ഞായറാഴ്‌ച, ഏപ്രിൽ 25, 2010

മാധ്യമം തുറന്നുകാട്ടപ്പെടുന്നു


കേരളം മാധ്യമസമൂഹമായി മാറിയിരിക്കുന്നെന്ന പരാമര്‍ശം നടത്തിയത് ഡോ. കെ എന്‍ പണിക്കരാണ്. മണിയോര്‍ഡര്‍ സമൂഹമെന്ന് ഇഎംഎസ് ഒരുകാലത്ത് കേരളത്തെ വിശേഷിപ്പിച്ചിരുന്നു. വിദേശത്തുനിന്നയക്കുന്ന മണിയോര്‍ഡറിന്റെ അടിസ്ഥാനത്തിലായിരുന്നു കേരളത്തിന്റെ നിലനില്‍പ്പ്. ഇന്നത്തെ കേരളത്തില്‍ ഏറ്റവുമധികം സ്വാധീനം ചെലുത്തുന്നത് മാധ്യമമാണ്. മലയാളിയുടെ അഭിപ്രായരൂപീകരണത്തെ ഏറ്റവുമധികം സ്വാധീനിക്കുന്ന ഘടകമാണത്. അച്ചടി മഷി പുരണ്ടതെന്തും സത്യമെന്നു കരുതുന്നവരാണ് മലയാളികളില്‍ നല്ലൊരു പങ്കും. അടിയന്തരാവസ്ഥക്കുശേഷം നടന്ന തെരഞ്ഞെടുപ്പില്‍ രാജ്യത്ത് കോണ്‍ഗ്രസ് പരാജയപ്പെട്ടപ്പോഴും കേരളം കോണ്‍ഗ്രസിനൊപ്പം നിന്നതിന്റെ ഒരു കാരണം മാധ്യമസ്വാധീനമാണെന്ന ചിലരുടെ പഠനങ്ങളും ശ്രദ്ധേയം.

ഇപ്പോള്‍ ദൃശ്യമാധ്യമങ്ങളുടെ കാലം ക്യാമറ കളവു പറയില്ലെന്നതാണ് പുതിയ കാഴ്ച്ചപാട്. എങ്ങനെയാണ് മാധ്യമം ജനങ്ങളെ സ്വാധീനിക്കുന്നത് എന്നത് ഗൌരവമായ പഠന വിഷയമാണ്. ഈ മേഖലയില്‍ മലയാളത്തില്‍ അധികം പഠനങ്ങള്‍ വന്നിട്ടില്ല. ആ കുറവ് നികത്തുന്നതാണ് ഡോ. ടി എം തോമസ് ഐസക്കും എന്‍ പി ചന്ദ്രശേഖരനും ചേര്‍ന്നെഴുതിയ ‘വ്യാജസമ്മിതിയുടെ നിര്‍മിതി’എന്ന പുസ്തകം.

ജനകീയാസൂത്രണം, ലാവലിന്‍, ആസിയാന്‍ കരാര്‍ എന്നീ മൂന്നു വിഷയങ്ങളെ ഇടതുപക്ഷവിരുദ്ധ ജ്വരം സൃഷ്ടിക്കുന്നതിനായി എങ്ങനെ മലയാളമാധ്യമങ്ങള്‍ ഉപയോഗിച്ചുവെന്ന കേസ് സ്റ്റഡിയാണ് പുസ്തകത്തിന്റെ പ്രതിപാദ്യ വിഷയം. പുസ്തകത്തിന്റെ നീരൂപണം ഈ കോളത്തിന്റെ പരിമിതികളില്‍ ഒതുങ്ങുന്ന വിഷയമല്ല. അങ്ങേയറ്റം പ്രകോപനപരമായ ഒരു സമര്‍പ്പണമാണ് പുസ്തകത്തിന്റെ ആദ്യപേജുകളിലുള്ളത്. കേരളത്തിലെ ജനങ്ങളില്‍ ഒരു വിഭാഗത്തിന്റെ മനസിലെങ്കിലും സിഐഎ ചാരനായി മാധ്യമങ്ങള്‍ വിജയകരമായി പ്രതിഷ്ഠിച്ച റിച്ചാര്‍ഡ് ഫ്രാങ്കിക്കാണ് സമര്‍പ്പണം. ഫ്രാങ്കിയെ സിഐഎ ചാരനാക്കി മാറ്റിയാലാണ് അദ്ദേഹത്തിനൊപ്പം പുസ്തകം എഴുതിയ ഐസക്കിനെയും ആ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ പറ്റുകയുള്ളു. ഒരു മാധ്യമവും നേരത്തെ ഫ്രാങ്കിയെ കുറിച്ച് നടത്തിയ ഈ ആരോപണം പിന്‍വലിച്ചിട്ടില്ല. സിപിഐ എം പിബിയുടെ വിശദീകരണമൊന്നും അവര്‍ മുഖവിലക്കെടുത്തിരുന്നില്ല. അപ്പോള്‍ ഈ മാധ്യമങ്ങളുടെ അഭിപ്രായത്തില്‍ ഫ്രാങ്കി ഇപ്പോഴും സാമ്രാജ്യത്വത്തിന്റെ ചാരനാണ്. അങ്ങനെയൊരാള്‍ക്ക് പുസ്തകം സമര്‍പ്പിക്കുന്നയാള്‍ തോമസ് ഐസക് ഇന്ന് വെറും വ്യക്തിയല്ല. നേരത്തെ ജനകീയാസൂത്രണവിവാദം കെട്ടിപ്പൊക്കിയ സന്ദര്‍ഭത്തില്‍നിന്നും വ്യത്യസ്തമായി ഐസക് ഇന്ന് കേരളത്തിലെ മന്ത്രിയാണ്. സിപിഐ എമ്മിന്റെ കേന്ദ്രകമ്മിറ്റി അംഗവുമാണ്. അങ്ങനെയുള്ള വ്യക്തി എഴുതിയ പുസ്തകം സാമ്രാജ്യത്വ ചാരനെന്ന് തങ്ങള്‍ വിശേഷിപ്പിച്ച ഫ്രാങ്കിക്ക് തന്നെ സമര്‍പ്പിക്കുന്നത് മാധ്യമങ്ങള്‍ക്ക് പ്രധാന വാര്‍ത്തയാകേണ്ടതാണ്. അതില്‍നിന്നും പല കഥകളിലേക്കും ഉപകഥകളിലേക്കും വിശകലനങ്ങളിലേക്കും വികസിപ്പിക്കാവുന്ന വാര്‍ത്ത. മാധ്യമപ്രവര്‍ത്തകരുടെ ശ്രദ്ധയില്‍ അതുള്‍പ്പെട്ടില്ലെന്നു നടിച്ചാലോ എന്നു കരുതിയായിരിക്കണം പുസ്തക പ്രകാശനവേളയില്‍ ഐസക് അത് എടുത്തുപറയുകയും ചെയ്തു. സാധാരണഗതിയില്‍ അന്നു രാത്രിതന്നെ ന്യൂസ് അവറില്‍ ചര്‍ച്ച ചെയ്യേണ്ടതായിരുന്നു! തത്സമയ വിദഗ്ധര്‍ക്ക് ഇഷ്ട വിഷയവുമാണ്. എന്നാല്‍, മിക്കവാറും എല്ലാവരും തന്നെ ഇത് അവഗണിച്ചു. ഫ്രാങ്കി ചര്‍ച്ചകള്‍ ഇനി വേവില്ലെന്നു കരുതിയിട്ടായിരിക്കണം! അല്ലെങ്കില്‍ പുസ്തകത്തിന്റെ ഉള്ളിലേക്ക് കടക്കാന്‍ അതുവഴി നിര്‍ബന്ധിതമായാലോ എന്ന ഭയവുമുണ്ടായിരിക്കാം.

ലാവലിന്‍ വിവാദം എങ്ങനെയാണ് കെട്ടിപ്പൊക്കിയതെന്ന് രണ്ടു അധ്യായങ്ങളില്‍ ഉദാഹരണങ്ങള്‍ നിരത്തി വിശദീകരിക്കുന്നുണ്ട്. പിണറായി വിജയനെ കേരളത്തിലെ ഏറ്റവും പ്രഗത്ഭനായ വൈദ്യുതി മന്ത്രിയെന്ന് വിശേഷിപ്പിച്ച മാധ്യമങ്ങള്‍ തന്നെ എങ്ങനെയാണ് അദ്ദേഹത്തെ പ്രതിയാക്കി മാറ്റാന്‍ യത്നിച്ചതെന്ന് മനസ്സിലാക്കാന്‍ ഈ പേജുകള്‍ ധാരാളം. നിര്‍മിത കഥയുടെ സമര്‍ഥമായ ഫ്രൊഫഷണല്‍ അവതരണത്തിലൂടെയാണ് മലയാളമനോരമയും മാതൃഭൂമിയും ഈ ദൌത്യം നിര്‍വഹിച്ചത്. പിണറായി വിജയനെപോലെ ഇത്രമാത്രം ആക്രമിക്കപ്പെട്ട മറ്റൊരു രാഷ്ട്രീയനേതാവും കേരളത്തിലുണ്ടാവില്ല. ഇപ്പോഴും ശത്രുക്കള്‍ ആയുധം കൂര്‍പ്പിച്ചുകൊണ്ടിരിക്കുന്നു. പിണറായി ഗള്‍ഫില്‍ പോയത് പാര്‍ടി തീരുമാനപ്രകാരമാണ്. ആരെല്ലാമാണ് കൂടെയുള്ളതെന്നും എവിടെയൊക്കെ എപ്പോഴൊക്ക പോകുമെന്നും പാര്‍ടി പരസ്യമായി മുന്‍കൂട്ടി അറിയിക്കുകയും ചെയ്തു. പിണറായി സൌദിയില്‍ എത്തുന്നതിനു മുമ്പ് അവിടെനിന്നും മുന്‍ എസ്എഫ്ഐ പ്രവര്‍ത്തകന്‍ വിളിച്ചിരുന്നു. ആദ്യമായാണ് പിണറായി സൌദിയില്‍ വരുന്നതെന്ന് അദ്ദേഹം പറഞ്ഞപ്പോള്‍ ആദ്യം വിശ്വസിച്ചില്ല. എപ്പോഴെങ്കിലും പോയിട്ടുണ്ടാകുമെന്ന് കരുതി. എന്നാല്‍, അവിടത്തെ സാംസ്കാരിക സംഘടനകളുടെയും മലയാളി അസോസിയേഷനുകളുടെയും തുടര്‍ച്ചായ ക്ഷണമുണ്ടായിട്ടും ഇതുവരെ അവിടെ പോയിരുന്നില്ല. ആദ്യം ജയില്‍നിറക്കല്‍ സമരവുമായി ബന്ധപ്പെട്ട വിവാദമായിരുന്നു. അതു കാറ്റുപിടിക്കാതെവന്നപ്പോള്‍ തച്ചങ്കരി യാത്രയായി വിഷയം. പിണറായി ഗള്‍ഫില്‍ പോയ സമയത്തുതന്നെ തച്ചങ്കരിയും പോയതാണ് വിവാദമെന്ന് മാതൃഭൂമി ലീഡ് വാര്‍ത്ത. ഗള്‍ഫില്‍ എത്ര രാജ്യങ്ങളുണ്ടെന്നും പിണറായി പോകുന്ന സമയത്ത് അതിലേതെങ്കിലും രാജ്യത്ത് എപ്പോഴെങ്കിലും പോകുന്നവര്‍ വഴി വിവാദസാധ്യതയുണ്ടെങ്കില്‍ അതും പിണറായിയുടെ അക്കൌണ്ടില്‍ കിടക്കട്ടെയെന്നതാണ് ഈ പ്രചാരവേലയുടെ ലക്ഷ്യം.
ലാവലിനുമായി ബന്ധപ്പെട്ട് മാധ്യമങ്ങള്‍ നിര്‍മിച്ച നുണക്കൊട്ടാരങ്ങള്‍ ഒന്നൊന്നായി സമര്‍ഥമായി തകര്‍ത്തിടുകയാണ് വ്യാജസമ്മിതിയുടെ നിര്‍മിതി എന്ന പുസ്തകം. എങ്ങനെയാണ് ഇത് വളര്‍ത്തി വികസിപ്പിച്ചതെന്നും അതിനായി എത്ര സ്ഥലം മാധ്യമങ്ങള്‍ നീക്കിവെച്ചെന്നും ഇവര്‍ വിശദീകരിക്കുന്നു. അങ്ങേയറ്റം പ്രകോപനപരമായ രീതിയിലാണ് മനോരമയുടെയും മാതൃഭൂമിയുടെയും തനിനിറം തുറന്നുകാണിക്കുന്നത്. അല്‍പ്പമെങ്കിലും ആത്മാഭിമാനമുള്ളവര്‍ക്ക് പ്രതികരിക്കാതിരിക്കാന്‍ ഴിയാത്തതാണ് അവതരണരീതി. എന്നാല്‍, ഇതുവരെയും ആരും വെല്ലുവിളി ഏറ്റെടുത്തതായി കണ്ടില്ല. ഇത്രമാത്രം നഗ്നമാക്കപ്പെട്ടവര്‍ നിശ്ശബ്ദത പാലിക്കുന്നതും മറ്റൊരു തന്ത്രമാണ്. ആയുധങ്ങളിലാതെ നില്‍ക്കേണ്ടിവരുന്ന കളിക്ക് തങ്ങളായി മുന്‍കൈയെടുക്കേണ്ടതില്ലെന്ന ചിന്തയാണ് അവരെ നയിക്കുന്നത്. പ്രതികരണം പുസ്തകത്തിന്റെ പ്രചാരം വര്‍ധിപ്പിക്കുമെന്നും ഇവര്‍ തിരിച്ചറിയുന്നുണ്ടാകും.

യഥാര്‍ഥത്തില്‍ മാധ്യമ വിചാരണ മാത്രമല്ല ഈ പുസ്തകം ചെയ്യുന്നത്. നോം ചോംസ്കിയും എഡ്വേര്‍ഡ് ഹെര്‍മനും ചേര്‍ന്നെഴുതിയ സമ്മതിയുടെ നിര്‍മിതി എന്ന പുസ്തകമാണ് ഗ്രന്ഥകര്‍ത്താക്കള്‍ മാതൃകയാക്കുന്നതെങ്കിലും അതില്‍നിന്ന് വ്യത്യസ്തമാകുന്ന ഒരു ഘടകം ഇതാണ്. ഇവര്‍ പരിശോധിക്കുന്ന രണ്ടു പ്രശ്നങ്ങളുടെയും ശരിയായ മുഖം അവതരിപ്പിക്കുന്ന വസ്തുതകള്‍ യഥേഷ്ടം നല്‍കുക വഴി വായനക്കാരനെ യാഥാര്‍ഥ്യബോധത്തിലേക്ക് നയിക്കാന്‍ കഴിയുന്നത് ചെറിയ കാര്യമല്ല. ഇക്കാലത്തെ മാധ്യമപ്രചാരവേലയുടെ ഒരു പ്രത്യേകത തീവ്ര ഇടതുപക്ഷ മുഖമുള്ള സിപിഐ എം വിമര്‍ശമാണെന്ന ശരിയായ നിരീക്ഷണം പുസ്തകം നടത്തുന്നുണ്ട്. നിങ്ങള്‍ക്ക് കമ്യൂണിസത്തെ വലതുവശത്തുനിന്നും മറികടക്കാന്‍ പറ്റുന്നില്ലെങ്കില്‍ ഇടതുവശത്തുകൂടെ അതുചെയ്യുക എന്ന ആഗോളപ്രചാരവേലയുടെ കേരളീയ പ്രയോഗമാണത്. ഈ മൂലധനതന്ത്രത്തെ പത്രത്തില്‍ പ്രവര്‍ത്തിക്കുന്ന മൂന്‍കാല വിദ്യാര്‍ഥി നേതാക്കളുടെ താല്‍പര്യങ്ങളുമായി കൂട്ടിക്കുഴക്കുന്നത് പ്രശ്നത്തെ ലളിതവല്‍ക്കരിക്കില്ലേ എന്ന സംശയവും പങ്കുവെയ്ക്കട്ടെ. യഥാര്‍ഥത്തില്‍ സിപിഐ എം പദാവലിയും സംഘടനാരീതികളും കുറച്ചെങ്കിലും അറിയാവുന്നവരെ സമര്‍ഥമായി മാധ്യമമുതലാളിമാര്‍ ഉപയോഗിക്കുകയാണ് ചെയ്യുന്നത്.
എങ്ങനെയാണ് മാധ്യമങ്ങളുടെ ഈ സമ്മതനിര്‍മാണ പ്രക്രിയയില്‍നിന്നും വിമോചിതരാകാന്‍ ജനതക്ക് കഴിയുന്നതെന്ന അന്വേഷണവും പുസ്തകത്തെ വേറിട്ടു നിര്‍ത്തുന്നു. മാധ്യമ സാക്ഷരത പ്രവര്‍ത്തനം പ്രധാനമാണ് എന്ന നിരീക്ഷണം പ്രധാനമാണ്. തലക്കെട്ടിന്റെ വായനയില്‍നിന്നു തന്നെ നിലപാടിലേക്ക് എത്തുന്ന നല്ലൊരു വിഭാഗമുള്ളപ്പോള്‍ ഈ പ്രക്രിയ അങ്ങേയറ്റം സങ്കീര്‍ണമാണ്. മാധ്യമങ്ങളുടെ ജനാധിപത്യവല്‍ക്കരണ സാധ്യതയില്‍ ഗ്രന്ഥകര്‍ത്താക്കള്‍ അതിരുകടന്ന പ്രതീക്ഷകള്‍ വെച്ചുപുലര്‍ത്തുന്നുവെന്ന സൂചനകള്‍ പുസ്തകത്തിലുണ്ട്. യഥാര്‍ഥത്തില്‍ അവശേഷിച്ചിരുന്ന സാധ്യതകളെ കൂടി ഇല്ലാതാക്കുകയാണ് ആഗോളവല്‍ക്കരണം ചെയ്യുന്നത്. ഒരു കാലത്ത് മാധ്യമങ്ങള്‍ ചില മൂല്യങ്ങള്‍ കാത്തുസൂക്ഷിച്ചിരുന്നത് അന്നത്തെ ഭരണവര്‍ഗസ്വഭാവത്തില്‍ അതു കൂടിയുണ്ടായിരുന്നതുകൊണ്ടാണ്്. അങ്ങേയറ്റം ചരക്കുവല്‍ക്കരിക്കപ്പെട്ട മാധ്യമത്തില്‍നിന്നും പഴയ മൂല്യങ്ങള്‍ പ്രതീക്ഷിക്കുന്നത് അബദ്ധമായിരിക്കും. പണം കൊടുത്ത് വാര്‍ത്ത പ്രസിദ്ധീകരിക്കുന്ന കാലമാണിത്. മാധ്യമങ്ങളും കുത്തക കമ്പനികളും തമ്മില്‍ പരസ്യമായി സ്വകാര്യ കരാറുകളില്‍ ഏര്‍പ്പെടുന്നു. അവരുടെ താല്‍പര്യം വാര്‍ത്തയായി വായിക്കാന്‍ നിര്‍ബന്ധിതമാക്കപ്പെടുന്ന കാലം. ഇത്തരമൊരു സന്ദര്‍ഭത്തില്‍ മാധ്യമത്തെ സംബന്ധിച്ച ശാസ്ത്രീയ ധാരണയും, അതിന്റെ ദൌത്യമെന്താണെന്ന് തിരിച്ചറിയലും പ്രധാനമാണ്. സമകാലിക അനുഭവങ്ങളിലൂടെ ഈ പ്രക്രിയ തുറന്നുകാണിക്കുന്ന പുസ്തകം ഈ കാലത്തിന്റെ സമരത്തില്‍ പ്രധാന ആയുധമായി മാറുമെന്നതില്‍ സംശയം വേണ്ട.

*
പി രാജീവ് കടപ്പാട്: ദേശാഭിമാനി

2 അഭിപ്രായങ്ങൾ:

日本ダービー പറഞ്ഞു...

第77回 日本ダービー 2010 予想、オッズ、厳選買い目は?人気が平然と馬券に絡む理由とは!?見事に展開を読んで結果を的中させる

出会い പറഞ്ഞു...

エロセレブとの出会いを完全無料でご提供します。逆援助で高額報酬をゲットしよう