ബുധനാഴ്‌ച, ജനുവരി 26, 2011

മാവോയിസത്തിന്റെ രാഷ്ട്രീയവും പ്രത്യയശാസ്ത്രവും

കെ ടി കുഞ്ഞിക്കണ്ണന്‍

മാവോയിസ്റ്റുകളുടെ സൈനിക അതിസാഹസികതാപരമായ പ്രവര്‍ത്തനങ്ങളും ഭീകര കൃത്യങ്ങളും മനുഷ്യത്വരഹിതമായ മാനങ്ങള്‍ കൈവരിച്ചിരിക്കുകയാണ്. സാമ്രാജ്യത്വത്തിനും ഇന്ത്യന്‍ ഭരണകൂടത്തിനുമെതിരെ ദീര്‍ഘകാല ജനകീയ യുദ്ധപാത തെരഞ്ഞെടുത്തവര്‍ ഇടതുപക്ഷ രാഷ്ട്രീയ പ്രവര്‍ത്തകരെ വേട്ടയാടുകയാണ്. സായുധസമരപാതയില്‍ തങ്ങള്‍ ജ്വലിച്ചുനില്‍ക്കുകയാണെന്ന് ബോധ്യപ്പെടുത്താനായി ഇടയ്ക്കിടെ തീവണ്ടികളില്‍ ബോംബുവെച്ച് സ്ഫോടനങ്ങള്‍ സൃഷ്ടിക്കുന്നു. അര്‍ധസൈനികരെയും നിരപരാധികളായ ജനങ്ങളെയും വധിക്കുന്നു. സംഘടിത ഇടതുപക്ഷ രാഷ്ട്രീയത്തെയും ബഹുജനമുന്നേറ്റങ്ങളെയും ദുര്‍ബലപ്പെടുത്തുകയും തകര്‍ക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ മാര്‍ക്സിസത്തിനന്യമായ ഭീകരവാദവും പെറ്റിബൂര്‍ഷ്വാ അരാജകവാദവും ആസൂത്രണം ചെയ്യപ്പെട്ടതാണ്. തങ്ങളുടെ തെറ്റായ പ്രത്യയശാസ്ത്ര രാഷ്ട്രീയ നിലപാടുകള്‍മൂലം മാവോയിസ്റ്റുകള്‍ ഇടതുപക്ഷ പ്രസ്ഥാനത്തിനും ജനാധിപത്യരാഷ്ട്രീയത്തിനുമെതിരായി ബൂര്‍ഷ്വാ വലതുപക്ഷശക്തികളുടെ കൈകളില്‍ കളിക്കുന്ന അവസ്ഥയാണ് സംജാതമായിരിക്കുന്നത്.


ഈയൊരു സാഹചര്യത്തിലാണ് മാവോയിസ്റ്റുകളുടെ രാഷ്ട്രീയ പ്രത്യയശാസ്ത്ര അടിസ്ഥാനങ്ങളെയും ഇടതുപക്ഷ തീവ്രവാദത്തിന്റെ വര്‍ത്തമാനത്തെയും രൂപാന്തരങ്ങളെയും കുറിച്ച് വസ്തുനിഷ്ഠമായൊരു വിശകലനം ആവശ്യമായിരിക്കുന്നത്. 1960കളുടെ അവസാനം ഇന്ത്യയുള്‍പ്പെടെ നിരവധി രാജ്യങ്ങളിലെ കമ്യൂണിസ്റ്റ് പാര്‍ടികളില്‍ പിളര്‍പ്പുകള്‍ സൃഷ്ടിച്ച് തങ്ങളുടെ പ്രത്യയശാസ്ത്ര വഴികാട്ടിയായി മാര്‍ക്സിസം - ലെനിനിസം - മൌസേദോങ് ചിന്ത സ്വീകരിച്ച ഒട്ടേറെ എം എല്‍ പാര്‍ടികള്‍ രൂപം കൊള്ളുകയുണ്ടായി. ഇന്ത്യയിലും നക്സല്‍ബാരി സായുധസമരത്തെത്തുടര്‍ന്ന് ചാരുമജുംദാറുടെ നേതൃത്വത്തില്‍ സിപിഐ (എംഎല്‍) എന്ന പാര്‍ടി രൂപീകരിക്കപ്പെട്ടു. 1969 ഏപ്രില്‍ 19 മുതല്‍ 22 വരെ കൊല്‍ക്കൊത്തയിലെ ഗാര്‍ഡന്‍ റീച്ചിലുള്ള റെയില്‍വെ കോളനിയിലെ ഒരു കെട്ടിടത്തില്‍ നടന്ന രഹസ്യസമ്മേളനത്തിലാണ് പാര്‍ടി രൂപീകരണം നടന്നത്. "എഴുപതുകളെ വിമോചനത്തിന്റെ ദശകമാക്കണം. ഇന്ത്യയില്‍ രാഷ്ട്രീയാധികാരം നേടുന്നതിനെക്കുറിച്ച് 1975നപ്പുറം കാത്തിരിക്കുന്നതിനെക്കുറിച്ച് എനിക്ക് ചിന്തിക്കാനേ കഴിയുന്നില്ല'' എന്നാണ് അക്കാലത്ത് മജുംദാര്‍ ആവേശം കൊണ്ടത്. വര്‍ഗശത്രുവിന്റെ രക്തത്തില്‍ കൈമുക്കാത്തവര്‍ കമ്യൂണിസ്റ്റല്ലെന്നായിരുന്നു അക്കാലത്തെ വിപ്ളവഭാഷ്യം. ഉന്മൂലന ലൈനിലൂടെ അതിവേഗം എംഎല്‍ രാഷ്ട്രീയം ജനങ്ങളില്‍നിന്നൊറ്റപ്പെടുകയും വിവിധ ഗ്രൂപ്പുകളായി ശിഥിലമാവുകയും ചെയ്തു.

ഏഷ്യനാഫ്രിക്കന്‍ ലാറ്റിനമേരിക്കന്‍ നാടുകളില്‍ ഇതുപോലെ രൂപീകരിക്കപ്പെട്ട ബഹുഭൂരിപക്ഷം എംഎല്‍ പാര്‍ടികളും തകര്‍ന്നുപോയിരിക്കുന്നു. തങ്ങളുടെ തെറ്റായ രാഷ്ട്രീയ പ്രത്യയശാസ്ത്ര നിലപാടുകള്‍മൂലം ഇത്തരം ഗ്രൂപ്പുകളെല്ലാം സാമൂഹ്യയാഥാര്‍ത്ഥ്യത്തില്‍നിന്നകന്ന വിപ്ളവ പ്രയോഗങ്ങളിലൂടെ സ്വയം തകരുകയാണ് ഉണ്ടായത്.

എന്നാല്‍ ഇത്തരം ഗ്രൂപ്പുകളില്‍ ചിലത് തീവ്ര ഇടതുപക്ഷ വേഷമണിഞ്ഞ്, നവ വലതുപക്ഷവുമായി ചേര്‍ന്ന്, മാവോയിസം സ്വീകരിച്ച് ഇന്ത്യയിലും മറ്റു പിന്നോക്ക രാജ്യങ്ങളിലും കേന്ദ്രീകരിച്ച് സായുധസമരമെന്ന പേരില്‍ ആക്ഷനുകളും പോലീസുമായി ഏറ്റുമുട്ടലുകളും നടത്തുന്നുണ്ട്. എഴുപതുകളിലെ തിരിച്ചടികള്‍ക്കുശേഷം പാര്‍ടിയുടെ പേരില്‍നിന്നുപോലും ലെനിനിസം ഉപേക്ഷിച്ച് മാവോയിസ്റ്റുകളായി രൂപാന്തരം പ്രാപിച്ച ഇടതുപക്ഷ തീവ്രവാദികള്‍ ഒരു സമാന്തരസേനപോലെ പ്രവര്‍ത്തിക്കുന്നുണ്ട്.


എഴുപതുകളെ വിമോചനത്തിന്റെ ദശകമാക്കുമെന്ന് പ്രഖ്യാപിച്ച ചാരുമജുംദാരെയും കനായി ചാറ്റര്‍ജിയെയും സ്ഥാപകനേതാക്കളായി ഉയര്‍ത്തിക്കാട്ടിക്കൊണ്ടാണ് സിപിഐ (മാവോയിസ്റ്റ്) പ്രവര്‍ത്തിക്കുന്നത്. "ചൈനയുടെ ചെയര്‍മാന്‍ നമ്മുടെ ചെയര്‍മാന്‍'', "ചൈനീസ് പാത നമ്മുടെ പാത'' തുടങ്ങിയ മാര്‍ക്സിസ്റ്റ് വിരുദ്ധവും യാന്ത്രികവുമായ വിപ്ളവക്കാഴ്ചപ്പാടാണ് അന്തഃസത്തയില്‍ ഇപ്പോഴും മാവോയിസ്റ്റുകള്‍ പിന്‍പറ്റുന്നത്. സാമൂഹ്യയാഥാര്‍ത്ഥ്യങ്ങളെയും സ്വന്തം രാജ്യത്തിന്റെ വസ്തുനിഷ്ഠ സ്ഥിതിയെയും കണക്കിലെടുക്കാതെ യാന്ത്രികമായ വിപ്ളവ പ്രയോഗങ്ങള്‍ നടത്തുന്നവരെ, മറ്റൊരു രാജ്യത്തിന്റെ വിപ്ളവമാതൃകയെ അനുകരിക്കുന്നവരെ, മൌ വിശേഷിപ്പിച്ചത് കണ്ണുകള്‍കെട്ടി കുരുവിയെ പിടിക്കുന്നവര്‍ എന്നാണ്.

ചരിത്രത്തില്‍നിന്ന് പാഠങ്ങള്‍ പഠിക്കാന്‍ വിസമ്മതിക്കുന്ന പെറ്റി ബൂര്‍ഷ്വാ അരാജകവാദികള്‍ കൂടുതല്‍ തീവ്രമായ വിപ്ളവപരത അണിഞ്ഞുകൊണ്ട് തങ്ങളുടെ കലാപസിദ്ധാന്തങ്ങളെയും വിപ്ളവ വ്യാമോഹങ്ങളെയും മാവോയിസമായി ഇപ്പോള്‍ കൊണ്ടാടുകയാണ്. പെറ്റിബൂര്‍ഷ്വാ വിപ്ളവ മനോവ്യാപാരത്തിനകത്ത് എളുപ്പം ചെലവാകുന്ന തിരുത്തല്‍വാദത്തെയും സോഷ്യല്‍ ഡെമോക്രസിയെയുമെല്ലാം സംബന്ധിച്ച് ഭയചിന്തകള്‍ പടര്‍ത്തിയാണ് തങ്ങളുടെ സായുധസമര സിദ്ധാന്തത്തിനും അതിസാഹസികതാവാദത്തിനും സമ്മതി ഉണ്ടാക്കുന്നത്. മനുഷ്യത്വരഹിതമായ ഭീകര പ്രവര്‍ത്തനങ്ങളിലൂടെ ഇടതുപക്ഷ രാഷ്ട്രീയ പ്രവര്‍ത്തകരെയും വിശിഷ്യ സിപിഐ എം കേഡര്‍മാരെയും വകവരുത്തുകയെന്നത് ഒരു സായുധ അടവ് നയമായി തന്നെ മാവോയിസ്റ്റുകള്‍ വികസിപ്പിച്ചിരിക്കുകയാണ്.


കോര്‍പ്പറേറ്റുകള്‍ക്കും മുതലാളിമാര്‍ക്കും പ്രാദേശിക ജന്മിമാര്‍ക്കും കോണ്‍ട്രാക്ടര്‍മാര്‍ക്കുമെതിരെ ജനങ്ങള്‍ക്കുവേണ്ടി പോരാടുകയാണെന്ന പ്രതീതി സൃഷ്ടിച്ചുകൊണ്ടാണ് മാവോയിസ്റ്റുകള്‍ തങ്ങളുടെ ഭീകരരാഷ്ട്രീയത്തെ വിപ്ളവ പ്രവര്‍ത്തനമാക്കി അവതരിപ്പിക്കുന്നത്. നവ സാമൂഹ്യ പ്രസ്ഥാന ബുദ്ധിജീവികളുടെയും വന്‍കിട മാധ്യമങ്ങളുടെയും സഹായവുമവര്‍ക്കുണ്ട്.

ആഗോളവല്‍ക്കരണനയങ്ങള്‍ തീഷ്ണമാക്കുന്ന കാര്‍ഷികത്തകര്‍ച്ചയുടേതും ആദിവാസി - അധഃസ്ഥിത ജനസമൂഹങ്ങളുടെ പ്രാന്തവല്‍കരണത്തിന്റേതുമായ സാമൂഹ്യസാഹചര്യം മാവോയിസ്റ്റുകളുടെ അതിവിപ്ളവപ്രയോഗങ്ങള്‍ക്ക് വളക്കൂറുള്ള മണ്ണൊരുക്കുന്നുണ്ടെന്നത് ഇടതുപക്ഷ വിപ്ളവശക്തികള്‍ ഗൌരവപൂര്‍വം തന്നെ പരിഗണിക്കേണ്ടതുണ്ട്. ഗറില്ലാ സമരത്തിന്റെയും സാമൂഹ്യമാറ്റത്തിന്റെയും ചുവപ്പന്‍ അഭിലാഷങ്ങളാല്‍ പ്രചോദിതരാകുന്നവരും രാഷ്ട്രീയ പക്വതയും മാര്‍ക്സിസ്റ്റ് വീക്ഷണത്തിന്റെ തെളിച്ചവും കൈവന്നിട്ടില്ലാത്തവരുമായ വലിയൊരു വിഭാഗത്തെ സ്വാധീനിക്കുവാന്‍ മാവോയിസ്റ്റുകള്‍ക്കിന്ന് അവരുടെ സ്വാധീനമേഖലകളില്‍ കഴിയുന്നുണ്ട്. ഇടതുപക്ഷ വിപ്ളവ പ്രസ്ഥാനത്തിലേക്ക് ആകര്‍ഷിക്കപ്പെടാനിടയുള്ള യുവതീ യുവാക്കളെ വഴിതെറ്റിക്കാനായി മാവോയിസ്റ്റ് പ്രസ്ഥാനത്തെ ഇന്ന് വലതുപക്ഷശക്തികളും അന്താരാഷ്ട്ര സന്നദ്ധ സംഘടനകളും ഉപയോഗപ്പെടുത്തുന്നുണ്ട്. അതുകൊണ്ട് തന്നെ മാവോയിസം രൂപം കൊള്ളാനിടയായ ലോകസാഹചര്യത്തെയും അതിന്റെ പ്രത്യയശാസ്ത്ര അടിസ്ഥാനങ്ങളെയും വസ്തുനിഷ്ഠമായ വിശകലനത്തിലൂടെ തുറന്നുകാട്ടേണ്ടതുണ്ട്. ജനാധിപത്യത്തിനും സോഷ്യലിസത്തിനും വേണ്ടിയുള്ള സമരങ്ങളെ ദുര്‍ബലപ്പെടുത്തുന്ന മാവോയിസത്തിന്റെ തെറ്റായ രാഷ്ട്രീയത്തെ ചെറുക്കുന്നതിനാവശ്യമായ പ്രത്യയശാസ്ത്ര വ്യക്തത കൈവരിക്കുക എന്നത് വളരെ പ്രധാനമാണ്. നമ്മുടെ രാജ്യത്തും ആഗോളതലത്തിലും ഇടതുപക്ഷ തീവ്രവാദം നേരിട്ട തിരിച്ചടികളുടെ ചരിത്രത്തില്‍നിന്ന് പാഠം പഠിക്കാത്തവരാണ് ഇപ്പോഴും മാവോയിസത്തെ വിമോചന പ്രത്യയശാസ്ത്രമായി പുനരാനയിക്കുന്നത്.


മാവോയിസ്റ്റ് പാര്‍ടികള്‍ക്ക്

സംഭവിച്ചത്

വിപ്ളവത്തിന്റെ ആസന്ന സാധ്യതകളില്‍ ആവേശഭരിതരായി സായുധ സമരമാരംഭിച്ച അറുപതുകളില്‍ എം എല്‍ പാര്‍ടികള്‍ നേരിട്ട തിരിച്ചടികളുടെ രാഷ്ട്രീയവും പ്രത്യയശാസ്ത്രപരവുമായ കാരണങ്ങള്‍ പരിശോധിക്കുന്നതിന് മുമ്പ് അത്തരം സംഘടനകളുടെ ദുരന്ത പരിണതികളെ അറിയേണ്ടതുണ്ട്. സിപിഎസ്യുവും സിപിസിയും തമ്മിലുള്ള മഹത്തായ സംവാദത്തിന്റെ കാലത്ത് സിപിസി ലൈന്‍ അംഗീകരിച്ച പാര്‍ടിയായിരുന്നു ഇന്തോനേഷ്യന്‍ കമ്യൂണിസ്റ്റ് പാര്‍ടി. അംഗത്വംകൊണ്ട് ലോകത്തിലെ മൂന്നാമത്തെ പാര്‍ടിയും ഇന്തോനേഷ്യയിലെ ഏറ്റവും വലിയ രാഷ്ട്രീയ പാര്‍ടിയുമായിരുന്നു ഇന്തോനേഷ്യന്‍ കമ്യൂണിസ്റ്റ് പാര്‍ടി. 1965ല്‍ സുഹാര്‍ത്തോ എന്ന സൈനിക മേധാവിയെ ഉപയോഗിച്ച് സിഐഎ നടത്തിയ കൂട്ടക്കൊലയില്‍ അഞ്ചുലക്ഷം കമ്യൂണിസ്റ്റുകാര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. സാര്‍വദേശീയ പ്രസ്ഥാനത്തിലെ ഭിന്നതകളും വിഭാഗീയ രാഷ്ട്രീയ നിലപാടുകളുംമൂലം കൂട്ടായ ഒരു ചെറുത്തുനില്‍പ്പോലും അസാധ്യമായിത്തീരുകയായിരുന്നുവെന്ന് പിന്നീട് ഇന്തോനേഷ്യന്‍ പാര്‍ടി വിലയിരുത്തിയിട്ടുണ്ട്.

ഫിലിപൈന്‍സിലെ കമ്യൂണിസ്റ്റ് പാര്‍ടി മൊത്തത്തില്‍ത്തന്നെ സായുധസമര നിലപാട് സ്വീകരിക്കുകയും 10,000 വരെ അംഗസംഖ്യയുള്ള ന്യൂ പീപ്പിള്‍സ് ആര്‍മി രൂപീകരിക്കുകയും ചെയ്തു. പര്‍വതമേഖലയില്‍ കര്‍ഷക സഹായത്തോടെ ദശകങ്ങള്‍ നീണ്ടുനിന്ന പോരാട്ടം നടത്തി. ഫലത്തില്‍ സംഭവിച്ചത് കേന്ദ്ര രാഷ്ട്രീയത്തെ നിര്‍ണയിക്കുന്ന രാഷ്ട്രീയ പ്രക്രിയകളില്‍നിന്ന് ഫിലിപ്പൈന്‍സിലെ പാര്‍ടി അകറ്റപ്പെടുകയായിരുന്നു. അര്‍ധഫ്യൂഡല്‍ അര്‍ധ കൊളോണിയല്‍ സമൂഹം, കാര്‍ഷികവിപ്ളവം, ദീര്‍ഘകാല ജനകീയയുദ്ധം എന്നെല്ലാമുള്ള തത്വങ്ങള്‍ ഉരുവിട്ട് പിന്നോക്ക പ്രദേശങ്ങളില്‍ അവര്‍ ഒതുങ്ങിക്കഴിഞ്ഞു. ചൈനീസ് വിപ്ളവത്തിന്റെ യാന്ത്രികമായ അനുകരണം പുരോഗമിച്ച വര്‍ഗങ്ങളില്‍നിന്നും പൊതുരാഷ്ട്രീയ മണ്ഡലത്തില്‍നിന്നും സ്വയം ഒഴിഞ്ഞുമാറുന്നതിലേക്കാണ് അവരെ എത്തിച്ചത്. ആധുനിക സാമൂഹ്യരാഷ്ട്രീയ മേഖലകളുടെ എല്ലാ തുറകളും ബൂര്‍ഷ്വാസിക്ക് വിട്ടുകൊടുക്കുകയാണ് ഫിലിപ്പൈന്‍സ് പാര്‍ടി അവരുടെ വരട്ടുതത്വവാദംമൂലം ചെയ്തത്. അമേരിക്കന്‍ കാര്‍മികത്വത്തിലുള്ള മാര്‍ക്കോസ് സ്വേച്ഛാധിപത്യത്തിനെതിരെ അതിശക്തമായ ജനകീയ രോഷം കത്തിപ്പടരുകയും മാര്‍ക്കോസിന് നാടുവിട്ടോടിപ്പോകേണ്ടിവരികയും ചെയ്യുന്നിടംവരെ വികസിച്ച രാഷ്ട്രീയസ്ഥിതിയില്‍ ഫലപ്രദമായി ഇടപെടാനോ പ്രതിസന്ധിഘട്ടത്തെ ഉപയോഗപ്പെടുത്തുവാനോ ഫിലിപ്പൈന്‍സ് പാര്‍ടിക്കു കഴിഞ്ഞില്ല. സായുധസമരത്തിന്റെ പേരില്‍ ഗുഹാജീവികളെപ്പോലെ ഒളിഞ്ഞുകഴിയുന്ന ഒരു രാഷ്ട്രീയത്തിന്റെ ദുരന്തപൂര്‍ണമായ പരിണതിയാണ് ഫിലിപ്പൈന്‍സിലെ മാവോയിസ്റ്റുകളുടേത്. ഇന്നുവളരെ ദുര്‍ബലമായൊരു വിഭാഗമായി ഫിലിപൈന്‍ ന്യൂ പീപ്പിള്‍സ് ആര്‍മി നിലനില്‍ക്കുന്നുണ്ടെന്ന് മാത്രം.


ഇതിനേക്കാള്‍ ദുരന്തപൂര്‍ണമാണ് മലേഷ്യന്‍ കമ്യൂണിസ്റ്റ് പാര്‍ടിയുടെ അനുഭവം. തായ്ലന്റ് അതിര്‍ത്തിയിലുള്ള വനപ്രദേശങ്ങളില്‍ പതിനായിരക്കണക്കിന് അംഗങ്ങളുള്ള സായുധസേനകളുടെ ക്യാമ്പുകളും താവളങ്ങളും അവര്‍ സ്ഥാപിച്ചിരുന്നു. മാവോയിസത്താല്‍ പ്രചോദിതമായി സായുധസമരം ഊര്‍ജ്ജിതമാക്കിയവര്‍ പെട്ടെന്ന് തന്നെ ലോകശ്രദ്ധ പിടിച്ചുപറ്റി. ചൈനയിലെ കാന്റണില്‍നിന്നും ആറ് ഭാഷകളില്‍ റേഡിയോ പ്രക്ഷേപണങ്ങള്‍ അവര്‍ ദീര്‍ഘകാലം നടത്തിയിരുന്നു. എന്നാല്‍ മറ്റെല്ലാ മാവോയിസ്റ്റ് ഗ്രൂപ്പുകളെയും പോലെ രണ്ടു ലൈന്‍സമരവും പിളര്‍പ്പും പിന്നീട് സൈനികവിഭാഗങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലുകളും എല്ലാമായി അവര്‍ തകരുകയാണുണ്ടായത്.

കംബോഡിയന്‍ പാര്‍ടി ലിന്‍പിയോവോ സിദ്ധാന്തങ്ങള്‍ക്ക് അടിപ്പെട്ട് സ്വയംതന്നെ ഭീകരമായൊരു പതനത്തിലേക്കാണ് എത്തിയത്. സ്വന്തം 'മാര്‍ക്സിസ്റ്റ്' പ്രയോഗവുമായി പോള്‍ പോട്ട് ആ പാര്‍ടിയെ അതിവിചിത്രവും ക്രൂരവുമായൊരു അവസ്ഥയിലേക്കാണ് നയിച്ചത്.

ചൈനീസ് ലൈനില്‍നിന്നും സി പി സിയുടെ വ്യതിയാനങ്ങളില്‍നിന്നും ഒഴിഞ്ഞുനിന്ന് തെക്കനേഷ്യയില്‍ അധികാരത്തിലെത്തിയ ഏക പാര്‍ടിയായിരുന്നു ഹോചിമിന്‍ നേതൃത്വം നല്‍കിയ വിയത്നാം പാര്‍ടി. തങ്ങളുടേതായ വസ്തുനിഷ്ഠ സ്ഥിതിഗതികള്‍ക്കനുസൃതമായി മാര്‍ക്സിസം പ്രയോഗിക്കുവാനും സായുധസമരം വിജയപ്രദമായി നടത്തുവാനും വിയത്നാമീസ് പാര്‍ടിക്ക് കഴിഞ്ഞത് സ്വതന്ത്രമായൊരു നിലപാട് കൊണ്ടുതന്നെയായിരുന്നു. കോമിന്റേണിന്റെ കൃത്യമായ ഉപദേശ നിര്‍ദേശങ്ങളനുസരിച്ചാണ് ചൈന, വിയത്നാം, കൊറിയ എന്നിവിടങ്ങളില്‍ കമ്യൂണിസ്റ്റ് പാര്‍ടി വളര്‍ന്നതും അധികാരത്തിലെത്തിയതുമെന്നുള്ള കാര്യം പ്രത്യേകശ്രദ്ധ അര്‍ഹിക്കുന്നതാണ്.

യൂറോപ്പില്‍ തുര്‍ക്കിയിലാണ് ജനസ്വാധീനമുള്ളതും സായുധസമരം നടത്താന്‍ കഴിഞ്ഞതും ചൈനീസ് നിലപാട് സ്വീകരിച്ചതുമായ പാര്‍ടിയുണ്ടായിരുന്നത്. സായുധസമരപദ്ധതികളും വിഭാഗീയ നിലപാടുകളുംമൂലം തുര്‍ക്കിയിലെ പാര്‍ടി ശിഥിലമാവുകയാണുണ്ടായത്. അല്‍ബേനിയയിലെ അന്‍വര്‍ ഹോജ നേതൃത്വം കൊടുത്ത പാര്‍ടിയും ഇതേ ഗതിയില്‍ അവസരവാദ നിലപാടുകളില്‍ പെട്ട് തകരുകയാണുണ്ടായത്. യൂറോപ്പിലെ പല രാജ്യങ്ങളിലും മൌ ചിന്തയെ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് പല പലചെറിയ എംഎല്‍ പാര്‍ടികള്‍ രൂപംകൊണ്ടെങ്കിലും അവയിലൊന്നുപോലും വളര്‍ന്നു പ്രസക്തമായൊരു രാഷ്ട്രീയപാര്‍ടി പോലുമായില്ല.

പില്‍ക്കാലത്ത് മൌ ചിന്ത ഉയര്‍ത്തിപ്പിടിച്ച് രംഗത്തുവന്ന പാര്‍ടികളില്‍ ശ്രദ്ധേയമായത് പെറുവിലെ "ഷൈനിങ് പാത്ത്' വിഭാഗമായിരുന്നു. ഷൈനിങ് പാത്ത് വിശാല പിന്നോക്ക പ്രദേശമായ ആന്‍ഡീസ് പര്‍വതനിരകള്‍ വിമോചിത മേഖലയാക്കിക്കൊണ്ട് ശക്തമായ സായുധസമരം അഴിച്ചുവിട്ടു. ഔദ്യോഗികസേനയ്ക്ക് വെല്ലുവിളി ഉയര്‍ത്തുന്ന സൈനിക മുന്നേറ്റങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്ന ജനകീയ ഗറില്ലാ സേനയാണ് തങ്ങളുടേതെന്ന് ഷൈനിങ് പാത്ത് പ്രചാരണം അഴിച്ചുവിട്ടു. മാര്‍പാപ്പ തന്നെ ലിമയിലെത്തി ആയുധം താഴെവെയ്ക്കാന്‍ ആവശ്യപ്പെടുംവിധം തങ്ങളൊരു അനിഷേധ്യശക്തി ആയിരിക്കുന്നുവെന്നാണ് ഷൈനിങ് പാത്ത് നേതാവ് ഗോണ്‍സാലോ അക്കാലത്ത് അഹങ്കരിച്ചത്. അമേരിക്കന്‍ മാവോയിസ്റ്റ് ഗ്രൂപ്പായ ആര്‍സിപിയുഎസ്എയുടെ നേതാവ് ബോബ് അവാക്കിന്‍ സാര്‍വദേശീയ പ്രസ്ഥാനം കെട്ടിപ്പടുക്കുവാനുള്ള നീക്കങ്ങളിലൂടെയാണ് മാവോയിസ്റ്റുകള്‍ക്കിടയില്‍ ശ്രദ്ധേയനായത്. മാര്‍ക്സിയന്‍ വൈരുദ്ധ്യവാദം പുതിയ യുഗത്തില്‍ പ്രയോഗിക്കുന്ന സൈദ്ധാന്തികാചാര്യന്മാരായി അവാക്കിനും ഗോണ്‍സാലോയും ഉയര്‍ത്തിക്കാണിക്കപ്പെട്ടിരുന്നു. അവാക്കിന്‍ മാര്‍ക്സിസം - ലെനിനിസം മൌ ചിന്തയെ മാവോയിസമായി വികസിപ്പിച്ചു. പുതിയ യുഗത്തിന്റെ മാര്‍ക്സിസം മാവോയിസമാണെന്ന് പ്രഖ്യാപിച്ചു.

പെറുവില്‍ ഷൈനിങ് പാത്ത് മാവോയിസത്തെ ഗോണ്‍സാലോ ചിന്തയായി കൂടി വികസിപ്പിച്ച് ഗോണ്‍സാലോയെ അപ്രമാദിതനായ നേതൃത്വമായി അവരോധിച്ചു. നിരന്തരമായ തിരിച്ചടികളും ജനങ്ങളില്‍നിന്നുള്ള ഒറ്റപ്പെടലും ഷൈനിങ് പാത്തിന്റെ ശിഥിലീകരണത്തിന് വഴിയൊരുക്കി. ഗോണ്‍സാലോ അറസ്റ്റ് ചെയ്യപ്പെട്ടതോടെ ആ പാര്‍ടിയും പിളര്‍പ്പില്‍നിന്ന് പിളര്‍പ്പിലേക്ക് അധഃപതിച്ചു. എണ്‍പതുകളില്‍ മാവോയിസ്റ്റ് വിപ്ളവ മുന്നേറ്റങ്ങളിലൂടെ ലോകമെമ്പാടുമുള്ള ഇടതുതീവ്രവാദികളെ ആവേശം കൊള്ളിച്ച പെറുവിലെ ഷൈനിങ്പാത്തിന്റെ ദുരന്തപൂര്‍ണമായ തകര്‍ച്ച ഇന്ത്യന്‍ മാവോയിസ്റ്റുകള്‍ പാഠമാക്കേണ്ടതാണ്.

ഇന്ത്യന്‍ മാവോയിസ്റ്റുകളെപ്പോലെ വലിയ അവകാശവാദങ്ങളും മുന്നേറ്റ ചിത്രങ്ങളുമാണ് ഷൈനിങ് പാത്തും മുമ്പ് അവതരിപ്പിച്ചിരുന്നത്. സായുധ ഏറ്റുമുട്ടലുകളും ആക്രമണങ്ങളുമാണ് വിപ്ളവ പ്രവര്‍ത്തനമെന്ന് തെറ്റിദ്ധരിച്ച പെറ്റി ബൂര്‍ഷ്വാ അരാജക നിലപാടുകളുടെ അനിവാര്യമായ തകര്‍ച്ചയാണ് പെറുവില്‍ സംഭവിച്ചത്. ഇതേ വിധി തന്നെയാണ് ഇന്ത്യന്‍ മാവോയിസ്റ്റുകളെയും കാത്തിരിക്കുന്നത്. രാജ്യത്തിന്റെ 25% ഭൂപ്രദേശങ്ങള്‍ തങ്ങളുടെ നിയന്ത്രണത്തിലാണെന്നും 289 ജില്ലകളില്‍ തങ്ങളുടെ സ്വാധീനം വ്യാപിച്ചിരിക്കുന്നെന്നും 1,20,000 സ്ക്വയര്‍ കിലോമീറ്റര്‍ ഏരിയ ഗറില്ലാമേഖലയായി മാറ്റിയിരിക്കുന്നുവെന്നല്ലാമാണല്ലോ മാവോയിസ്റ്റ് പ്രസിദ്ധീകരണങ്ങള്‍ അവകാശപ്പെട്ടുകൊണ്ടിരിക്കുന്നത്. എണ്‍പതുകളില്‍ പെറുവിലെ ഷൈനിങ്പാത്തും ഇതുപോലുള്ള ആവേശകരമായ വിവരണങ്ങളുമായിട്ടാണ് മാവോയിസത്തിന്റെ ആകര്‍ഷണ വലയത്തിലേക്ക് പുതുതലമുറയെ നേടിയെടുക്കുവാന്‍ ശ്രമിച്ചത്.

ചരിത്രത്തില്‍നിന്ന് പാഠങ്ങള്‍ പഠിക്കുവാന്‍ വിസമ്മതിക്കുന്ന മാവോയിസ്റ്റുകള്‍ പ്രത്യയശാസ്ത്രപരമായ അന്ധതയില്‍ വീണുപോയിരിക്കുന്നു. സാമ്രാജ്യത്വത്തിന്റെ ആസന്നതകര്‍ച്ചയെയും വിപ്ളവത്തിന്റെ ഉടന്‍ വിജയത്തെയും കുറിച്ചുള്ള സിപിസിയുടെ ഒമ്പതാം കോണ്‍ഗ്രസ് മുന്നോട്ടുവെച്ച വസ്തുനിഷ്ഠമായ യാഥാര്‍ത്ഥ്യങ്ങള്‍ക്ക് നിരക്കാത്ത വീക്ഷണങ്ങളാണ് അവരെ ഇപ്പോഴും ഭരിക്കുന്നത്. വിപ്ളവം അതിവേഗം സാധ്യമാണെന്നാണ് മാവോയിസ്റ്റ് വ്യാമോഹം. പാര്‍ലമെന്ററിസത്തെ എതിര്‍ക്കുന്നതിന്റെ പേരില്‍ തെരഞ്ഞെടുപ്പ് ബഹിഷ്കരണത്തെ ഒരു തന്ത്രപരമായ വിഷയമാക്കുന്ന പെറ്റിബൂര്‍ഷ്വാ ചിന്തകള്‍ അന്ധമായ ചൈനീസ് പാതയുടെ സ്വാധീനമായിട്ടേ കാണാന്‍ കഴിയൂ. വിപ്ളവ പൂര്‍വ ചൈനയെ വാര്‍പ്പ് മാതൃകയാക്കുന്ന അര്‍ധകൊളോണിയല്‍ അര്‍ധ ഫ്യൂഡല്‍ വിലയിരുത്തലുകളില്‍ തന്നെ മുറുകെ പിടിക്കുന്ന വരട്ടുതത്വവാദമാണിന്ന് മാവോയിസ്റ്റുകളെ ഭരിക്കുന്നത്. പഴയ "ചൈനാരാധന''യുടേതായ ഇടതു വിചാരങ്ങളാണ് സായുധ സമരത്തെ ഏക സമരരൂപമാക്കുന്ന "ജനകീയ യുദ്ധപാത''യില്‍ മാവോയിസ്റ്റുകളെ തളച്ചിട്ടിരിക്കുന്നത്. മാര്‍ക്സിസ്റ്റ് രീതിയില്‍ ദീര്‍ഘകാല അടിസ്ഥാനത്തില്‍ വര്‍ഗ ബഹുജന പ്രസ്ഥാനങ്ങള്‍ കെട്ടിപ്പടുക്കാനും ജനാധിപത്യത്തിനുവേണ്ടിയുള്ള സമരങ്ങളില്‍ ബഹുജനങ്ങളെ അണിനിരത്തുവാനും കഴിയാത്ത വിപ്ളവവായാടിത്തങ്ങളുടെയും നീക്കങ്ങളുടെയും വഴിയാണിന്ന് മാവോയിസം. സംഘടിത ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്കെതിരെ ഗൂഢാലോചനകളും ഉപജാപങ്ങളും നടത്തി ബൂര്‍ഷ്വാവലതുപക്ഷത്തിന്റെ അഭീഷ്ടങ്ങള്‍ക്കനുസരിച്ച് വിപ്ളവകാരികളായ ബഹുജന രാഷ്ട്രീയ പ്രവര്‍ത്തകരെ ഉന്മൂലനം ചെയ്ത് രസിക്കുകയാണവര്‍. വലതുപക്ഷ അജന്‍ഡ ഒളിപ്പിച്ചുവെച്ച ഇടതുപക്ഷ വാചകമടി മാത്രമാണ് മാവോയിസ്റ്റുകളുടെ വിപ്ളവ പ്രവര്‍ത്തനമെന്നാണ് ബംഗാളിലെ സമകാലീന സംഭവങ്ങളും നിഷ്ഠൂരമായ കൊലപാതകങ്ങളും സാക്ഷ്യപ്പെടുത്തുന്നത്.

ഇടതുപക്ഷ തീവ്രവാദത്തിന്റെ

പ്രത്യയശാസ്ത്ര അടിസ്ഥാനം

1960കളില്‍ രൂപംകൊണ്ട ഇടതുപക്ഷ തീവ്രവാദ ഗ്രൂപ്പുകളെ നിര്‍ണയിച്ച രാഷ്ട്രീയ പ്രത്യയശാസ്ത്ര നിലപാടുകള്‍ തന്നെയാണ് മാവോയിസ്റ്റുകളും മുന്നോട്ട് വെയ്ക്കുന്നത്. നക്സല്‍ബാരിക്കുശേഷം രൂപംകൊണ്ട സിപിഐ (എംഎല്‍)നോടും മജുംദാറിനോടുമുള്ള അഭിപ്രായ വ്യത്യാസംമൂലം പാര്‍ടി രൂപീകരണത്തില്‍നിന്ന് മാറിനിന്ന കനായി ചാറ്റര്‍ജി നേതൃത്വം കൊടുത്ത മാവോയിസ്റ്റ് കമ്യൂണിസ്റ്റ് സെന്ററും ലയിച്ചാണല്ലോ സിപിഐ (മാവോയിസ്റ്റ്) രൂപംകൊണ്ടത്. മാവോയിസമായി രൂപാന്തരം നേടിയ ഇടതുപക്ഷ തീവ്രവാദത്തിന്റെ പ്രത്യയശാസ്ത്രാടിസ്ഥാനങ്ങളെ തുറന്ന് കാണിച്ചുകൊണ്ടും ജനങ്ങളില്‍ എത്തിച്ചുകൊണ്ടും മാത്രമേ അതിന്റെ രാഷ്ട്രീയമായ ദുഃസ്വാധീനത്തില്‍ പെട്ടുപോയവരെ മാറ്റിയെടുക്കാന്‍ കഴിയൂ.


സാര്‍വദേശീയതലത്തില്‍ സാമ്രാജ്യത്വവും സോഷ്യലിസവും തമ്മില്‍ നിലനില്‍ക്കുന്ന വൈരുധ്യവും ലോകചരിത്രഗതികളെ നിര്‍ണയിക്കുന്നതില്‍ ഈ വൈരുധ്യത്തിന്റെ പ്രാധാന്യവും നിരാകരിക്കുക വഴി ഒരു കമ്യൂണിസ്റ്റ് പാര്‍ടി അടിസ്ഥാനമാക്കേണ്ട പ്രത്യയശാസ്ത്ര നിലപാടുകളാണ് മാവോയിസ്റ്റുകള്‍ ഉപേക്ഷിച്ചത്. 1969ലെ ചൈനീസ് പാര്‍ടിയുടെ ഒമ്പതാം കോണ്‍ഗ്രസില്‍ ലിന്‍ പിയാവോ അവതരിപ്പിച്ചതും പിന്നീട് സിപിസിയുടെ പത്താം കോണ്‍ഗ്രസ് തിരുത്തിയതുമായ തെറ്റായ പ്രത്യയശാസ്ത്ര ധാരണകളാണ് മാവോയിസ്റ്റുകള്‍ പിന്‍പറ്റുന്നത്. കമ്യൂണിസ്റ്റ് പാര്‍ടിയുടെ വര്‍ഗസത്തയെ തന്നെ നിഷേധിക്കുന്നതാണ് സാമ്രാജ്യത്വവും സോഷ്യലിസ്റ്റ് ശക്തികളും തമ്മിലുള്ള വൈരുധ്യത്തെ നിഷേധിക്കുന്ന നിലപാടുകള്‍. തീര്‍ച്ചയായും സിപിസി ലിന്‍ പിയാവോയിസ്റ്റ് നിലപാടുകള്‍ക്ക് അടിപ്പെട്ട കാലത്ത് ഈ വൈരുധ്യത്തെ നിഷേധിച്ചുകൊണ്ടെടുത്ത തെറ്റായ വിശകലനങ്ങളാണ് മാവോയിസ്റ്റുകള്‍ക്ക് ശരിയായ വര്‍ഗലൈന്‍ നഷ്ടപ്പെടുത്തിയത്.

വലതുപക്ഷ അവസരവാദവും ഇടതുപക്ഷ തീവ്രവാദവും ഒരേ നാണയത്തിന്റെ രണ്ടുവശങ്ങള്‍ മാത്രമാണെന്ന മാര്‍ക്സിസ്റ്റ് - ലെനിനിസ്റ്റ് നിരീക്ഷണത്തെ ആവര്‍ത്തിച്ച് തെളിയിക്കുന്നതായിരുന്നു അറുപതുകളിലെ സാര്‍വദേശീയ പ്രസ്ഥാനത്തിനകത്ത് നടന്ന ആശയ സമരത്തിലെ ഇരു വ്യതിയാനങ്ങളും. വര്‍ത്തമാനഘട്ടം സാമ്രാജ്യത്വത്തിന്റെയും തൊഴിലാളിവര്‍ഗ വിപ്ളവത്തിന്റെയും യുഗമാണെന്ന ലെനിനിസ്റ്റ് വിലയിരുത്തലുകളുടെ അന്തഃസത്തയെതന്നെ നിഷേധിച്ചുകൊണ്ടാണല്ലോ ക്രൂഷ്ചേവിയന്‍ തിരുത്തല്‍വാദം സാര്‍വദേശീയ പ്രസ്ഥാനത്തെ തെറ്റായി സ്വാധീനിച്ചത്.

ക്രൂഷ്ചേവ് മുന്നോട്ടുവെച്ച മൂന്ന് സമാധാനപരമായ തത്വങ്ങള്‍ക്കാധാരമായ വിലയിരുത്തല്‍, സാമ്രാജ്യത്വത്തിന്റെ പൂര്‍ണമായ പതനത്തിന്റേതും തൊഴിലാളിവര്‍ഗ വിപ്ളവങ്ങളുടെ സാര്‍വത്രികമായ വിജയത്തിന്റേതുമാണ് വര്‍ത്തമാന ലോക സാഹചര്യമെന്നതായിരുന്നു. സാമ്രാജ്യത്വവും സോഷ്യലിസവും തമ്മിലുള്ള വൈരുധ്യത്തെ ലഘൂകരിച്ചുകാണുന്ന വിശകലനമാണ് ക്രൂഷ്ചേവ് സ്വീകരിച്ചത്. ക്രൂഷ്ചേവിസ്റ്റുകള്‍ ലോകമെങ്ങും ഇതിനെ ഒരു പുതിയ യുഗത്തിന്റെ ഉദയമായി അവതരിപ്പിക്കുകയും ചെയ്തു. ക്രൂഷ്ചേവ് മുന്നോട്ടുവെച്ച സമാധാനപരമായ സഹവര്‍ത്തിത്വത്തിന് ആധാരമായ വിലയിരുത്തലാണ് മോസ്കോ പ്രഖ്യാപനത്തില്‍ പ്രതിഫലിച്ചത്. "ലോകത്തിലെ മൊത്തം ഉല്‍പാദനത്തില്‍ സോഷ്യലിസത്തിന്റെ വിഹിതം മുതലാളിത്തത്തിന്റേതിനെക്കാള്‍ കൂടുതലാകുന്ന കാലം വിദൂരമല്ല. മനുഷ്യപ്രയത്നത്തിന്റെ നിര്‍ണായകരംഗമായ ഭൌതിക ഉല്‍പാദനത്തില്‍ സോഷ്യലിസം മുതലാളിത്തത്തെ പരാജയപ്പെടുത്തുവാന്‍ പോവുകയാണ്''. എന്നിങ്ങനെ മോസ്കോ പ്രഖ്യാപനം നടത്തുന്ന വിലയിരുത്തലുകള്‍ സാമ്രാജ്യത്വത്തിന്റെയും തൊഴിലാളി പ്രസ്ഥാനത്തിന്റെയും ബലദൌര്‍ബല്യങ്ങളെ ലളിതവല്‍ക്കരിച്ചു കാണുന്നതും അവ തമ്മിലുള്ള വൈരുധ്യത്തിലെ രാഷ്ട്രീയവും സാമ്പത്തികവുമായ പാരസ്പര്യത്തെ അവഗണിക്കുന്നതുമാണ്.

ലോകസംഭവഗതികളെ നിര്‍ണയിക്കുന്നതില്‍ സാമ്രാജ്യത്വത്തിനുണ്ടായിരുന്ന ആധിപത്യം പൂര്‍ണമായി നഷ്ടപ്പെട്ടിരിക്കുന്നുവെന്നും ചരിത്രത്തിന്റെ വികാസഗതിയെ നിര്‍ണയിക്കുന്നതില്‍ നിര്‍ണായകശക്തിയായി സോഷ്യലിസ്റ്റ് വ്യവസ്ഥ മാറിയിരിക്കുന്നുവെന്നല്ലാമുള്ള വിശകലനങ്ങള്‍ സാമ്രാജ്യത്വമൂലധനവ്യവസ്ഥയുടെ സാങ്കേതികരംഗത്തെ മുന്നേറ്റങ്ങളെ ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള അതിജീവനത്തെയും നവകൊളോണിയല്‍ ചൂഷണഘടനകളുടെ വികാസത്തെയും അവഗണിക്കുന്നതായിരുന്നു.സാമ്രാജ്യത്വത്തിന്റെ നവ കൊളോണിയലിസത്തെ സാമ്പത്തിക മല്‍സരത്തിലൂടെ ഇല്ലാതാക്കുവാന്‍ കഴിയുന്ന തരത്തില്‍ സോഷ്യലിസ്റ്റ് വ്യവസ്ഥ പ്രാമുഖ്യം നേടിക്കഴിഞ്ഞുവെന്ന വിലയിരുത്തല്‍ അതീവ ലളിതവും ആഫ്രോ - ഏഷ്യന്‍ ലാറ്റിനമേരിക്കന്‍ നാടുകളിലെ വിമോചന പോരാട്ടങ്ങളെ ദുര്‍ബലപ്പെടുത്തുന്നതുമായിരുന്നു. ക്രൂഷ്ചേവിയന്‍ നിലപാടുകള്‍ വര്‍ഗസമരത്തെ കൈയൊഴിയുന്നതിലേക്കാണ് സാര്‍വദേശീയ പ്രസ്ഥാനത്തെ എത്തിക്കുക എന്നതായിരുന്നല്ലോ മഹത്തായ സംവാദകാലത്തെ സിപിസി വിമര്‍ശനം. ക്രൂഷ്ചേവിയന്‍ നിലപാടുകള്‍ക്കെതിരായ സമരത്തെ കൂടുതല്‍ ഇടത്തോട്ട് വലിച്ചുകൊണ്ടാണ് ഇത് പുതുയുഗമാണെന്നും മൌ ചിന്ത പുതുയുഗത്തിന്റെ സിദ്ധാന്തമാണെന്നും സിപിസി പ്രചരിപ്പിച്ചത്.

സിപിസിയുടെ 9-ാം കോണ്‍ഗ്രസില്‍ ലിന്‍പിയാവോ അവതരിപ്പിച്ച നിലപാടുകള്‍ ഇടതുപക്ഷ വാചകമടിയില്‍ പൊതിഞ്ഞ് സാമ്രാജ്യത്വത്തിന്റെ തകര്‍ച്ചയെക്കുറിച്ചുള്ള വ്യാമോഹങ്ങളടങ്ങിയ വര്‍ത്തമാനഘട്ടത്തെക്കുറിച്ചുള്ള അബദ്ധധാരണകളായിരുന്നു. ലോകം സാമ്രാജ്യത്വത്തിന്റെ പൂര്‍ണമായ തകര്‍ച്ചയുടെയും വിപ്ളവത്തിന്റെ സര്‍വതോമുഖമായ വിജയത്തിന്റെയും കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് പ്രസ്താവിച്ചുകൊണ്ട് ലെനിനെ തിരുത്തുകയാണ് ലിന്‍പിയാവോ. മൌ എപ്പോഴും പറഞ്ഞിട്ടുള്ളതുപോലെ സാമ്രാജ്യത്വത്തിന്റെയും തൊഴിലാളിവര്‍ഗ വിപ്ളവത്തിന്റെയും യുഗമാണിതെന്ന് സിപിസിയുടെ പത്താം കോണ്‍ഗ്രസ് ലിന്‍പിയാവോവിനെ തിരുത്തുന്നുണ്ട്. എങ്കിലും സാര്‍വദേശീയ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിലെ തീവ്ര ഇടതുപക്ഷ നിലപാടുകള്‍ക്ക് വളംവെച്ച രാഷ്ട്രീയ പ്രത്യയശാസ്ത്ര വ്യതിയാനങ്ങളെക്കുറിച്ച് അക്കാലത്ത് സിപിസിയുടെ ഭാഗത്തുനിന്ന് കാര്യമായ പരിശോധനയൊന്നും നടന്നതായി കാണുന്നില്ല.

മൌ ചിന്തയാണ് (ഇപ്പോള്‍ മാവോയിസം) വര്‍ത്തമാനകാലത്തെ മാര്‍ക്സിസം എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ ലെനിനിസത്തിന്റെ അടിസ്ഥാന നിലപാടുകളെത്തന്നെ മാവോയിസ്റ്റ് സംഘടനകള്‍ നിരാകരിക്കുകയായിരുന്നു. ഈയൊരു പ്രത്യയശാസ്ത്രപരമായ വ്യതിയാനമാണ് വര്‍ഗബഹുജനസംഘടനകള്‍ കെട്ടിപ്പടുക്കുന്നതും പാര്‍ലമെന്ററി സമരങ്ങളില്‍ പങ്കെടുക്കുന്നതും സാമ്പത്തികസമരങ്ങള്‍ നടത്തുന്നതും തിരുത്തല്‍വാദത്തിലേക്കുള്ള രാജപാതയാണെന്ന വിലയിരുത്തലുകളിലേക്കു മാവോയിസ്റ്റുകളെ എത്തിച്ചത്.


സോവിയറ്റ് യൂണിയന്‍ സോഷ്യല്‍ സാമ്രാജ്യത്വമായി പരിണമിച്ചു കഴിഞ്ഞുവെന്നും ഒരൊറ്റ സോഷ്യലിസ്റ്റ് രാജ്യവും നിലനില്‍ക്കുന്നില്ലെന്നുമൊക്കെയുള്ള അബദ്ധധാരണകളില്‍നിന്ന് സോഷ്യലിസ്റ്റ് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനെതിരായ ബൂര്‍ഷ്വാ ചേരിയെ സഹായിക്കുന്ന നിലപാടുകളിലേക്കാണ് മാവോയിസ്റ്റുകള്‍ എത്തിയത്. ഇപ്പോള്‍ സിപിഐ എം, സിപിഐ പാര്‍ടികളെ സോഷ്യല്‍ ഫാസിസ്റ്റുകളായിട്ടാണ് അവര്‍ വിലയിരുത്തുന്നത്.

സോഷ്യല്‍ ഫാസിസവും സോഷ്യല്‍ ഡെമോക്രസിയുമാണ് മുഖ്യ അപകടം എന്ന വിലയിരുത്തലില്‍നിന്ന് ഇടതുപക്ഷ വിപ്ളവശക്തികളെ കടന്നാക്രമിക്കാനുള്ള പ്രത്യയശാസ്ത്ര പരിസരമൊരുക്കുകയാണ് മാവോയിസ്റ്റുകള്‍. സംഘടിത ഇടതുപക്ഷത്തിന് പ്രഹരമേല്‍പ്പിക്കാനുള്ള വടിയായി മാവോയിസ്റ്റുകളെ കാണുന്ന ബൂര്‍ഷ്വാ മാധ്യമങ്ങളും വലതുപക്ഷ രാഷ്ട്രീയ ശക്തികളും മാവോയിസ്റ്റുകളുടെ അവസരവാദ രാഷ്ട്രീയത്തിന് എല്ലാവിധ സഹായങ്ങളും പ്രോല്‍സാഹനവും നല്‍കിപ്പോരികയാണ്. ഇന്ന് മാവോയിസമെന്നത് എഴുപതുകളിലെ ഇടതു തീവ്രവാദ നിലപാടുകള്‍ മാത്രമല്ല. സാമ്രാജ്യത്വ എന്‍ജിഒ രാഷ്ട്രീയവും പെറ്റി ബൂര്‍ഷ്വാ അതിസാഹസികതാ നിലപാടുകളും ചേര്‍ന്ന പ്രത്യയശാസ്ത്രചേരുവയാണ്.
(തുടരും)

അഭിപ്രായങ്ങളൊന്നുമില്ല: