമീം, ഖൂശീബുര് റഹ്മാന്, ഇമ്രാന് അലി തുടങ്ങിയവര്‍ അറസ്റ്റില്‍.
പില്ക്കാലവികാസം - 2010ല്‍ രാജസ്ഥാന് ആന്റി ടെററിസ്റ്റ് സ്ക്വാഡ് ദേവേന്ദ്ര ഗുപ്ത, വിഷ്ണുപ്രസാദ് പത്തീദാര്‍, ചന്ദ്രശേഖര്‍ എന്നിവരെ അറസ്റ്റുചെയ്തു. സ്ഫോടനത്തിനു മുമ്പുതന്നെ കൊല്ലപ്പെട്ട സുനില്‍ ജോഷിയെന്നയാളാണ് സ്ഫോടനം ആസൂത്രണം ചെയ്തതെന്നു തെളിഞ്ഞു.
5) താനെ സിനിമാത്തിയറ്ററിലെ സ്ഫോടനംജൂണ് 4, 2008.
സംശയിക്കപ്പെടുന്നവര്‍ - ഹിന്ദു ജനജാഗൃതി സമിതി, സനാതന്‍ സാന്സ്ഥാ എന്നീ സംഘടനകളെയാണു പോലീസ് സംശയിക്കുന്നത്. ഹനുമന്ത് ഗഡ്കരി, മന്‍കേഷ് ദിനകര്‍ നിഗം എന്നിവര്‍ അറസ്റ്റിലായി. ജോധാ അക്ബര്‍ എന്ന സിനിമ പ്രദര്‍ശിപ്പിക്കുന്നതു തടയുകയാണ് സ്ഫോടനത്തിന്റെ ഉദ്ദേശ്യമെന്നു തെളിഞ്ഞു.
6) കാണ്‍പൂരിലെയും നന്ദേദിലെയും സ്ഫോടനശ്രമങ്ങള്ആഗസ്ത്, 2008.
സംശയിക്കപ്പെടുന്നത് - കാണ്‍പൂരില്‍ ബോംബുകള്‍ പാകപ്പെടുത്തുന്നതിനിടെ അപകടമുണ്ടായി കൊല്ലപ്പെട്ട രാജീവ് മിശ്രയും ഭൂപിന്ദര്‍ സിംഗും ബജ്രംഗ്ദളിന്റെ രണ്ടു പ്രവര്‍ത്തകരായിരുന്നെന്നു തെളിഞ്ഞു. നന്ദേദില്‍ 2006ല്‍ സമാനമായ വിധത്തില്‍ എന്‍ രാജ്കോന്ദ്വാര് എന്ന പ്രവര്‍ത്തകനും കൊല്ലപ്പെട്ടിട്ടുണ്ടെന്നു തെളിഞ്ഞു.
7) രണ്ടാം മാലേഗാവ് സ്ഫോടനംസെപ്തംബര് 29, 2008. ഏഴുമരണം
ആദ്യഘട്ട സംശയം - ഇന്ത്യന്‍ മുജാഹിദീനെ.
പില്ക്കാലവികാസം - അഭിനവ് ഭാരത്, രാഷ്ട്രീയ ജാഗരണ്‍ മഞ്ച് എന്നീ ഹിന്ദു സംഘടനകള്‍ക്ക് സംഭവത്തില്‍ മുഖ്യപങ്കെന്നു ആരോപിക്കപ്പെട്ടു. പ്രഗ്യാ സിംഗ് ഥാക്കൂര്‍, ലെഫ്റ്റനന്റ് കേണല്‍ ശ്രീകാന്ത് പുരോഹിത്, ഡൈനാമിക് പാണ്ഡേ എന്നും വിളിപ്പേരുള്ള സ്വാമി അമൃതാനന്ദ് ദേവ് തീര്‍ത്ഥ് എന്നിവരെ സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റുചെയ്തു.
8) ഗോവ സ്ഫോടനങ്ങള്‍ ഒക്ടോബര്‍ 16, 2009. രണ്ടു മരണം
കുറ്റാരോപിതരായവര്‍ രണ്ടും സനാതന്‍ സന്‍സ്ഥായുടെ പ്രവര്‍ത്തകരായിരുന്നെന്നു തെളിഞ്ഞു. മല്‍ഗോണ്ട പാടീല്, യോഗേഷ് നായിക് എന്നിവരായിരുന്നു അവര്‍. സ്ഫോടകവസ്തുക്കളുമായി സ്കൂട്ടറില്‍ വന്ന അവര്‍ അബദ്ധത്തില്‍ അപകടത്തില്‍പ്പെടുകയായിരുന്നു.
2008 സെപ്തംബര്‍ ഒക്ടോബറില്‍ നടന്ന മാലേഗാവ് കേസന്വേഷണമാണ് ഇന്ത്യയിലെ സ്ഫോടനക്കേസുകളുടെ അന്വേഷണങ്ങളെ യഥാര്‍ത്ഥത്തില്‍ ഇസ്ലാമിക് സംഘടനകളില്‍നിന്നു ഹിന്ദുസംഘടനകളിലേക്കു തിരിച്ചുവിട്ടത്. അതിനു കാരണക്കാരനായത് അന്നത്തെ മഹാരാഷ്ട എടിഎസിന്റെ തലവനായിരുന്ന ഹേമന്ത് കര്‍ക്കരെയും. അദ്ദേഹം 26/11ന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ഹിന്ദുത്വതീവ്രവാദം മെല്ലെ മറനീക്കിവന്നുകൊണ്ടിരുന്ന നിര്‍ണായകമായ അന്വേഷണമായിരുന്നു കര്‍ക്കരെയുടെ സംഘം ചെയ്തുകൊണ്ടിരുന്നത്. അദ്ദേഹത്തിന്റെ കൊലപാതകം സംശയങ്ങളാല്‍ കളങ്കിതവും ദുരൂഹവുമാണെന്ന് ഇന്നും പലരും കരുതുന്നു.കഴിഞ്ഞ കുറേക്കാലമായി ഈ ഹിന്ദുത്വ തീവ്രവാദപ്രവര്‍ത്തനങ്ങളെപ്പറ്റി പലതരം തെളിവുകളുയര്ന്നുവന്നിട്ടും ഒരു ഏകോപിത അന്വേഷണമാക്കി ഇതിനെ പരിവര്‍ത്തിപ്പിക്കാന്‍ ബന്ധപ്പെട്ടവര്‍ ഒരു നടപടിയും എടുത്തിട്ടില്ല. കേസുകളുടെ അന്വേഷണമെന്ന നിലയില്‍ അവ വികേന്ദ്രീകൃതമായി നില്ക്കാന് ചിലര്‍ ഗൂഢാലോചന നടത്തുന്നതുപോലെയാണ് തോന്നിക്കുന്നത്.
2002-03 കാലത്തുതന്നെ ഭോപ്പാല്‍ റെയില്വേസ്റ്റേഷനില്വച്ചു പിടികൂടിയ ഒരു സംശയാസ്പദന്‍ അന്വേഷണത്തിന്റെ കണ്ണികളെ സുനില്ജോഷിയിലേക്കും കല്സംഗ്രയിലേക്കും നീട്ടിക്കൊടുത്തതാണ്. എന്നാല്‍, അന്ന് അന്വേഷണത്തില്‍ ഒന്നും തെളിഞ്ഞില്ല. ബജ്രംഗ്ദളിന്റെ കരങ്ങള്‍ ശുദ്ധമല്ലെന്ന സൂചന അന്നത്തെ കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിംഗ് ഉയര്‍ത്തുകയും ചെയ്തു.
2006ലാണ് നന്ദേദിലും കാണ്‍പൂരിലും ഹിന്ദുത്വപ്രവര്‍ത്തകരുടെ വീടുകളില്‍ ബോംബുകള്‍ ആകസ്മികമായി പൊട്ടിത്തെറിച്ചത്. ആ വര്‍ഷം തന്നെയാണ് മഹാരാഷ്ടയിലെ പല പട്ടണങ്ങളിലെയും മുസ്ലിം പള്ളികളില്‍ ശേഷി കുറഞ്ഞ ബോംബുകള്‍ പൊട്ടിത്തെറിച്ചത്. നന്ദേദിലെ ബോംബു ലക്ഷ്യമാക്കാന്‍ ഉദ്ദേശിച്ചിരുന്നത് ഔറംഗബാദിലെ ഒരു പള്ളിയെയായിരുന്നെന്നു കരുതപ്പെടുന്നു. പൊട്ടിത്തെറിക്കുശേഷം കണ്ടെത്തുന്ന സാധനങ്ങളില്‍ ഈ പള്ളിയുടെ രേഖാചിത്രങ്ങളും കള്ളത്താടികളും ഉണ്ടായിരുന്നു. ഇതില്‍നിന്നാണ് ഹിന്ദുത്വ തീവ്രവാദികള്‍ മുസ്ലിം വേഷം ധരിച്ചാണു സ്ഫോടനങ്ങള്‍ക്കു പോകുന്നതെന്ന ഉറച്ച സംശയം ഉണ്ടാകുന്നത്.
ഈ വര്‍ഷത്തിന്റെ പാതിയോളമാകുംവരെ ഈ താക്കീതുകളൊന്നും വേണ്ടവിധം നമ്മുടെ ഭരണാധികാരികള്‍ എടുത്തിരുന്നില്ലെന്നുവേണം കരുതാന്‍. കര്‍ക്കരെ മാലേഗാവ് കേസ് അന്വേഷിച്ച രണ്ടുമാസങ്ങളൊഴിച്ചാല് ഈ വലിയ ഭീഷണിയെപ്പറ്റി കാര്യമായ അന്വേഷണത്തുടര്ച്ചകളുണ്ടായില്ല. അജ്മീര്‍, മെക്കാ, മാലേഗാവ് അന്വേഷണങ്ങള്‍ മാത്രമാണ് സിബിഐ വ്യത്യസ്തമായെങ്കിലും ചെയ്യുന്നത്. ഇവയെയും മറ്റു സ്ഫോടനങ്ങളെയും ഏകോപിപ്പിക്കുന്നവിധത്തിലുള്ള സമഗ്രമായൊരു അന്വേഷണത്തിന് ആരുടെയും ബുദ്ധിയുദിക്കുന്നില്ല.
കേണല്‍ പുരോഹിതിന് മാലേഗാവിനെയും മെക്ക മസ്ജിദിനെയും ബന്ധിപ്പിക്കുന്ന കൊളുത്തുകളുണ്ടെന്നുള്ളതു വ്യക്തമായിട്ടും പോലീസ് ഇപ്പോഴും ഹുജിയെ പിന്തുടരാനാണു വ്യഗതകാട്ടുന്നതെന്നാണു വിചിത്രം. മിക്ക സ്ഫോടനകേസുകളിലും അന്യോന്യബന്ധിതമായ അവസ്ഥ സൃഷ്ടിതമായിരിക്കുന്നത് രാമനാരായണ്‍ കാല്സംഗ്ര എന്നയാളുമായി ബന്ധപ്പെട്ടാണ്. എന്നലോ, ഇയാള്‍ ഇന്നും പിടിയിലാകാതെ തുടരുന്നു.
മാലേഗാവ് സ്ഫോടനവുമായി ബന്ധപ്പെട്ട് സിമി നേതാക്കളെ അറസ്റ്റുചെയ്ത പോലീസ് അവരില്‍ പലരെയും കള്ളത്തെളിവുകളോടെ അകത്താക്കാന്‍ ശ്രമിക്കുകയും ചെയ്തു. മൊഹമ്മദ് ഷഹീദ് എന്നയാള്‍ അന്നു മാലേഗാവില്‍ നിന്നു 700 കിലോമീറ്റര്‍ അകലെ ഒരു ചടങ്ങില്‍ പങ്കെടുക്കുകയായിരുന്നെന്നു പിന്നീട് തെളിഞ്ഞു. ഷബ്ബീര്‍ മസീയുള്ളാ എന്ന കുറ്റാരോപിതന് സ്ഫോടനത്തിനും ഒരുമാസം മുന്‍പേ പോലീസ് കസ്റ്റഡിയില്‍ കഴിയുകയായിരുന്നു. ഇങ്ങനെ ഉടനീളം വൈരുദ്ധ്യങ്ങള്‍ നിറഞ്ഞ റിപ്പോര്‍ട്ടുകളായിരുന്നു, പോലീസിന്റേത്.
കുറ്റാരോപിക്കപ്പെട്ടവരെല്ലാം കാലങ്ങളായി വളര്‍ത്തുന്ന താടിമീശകളുള്ളവരായിരുന്നു. നന്നായി ക്ഷൗരംചെയ്തവരായിരുന്നു സംഭവത്തിനു പിന്നിലെന്ന് സ്ഫോടനത്തിന്റെ ദൃക്സാക്ഷികളെല്ലാംതന്നെ എടുത്തുപറഞ്ഞത് പോലീസ് കേട്ടില്ലെന്നുനടിച്ചു.
പക്ഷേ ഇന്നിപ്പോള്‍ എടിഎസ് വിശ്വസിക്കുന്നത്, അജ്മീര്‍ സ്ഫോടനവുമായി ബന്ധപ്പെട്ട ദേവേന്ദ്ര ഗുപ്ത ആര് എസ് എസ് പ്രചാരകനായിരുന്ന സുനില്‍ ജോഷി വഴിയാണ് അഭിനവ് ഭാരത് എന്ന സംഘടനയുമായി ബന്ധപ്പെട്ടതെന്നാണ്. 2007 സെപ്തംബറില്‍ ജോഷി സിമി പ്രവര്‍ത്തകരെന്നു കരുതപ്പെടുന്നവരാല് വധിക്കപ്പെട്ടപ്പോള്‍, പ്രകോപിതയായ സാധ്വി പ്രഗ്യാ സിങ് ഥാക്കൂര്‍ മാലേഗാവ് സ്ഫോടനത്തിന് ഉത്തരവിടുകയായിരുന്നുവെന്നും അവര്‍ കരുതുന്നു. പുരോഹിത് നടത്തിയ ഫോണ്‍കോളുകളില്‍നിന്ന്, സംഝോഥാ എക്സ്പ്രസ് സ്ഫോടനത്തിനുപിന്നിലും ജോഷിയുടെ ബുദ്ധിയുണ്ടെന്ന സംശയം ബലപ്പെടുത്തുന്ന വിവരങ്ങള്‍ ലഭ്യമായിട്ടുണ്ടെന്നാണ് പോലീസ് ഭാഷ്യം.
സത്യത്തില്‍, നിരവധി സ്ഫോടനങ്ങളുമായി ബന്ധപ്പെട്ടുനില്ക്കുന്ന ഹിന്ദുത്വ തീവ്രവാദത്തിന്റെ പിന്നാമ്പുറക്കഥകള്‍ വെളിവാകണമെങ്കില്‍, അറസ്റ്റിലായ എല്ലാ ഹിന്ദു കുറ്റാരോപിതരും അയാള്‍ എന്നു വിശേഷിപ്പിക്കുന്ന കല്‍സംഗ്ര പിടിയിലായേ പറ്റൂ. എന്നാല്‍, അതിനുവേണ്ടുന്ന അന്വേഷണസമഗ്രത ഇനിയും കൈവന്നിട്ടില്ലെന്നുമാത്രം.
അവലംബം - ഔട്ട്ലുക്ക് മാസികയില്‍ സ്മൃതി കോപ്പികറും ദേബര്ഷി ദാസ് ഗുപ്തയും സ്നിഗ്ദ്ധ ഹാസനും ചേര്‍ന്നെഴുതിയ ലേഖനം.
കടപ്പാട് : http://malayal.am/
2 അഭിപ്രായങ്ങൾ:
sakhave valare kaalikamaya lekhanam... valare nannayittund.. anoobkc
നന്നായിട്ടുണ്ട്..!! നമ്മുടെ നാട് നാന്നാവട്ടെ എന്ന് നമുക്കാശിക്കാം.!! ആശംസകള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ